INDIA

ലോക്‌സഭ, നിയമസഭ തിരഞ്ഞെടുപ്പുകൾ ആദ്യം ഏകീകരിക്കും, തുടർന്ന് തദ്ദേശം; റിപ്പോർട്ട് രാഷ്ട്രപതിക്ക് കൈമാറി

വെബ് ഡെസ്ക്

ലോക്‌സഭാ, നിയമസഭാ തിരഞ്ഞെടുപ്പുകൾ ഏകീകരിച്ചുകൊണ്ട് 'ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്' എന്ന ആശയത്തിലേക്ക് കടക്കാമെന്ന നിർദേശവുമായി ഉന്നതതല സമിതി റിപ്പോർട്ട് രാഷ്ട്രപതി ദ്രൗപതി മുർമുവിന് സമർപ്പിച്ചു. മുൻരാഷ്ട്രപതി ലോക്‌സഭ, നിയമസഭ തിരഞ്ഞെടുപ്പുകൾ ആദ്യം ഏകീകരിക്കാമെന്നും തുടർന്ന് തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് ഏകീകരിക്കുന്നതിലേക്ക് കടക്കാമെന്നുമാണ് രാംനാഥ് കോവിന്ദിന്റെ നേതൃത്വത്തിലുള്ള സമിതിയുടെ ശിപാർശ.

ലോക്സഭ, നിയമസഭാ തിരഞ്ഞെടുപ്പുകൾ ഏകീകരിക്കാൻ ഭരണഘടനയിൽ പുതുതായി അനുച്ഛേദങ്ങൾ ഉൾപ്പെടുത്തണമെന്നും ശിപാർശയുണ്ട്. അനുച്ഛേദം 82എ ആണ് പുതുതായി ഉൾപ്പെടുത്തുന്നത്. പൊതുതിരഞ്ഞെടുപ്പിനു ശേഷം ലോക്‌സഭയുടെ ആദ്യ സിറ്റിങ് നടക്കുന്ന ദിവസം നിർദേശത്തിൽ പറയുന്ന തീയതിക്കുശേഷം രൂപീകരിക്കപ്പെട്ട സംസ്ഥാന നിയമസഭയുടെ ആദ്യ ദിനമായി കണക്കാക്കാക്കും. ലോക്സഭ അവസാനിക്കുമ്പോൾ നിയമസഭയുടെ കാലാവധിയും അവസാനിക്കും.

ഏതെങ്കിലും അവസരത്തിൽ തൂക്കു മന്ത്രിസഭ വരികയാണെങ്കിൽ, അല്ലെങ്കിൽ അവിശ്വാസപ്രമേയത്തിലൂടെ നിയമസഭ പിരിച്ചുവിടുന്ന സാഹചര്യമുണ്ടായാൽ, പിന്നീട് തിരഞ്ഞെടുക്കപ്പെടുന്ന സർക്കാരിന് ലോക്‌സഭയുടെ കാലാവധി തീരുന്നതുവരെ മാത്രമേ സാധുതയുണ്ടാകൂ. ഇതിനായി ഭരണഘടനാ അനുച്ഛേദം 325 ഭേദഗതി ചെയ്ത് ഒരൊറ്റ തിരഞ്ഞെടുപ്പ് പട്ടിക ആവിഷ്കരിക്കണമെന്നാണ് സമിതിയുടെ മറ്റൊരു നിർദേശം. രാജ്യത്ത് എല്ലാവർക്കും ഒരേ വോട്ടർ ഐഡി കാർഡ് നൽകാനും സർക്കാർ തിരഞ്ഞെടുപ്പ് കമ്മിഷനുമായി സംസാരിച്ച് തീരുമാനത്തിലെത്തണം.

തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പും പൊതുതിരഞ്ഞെടുപ്പിനോടൊപ്പം നടത്താൻ ഭരണഘടനയിൽ 324എ എന്ന പുതിയ അനുച്ഛേദം ഉൾപ്പെടുത്തണമെന്നും സമിതി നിർദേശിക്കുന്നു. മികച്ച ഭരണം സാധ്യമാകണമെങ്കിൽ രാജ്യത്തെ എല്ലാ ഭരണസംവിധാനങ്ങളും ഒരുമിച്ച് പ്രവർത്തിക്കണമെന്നും അല്ലാത്തപക്ഷം അനിശ്ചിതത്വങ്ങളുണ്ടാകുമെന്നുമാണ് സമിതിയുടെ അഭിപ്രായം.

മുൻരാഷ്ട്രപതി രാംനാഥ് കോവിന്ദിനെക്കൂടാതെ ആഭ്യന്തര മന്ത്രി അമിത് ഷാ, രാജ്യസഭയിൽ മുമ്പ് പ്രതിപക്ഷ നേതാവായിരുന്ന ഗുലാം നബി ആസാദ്, ധനകാര്യ കമ്മീഷൻ മുൻചെയർപേഴ്സൺ എൻ കെ സിങ്, മുൻ ലോക്സഭ സെക്രട്ടറി ജനറൽ സുഭാഷ് സി കശ്യപ്, മുതിർന്ന അഭിഭാഷകൻ ഹരീഷ് സാൽവെ, മുൻ ചീഫ് വിജിലൻസ് കമ്മിഷണർ സഞ്ജയ് കോത്താരി എന്നിവരാണ് സമിതിയിലുണ്ടായിരുന്നത്.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും