INDIA

പോക്‌സോ കേസ്: കർണാടക മുൻ മുഖ്യമന്ത്രി ബി എസ് യെദ്യുരപ്പക്കെതിരെ ജാമ്യമില്ലാ അറസ്റ്റ് വാറന്റ്, മുൻകൂർ ജാമ്യാപേക്ഷ നൽകി

ദ ഫോർത്ത് - ബെംഗളൂരു

പോക്‌സോ കേസില്‍ കര്‍ണാടക മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായ ബി എസ് യെദ്യുരപ്പക്കെതിരെ ജാമ്യമില്ലാ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചു കോടതി. ബെംഗളുരുവിലെ അതിവേഗ കോടതിയുടേതാണ് നടപടി. കര്‍ണാടക സിഐഡി വകുപ്പ് മാര്‍ച്ചില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരിക്കുന്നത്,

കഴിഞ്ഞ ഫെബ്രുവരി 2-ന് പതിനേഴുകാരിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയെന്നാണ് പരാതി. നേരിട്ട് ഹാജരായി മൊഴി നല്‍കാന്‍ അന്വേഷണ സംഘം യെദ്യൂരപ്പയ്ക്ക് നിര്‍ദേശം നല്‍കിയിരുന്നു, ജൂണ്‍ 12-ന് ഹാജരാകാനായിരുന്നു ആവശ്യമെങ്കിലും ഡല്‍ഹിയിലായിരുന്നതിനാല്‍ യെദ്യൂരപ്പ ഹാജരായിരുന്നില്ല. ഇതേ തുടര്‍ന്നാണ് കേസ് പരിഗണിക്കുന്ന കോടതിയില്‍ നിന്ന് സിഐഡി അറസ്റ്റ് വാറന്റ് വാങ്ങിയത്.

അതേസമയം പോക്‌സോ കേസില്‍ അറസ്റ്റു തടയാന്‍ മുന്‍കൂര്‍ ജാമ്യം തേടി യെദ്യൂരപ്പ കോടതിയെ സമീപിച്ചിട്ടുണ്ട്. ബെംഗളുരുവിലെ പ്രത്യേക കോടതിയിലാണ് അപേക്ഷ നല്‍കിയത്. പോക്‌സോ കേസില്‍ അതിവേഗ കോടതി ജാമ്യമില്ലാ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചതിനു പിന്നാലെയാണ് യെദ്യൂരപ്പ കോടതിയെ സമീപിച്ചിരിക്കുന്നത്.

ബെംഗളൂരുവിലെ വീട്ടില്‍ സഹായമഭ്യര്‍ഥിച്ച് പോയ തന്റെ പ്രായപൂര്‍ത്തിയാകാത്ത മകളോട് യെദ്യൂരപ്പ അശ്ലീല ചുവയോടെ സംസാരിച്ചെന്നും സ്വകാര്യ ഭാഗങ്ങളില്‍ സ്പര്‍ശിച്ചെന്നും ചൂണ്ടിക്കാട്ടി അമ്മയാണ് സദാശിവ നഗര്‍ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയാകാത്തതിനാല്‍ പോക്‌സോ വകുപ്പ് ചുമത്തി മാര്‍ച്ച് 14-ന് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. പരാതി അടിസ്ഥാനരഹിതമാണെന്നും വീട്ടിലെത്തിയ അമ്മയ്ക്കും മകള്‍ക്കുമെതിരെ തന്റെ ഭാഗത്ത് നിന്ന് മോശം പെരുമാറ്റം ഉണ്ടായിട്ടില്ലെന്നും യെദ്യൂരപ്പ പ്രതികരിച്ചിരുന്നു. കേസ് നിയമപരമായി നേരിടാന്‍ കര്‍ണാടക ബിജെപി തീരുമാനിക്കുകയും ചെയ്തു.

എന്നാല്‍ ലോക്‌സഭാ തിരഞ്ഞെടുപ്പായതോടെ അന്വേഷണം ഇഴഞ്ഞു നീങ്ങി. യെദ്യുരപ്പയുടെ മൊഴി രേഖപ്പെടുത്താന്‍ പോലും അന്വേഷണ ഉദ്യോഗസ്ഥര്‍ തുനിഞ്ഞില്ല. ഇതിനിടയില്‍ പരാതിക്കാരിയായ പെണ്‍കുട്ടിയുടെ അമ്മ ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കെ മെയ് 26-ന് മരിച്ചു. അന്വേഷണം വേഗത്തിലാക്കണമെന്നും യെദ്യുരപ്പയെ അറസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ട് പെണ്‍കുട്ടിക്കായി അഭിഭാഷകനായ എസ് ബാലന്‍ രംഗത്തു വന്നു. പെണ്‍കുട്ടിയുടെ സഹോദരന് വേണ്ടി ഇദ്ദേഹം കര്‍ണാടക ഹൈക്കോടതിയില്‍ റിട്ട് ഹര്‍ജിയും ഫയല്‍ ചെയ്തു. ഇതോടെയാണ് സി ഐ ഡി സംഘം അന്വേഷണം ത്വരിതപെടുത്താന്‍ അറസ്റ്റു വാറന്റിനായി കോടതിയെ സമീപിച്ചത്. പോലീസില്‍ പരാതി നല്‍കിയതോടൊപ്പം പെണ്‍കുട്ടിയുടെ അമ്മ കര്‍ണാടക വനിതാ കമ്മീഷന്‍ അധ്യക്ഷയെ സമീപിക്കുകയും ചെയ്തിരുന്നു. പെണ്‍കുട്ടി മജിസ്ട്രേറ്റിന് മുന്നിലും മൊഴി നല്‍കിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ യെദ്യുരപ്പയെ സംബന്ധിച്ചിടത്തോളം വലിയ വെല്ലുവിളിയാണ് കേസ്.

'ഫയല്‍ കൈവശം ഉണ്ടായിരുന്നത് ആറ് ദിവസം മാത്രം'; എഡിഎം നവീന്‍ ബാബു കൈക്കൂലി വാങ്ങിയെന്ന ആരോപണം തള്ളി കണ്ണൂര്‍ കളക്ടറുടെ റിപ്പോര്‍ട്ട്

ഹമാസ് തലവൻ യഹിയ സിൻവാർ കൊല്ലപ്പെട്ടതായി സൂചന; ഡിഎൻഎ പരിശോധനയിലൂടെ സ്ഥിരീകരിക്കാൻ ഐഡിഎഫ്

വിമാനങ്ങൾക്ക് നേരെ തുടരെയുള്ള വ്യാജ ബോംബ് ഭീഷണികൾ: സന്ദേശങ്ങളുടെ ഐപി അഡ്രസുകൾ യൂറോപ്യൻ രാജ്യങ്ങളിൽ

ഷെയ്‌ഖ് ഹസീനയെ അറസ്റ്റ് ചെയ്യാൻ ഉത്തരവിട്ട് ബംഗ്ലാദേശ് കോടതി; നവംബർ 18നുള്ളില്‍ ഹാജരാക്കണം

വില്ലന്മാരുടെ കാരണവര്‍ക്ക് നൂറ് വയസ്