സുപ്രീംകോടതി 
INDIA

എഎപിക്ക് ആശ്വാസം; നാമനിര്‍ദേശം ചെയ്യപ്പെട്ട അംഗങ്ങള്‍ക്ക് ഡല്‍ഹി മേയര്‍ തിരഞ്ഞെടുപ്പിൽ വോട്ടവകാശമില്ലെന്ന് സുപ്രീംകോടതി

24 മണിക്കൂറിനകം പുതിയ തിരഞ്ഞെടുപ്പ് തീയതി നിശ്ചയിക്കണമെന്നും കോടതി

വെബ് ഡെസ്ക്

ഡല്‍ഹി മേയര്‍ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് തിരിച്ചടിയായി സുപ്രീംകോടതി വിധി. നാമനിര്‍ദേശം ചെയ്യപ്പെട്ട അംഗങ്ങള്‍ക്ക് വോട്ട് ചെയ്യാൻ അനുമതിയില്ലെന്ന് കോടതി വ്യക്തമാക്കി. 24 മണിക്കൂറിനകം പുതിയ തിരഞ്ഞെടുപ്പ് തീയതി തീരുമാനിക്കണമെന്നും കോടതി ഉത്തരവിട്ടു. ഡെപ്യൂട്ടി മേയർ, സ്റ്റാൻഡിങ് കമ്മിറ്റി തിരഞ്ഞെടുപ്പുകളിൽ നാമനിര്‍ദേശം ചെയ്യപ്പെട്ട അംഗങ്ങൾക്ക് വോട്ട് ചെയ്യാനാകില്ലെന്ന് കോടതി വ്യക്തമാക്കി. നാമനിര്‍ദേശം ചെയ്യപ്പെട്ട അംഗങ്ങള്‍ക്ക് വോട്ട് ചെയ്യാന്‍ അവസരം നല്‍കിയ ലഫ്റ്റനന്റ് ഗവര്‍ണറുടെ നടപടിക്കെതിരെ ആംആദ്മി നേതാവ് ഷെല്ലി ഒബ്‌റോയ് സമർപ്പിച്ച ഹർജിയിലായിരുന്നു കോടതി ഉത്തരവ്. കോടതിവിധി എഎപി സ്വാഗതം ചെയ്തു.

തിരഞ്ഞെടുപ്പ് നടത്തിപ്പുമായി ബന്ധപ്പെട്ട് നിര്‍ദേശങ്ങളും കോടതി നല്‍കി. ഡല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷന്റെ ആദ്യ യോഗത്തില്‍ മേയര്‍ തിരഞ്ഞെടുപ്പ് നടത്തണം എന്നാണ് പ്രധാന നിര്‍ദേശം. അതില്‍ നാമനിര്‍ദേശം ചെയ്യപ്പെട്ട അംഗങ്ങള്‍ക്ക് വോട്ട് ചെയ്യാനാവില്ല. തിരഞ്ഞെടുക്കപ്പെടുന്ന മേയറാകും ഡെപ്യൂട്ടി മേയര്‍, സ്റ്റാന്‍ഡിങ് കമ്മിറ്റി അംഗങ്ങള്‍ എന്നിവരുടെ തിരഞ്ഞെടുപ്പിന് അധ്യക്ഷനാകേണ്ടത്. ഇതിലും തിരഞ്ഞെടുക്കപ്പെട്ട കൗണ്‍സിലര്‍മാര്‍ക്ക് മാത്രമേ വോട്ടവകാശമുള്ളൂ. ആദ്യ യോഗം നടത്തുന്നതിനായി 24 മണിക്കൂറിനകം നോട്ടീസ് നല്‍കണമെന്നും കോടതി വ്യക്തമാക്കി. നാമനിര്‍ദേശം ചെയ്യപ്പെട്ട അംഗങ്ങള്‍ക്ക് വോട്ടവകാശമില്ലെന്നത് ജനാധിപത്യത്തിന്‌റെ അടിസ്ഥാന തത്വമെന്നും ചീഫ് ജസ്റ്റിസ് വിശദീകരിച്ചു. ജനാധിപത്യത്തിന്റെ വിജയമാണ് സുപ്രീംകോടതി വിധിയെന്ന് അരവിന്ദ് കെജ്രിവാൾ പ്രതികരിച്ചു.

ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസ് പി എസ് നരസിംഹ, ജസ്റ്റിസ് ജെ ബി പർദിവാല എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. ഭരണഘടന അനുച്ഛേദം 243, ഡൽഹി മുനിസിപ്പൽ കോർപ്പറേഷൻ നിയമം, 1957 ലെ സെക്ഷൻ 3(3) എന്നിവ പരിഗണിച്ചാണ് വിധി. നാമനിർദേശം ചെയ്യപ്പെട്ട അംഗങ്ങൾക്ക് വോട്ട് ചെയ്യാൻ അവകാശമുണ്ടെന്ന ഡൽഹി ലെഫ്റ്റനന്റ് ഗവർണറുടെയും ഡൽഹി മുനിസിപ്പൽ കോർപ്പറേഷന്റെയും വാദം കോടതി തള്ളി. മൂന്നാം തവണയും മേയര്‍ തിരഞ്ഞെടുപ്പ് നടക്കാതിരുന്ന സാഹചര്യത്തില്‍ ലഫ്റ്റനന്റ് ഗവര്‍ണറോട് ഫെബ്രുവരി എട്ടിന് സുപ്രീംകോടതി പ്രതികരണം തേടിയിരുന്നു.

ഡിസംബര്‍ ഏഴിന് നടന്ന ഡൽഹി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് കനത്ത തിരിച്ചടി നല്‍കി ആംആദ്മി പാര്‍ട്ടി ചരിത്ര മുന്നേറ്റം നടത്തിയിരുന്നു. 15 വര്‍ഷത്തെ ബിജെപി ഭരണം അവസാനിപ്പിച്ച് ആകെ 250 സീറ്റുകളിൽ 134ലും എഎപി ആധിപത്യം ഉറപ്പാക്കി. ബിജെപി 104 സീറ്റുകളിലാണ് വിജയിച്ചത്. കോണ്‍ഗ്രസ് 10 സീറ്റില്‍ ഒതുങ്ങി. 126 സീറ്റുകളാണ് ഡൽഹി മുനിസിപ്പല്‍ കോര്‍പ്പറേഷനില്‍ കേവല ഭൂരിപക്ഷത്തിന് ആവശ്യം. 2017ൽ നടന്ന തിരഞ്ഞെടുപ്പില്‍ 181 സീറ്റുകൾ നേടിയ ബിജെപിക്ക് ഫലം വന്‍ തിരിച്ചടിയായിരുന്നു.

'യുദ്ധമല്ല, ചര്‍ച്ചയാണ് നയം, ഭീകരവാദത്തിനെതിരായ പോരാട്ടത്തില്‍ ഇരട്ടത്താപ്പ് പാടില്ല'; ബ്രിക്‌സ് ഉച്ചകോടിയില്‍ മുന്നറിയിപ്പുമായി ഇന്ത്യ

മണിക്കൂറിൽ 120 കിലോ മീറ്റർ വേഗം, തീവ്ര ചുഴലിക്കാറ്റായി കര തൊടാൻ ദന; അതീവ ജാഗ്രതയിൽ ഒഡിഷ

ചീഫ് ജസ്റ്റിസ് വിരമിക്കുന്നതിനു മുൻപ് വാദം പൂര്‍ത്തിയാക്കാനാകില്ല; വൈവാഹിക ബലാത്സംഗ കേസ് സുപ്രീംകോടതിയുടെ പുതിയ ബെഞ്ചിലേക്ക്

ബൈജൂസിന് കനത്ത തിരിച്ചടി; ബിസിസിഐയുമായുള്ള ഒത്തുതീര്‍പ്പ് കരാര്‍ റദ്ദാക്കി സുപ്രീംകോടതി, വിധി കടക്കാരുടെ ഹര്‍ജിയില്‍

'എന്റെ അനുജത്തിയെ നോക്കിക്കോണം'; വോട്ടഭ്യർഥിച്ച് രാഹുൽ, വയനാട്ടില്‍ പത്രിക സമർപ്പിച്ച് പ്രിയങ്ക ഗാന്ധി