INDIA

കുക്കി സ്ത്രീകളോട് സമാനതകളില്ലാത്ത ക്രൂരത; മോദി മൗനം വെടിയണമെന്ന് പ്രതിപക്ഷം, മനുഷ്യത്വരഹിതമെന്ന് സ്മൃതി ഇറാനി

വെബ് ഡെസ്ക്

മണിപ്പൂരിൽ കുക്കി വിഭാഗത്തില്‍പ്പെട്ട രണ്ടു സ്ത്രീകളെ ആള്‍ക്കൂട്ടം നഗ്നരാക്കി റോഡിലൂടെ നടത്തുകയും തുടർന്ന് കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയും ചെയ്തതിനെ രൂക്ഷമായി വിമർശിച്ച് പ്രതിപക്ഷം. പ്രധാനമന്ത്രിയുടെ മൗനവും നിഷ്‌ക്രിയത്വവുമാണ് മണിപ്പൂരിനെ അരാജകത്വത്തിലേക്ക് നയിച്ചതെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി പറഞ്ഞു. "മണിപ്പൂരിൽ ഇന്ത്യ എന്ന ആശയം ആക്രമിക്കപ്പെടുമ്പോൾ ഇന്ത്യ നിശബ്ദത പാലിക്കില്ല. ഞങ്ങൾ മണിപ്പൂരിലെ ജനങ്ങൾക്കൊപ്പമാണ് നിൽക്കുന്നത്. സമാധാനമാണ് മുന്നിലുള്ള ഏക വഴി," രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തു.

പ്രതിപക്ഷ വിമർശനങ്ങൾക്ക് പിന്നാലെ, സംഭവവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി ബിരേൻ സിങുമായി സംസാരിച്ചുവെന്നും അന്വേഷണം നടക്കുന്നുണ്ടെന്നും കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരാനുള്ള ഒരു ശ്രമവും ഒഴിവാക്കില്ലെന്ന് അദ്ദേഹം ഉറപ്പുനൽകിയെന്നും വനിതാ ശിശു വികസന മന്ത്രി സ്മൃതി ഇറാനി പറഞ്ഞു. സംഭവം അപലപനീയവും മനുഷ്യത്വരഹിതമാണെന്നും അവർ പ്രതികരിച്ചു, അതേസമയം സ്മൃതി ഇറാനിയെ വിമർശിച്ച് ശിവസേന (ഉദ്ധവ് ബാലാസാഹേബ് താക്കറെ) എം പി പ്രിയങ്ക ചതുർവേദി രം​ഗത്തെത്തി. സംഭവം നടന്ന് രണ്ട് മാസം വരം മൗനം പാലിച്ചതെന്തെന്നാണ് ചോദ്യം. ​വനിതാ ഗുസ്തിക്കാരോടുള്ള നിഷേധാത്മകമായ മൗനം പോലും, മന്ത്രിസ്ഥാനം സംരക്ഷിക്കാൻ ലക്ഷ്യമിട്ടാണെന്നും പ്രിയങ്ക ചതുർവേദി കുറ്റപ്പെടുത്തി.

രണ്ട് മാസത്തിലേറെയായി വംശീയ കലാപത്തിന്റെ ദുരനുഭവങ്ങൾ നേരിട്ടുകൊണ്ടിരിക്കുന്ന മണിപ്പൂരില്‍ നിന്ന് ക്രൂരതയുടെ അങ്ങേത്തലയ്ക്കലുള്ള ദൃശ്യങ്ങളാണ് മണിപ്പൂരിൽ നിന്നും പുറത്തുവന്നിരിക്കുന്നത്. കുക്കി വിഭാ​ഗത്തിപ്പെട്ട രണ്ട് സ്ത്രീകളെ മെയ് നാലിന് നഗ്നരാക്കി റോഡിലൂടെ നടത്തുകയും തുടർന്ന് കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയും ചെയ്തിരുന്നു. സംഭവം നടന്ന് രണ്ടു മാസങ്ങൾക്ക് ശേഷമാണ് വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവന്നിരിക്കുന്നത്. തൗബാലിലെ മെയ്തി ആധിപത്യമുള്ള താഴ്‌വര ജില്ലയിലാണ് സംഭവം. എന്നാൽ, ഇതുമായി ബന്ധപ്പെട്ട് കഴിഞ്ഞ മാസം കാങ്‌പോക്പി ജില്ലയിലെ പോലീസ് സ്റ്റേഷനിൽ പരാതിപ്പെട്ടിരിന്നുവെന്നും പോലീസ് വ്യക്തമാക്കി. അജ്ഞാതരായ സായുധരായ അക്രമികൾക്കെതിരെ തട്ടിക്കൊണ്ടുപോകൽ, കൂട്ടബലാത്സംഗം, കൊലപാതകം എന്നിവയ്ക്ക് കേസെടുത്തിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. പിന്നീട്, ഈ കേസ് തൗബാലിലെ ബന്ധപ്പെട്ട പോലീസ് സ്റ്റേഷനിലേക്ക് കൈമാറുകയും ചെയ്തിരുന്നു. നിലവിൽ, ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.

കേന്ദ്രസർക്കാരിന്റെയും പ്രധാനമന്ത്രിയുടെയും നിശബ്ദതയെ അപലപിച്ച് കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി ട്വീറ്റ് ചെയ്തു. സമൂഹത്തിൽ നടക്കുന്ന അക്രമത്തിന്റെ ഏറ്റവും വലിയ ആഘാതം ഏൽക്കേണ്ടിവരുന്നത് സ്ത്രീകൾക്കും കുട്ടികൾക്കുമാണ്. മണിപ്പൂരിലെ സ്ത്രീകൾക്ക് നേരെയുളള ലൈംഗികാതിക്രമങ്ങളുടെ ദൃശ്യങ്ങൾ ഹൃദയഭേദകമാണ്. മണിപ്പൂരിലെ സമാധാന ശ്രമങ്ങൾ തുടരുമ്പോൾ നാമെല്ലാവരും ഒരേ സ്വരത്തിൽ ഈ അക്രമത്തെ അപലപിക്കണം. മണിപ്പൂരിലെ അക്രമ സംഭവങ്ങളിൽ കേന്ദ്രസർക്കാരും പ്രധാനമന്ത്രിയും കണ്ണടച്ച് ഇരിക്കുന്നത് എന്തുകൊണ്ട്? ഇത്തരം ദൃശ്യങ്ങളും അക്രമ സംഭവങ്ങളും അവരെ അസ്വസ്ഥമാക്കുന്നില്ലേ? പ്രിയങ്ക ഗാന്ധി ട്വീറ്റ് ചെയ്തു.

മണിപ്പൂരിലെ സംഭവം വളരെ ലജ്ജാകരവും അപലപനീയവുമാണെന്നും ഇത്തരം ഹീനമായ പ്രവൃത്തികൾ ഇന്ത്യൻ സമൂഹത്തിൽ വച്ചുപൊറുപ്പിക്കാനാവില്ലെന്നും ആം ആദ്മി പാർട്ടിയുടെ അധ്യക്ഷനും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാൾ ട്വീറ്റ് ചെയ്തു. മണിപ്പൂരിലെ സ്ഥിതി അതീവ ആശങ്കാജനകമാണ്. മണിപ്പൂരിലെ സ്ഥിതിഗതികൾ ശ്രദ്ധിക്കാൻ ഞാൻ പ്രധാനമന്ത്രിയോട് അഭ്യർഥിക്കുന്നു. സംഭവവുമായി ബന്ധപ്പെട്ട വീഡിയോ ദൃശ്യങ്ങളിൽ കാണുന്ന കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണം. ഇത്തരം ക്രിമിനൽ സ്വഭാവമുള്ള ആളുകൾക്ക് ഇന്ത്യയിൽ ഇടം നൽകരുത്, അദ്ദേഹം കൂട്ടിച്ചേർത്തു.

സംഭവവുമായി ബന്ധപ്പെട്ട വീഡിയോ ദൃശ്യങ്ങൾ കണ്ടപ്പോൾ, തനിക്ക് ലജ്ജയും ഭയവും തോന്നുന്നുവെന്ന് തൃണമൂൽ എംപി മഹുവ മൊയ്ത്ര പറഞ്ഞു. "ഈ പൈശാചിക പ്രവർത്തിക്കെതിരെ ഗവൺമെന്റ് എപ്പോഴാണ് ഉത്തരവാദിത്വം ഏറ്റെടുക്കുക? മണിപ്പൂർ മുഖ്യമന്ത്രി എപ്പോഴാണ് രാജിവയ്ക്കുക? അവർ ചോദിച്ചു. പ്രധാനമന്തിയെയും അവർ വിമർശിച്ചു. വിഷയത്തിൽ മൗനം പാലിച്ചിരിക്കുന്ന നരേന്ദ്രമോദി വിദേശത്ത് അത്താഴം കഴിക്കുന്നത് നിർത്തി എപ്പോഴാണ് മണിപ്പൂരിനെക്കുറിച്ച് സംസാരിക്കുന്നതെന്നും അവർ ചോദിച്ചു. മൗനം വെടിയാൻ പ്രധാനമന്ത്രി മോദിയോട് ആഹ്വാനം ചെയ്ത മഹുവ മൊയ്ത്ര, കുക്കി സ്ത്രീകൾ ഇന്ത്യയുടെ പെൺമക്കളും അമ്മമാരും സഹോദരിമാരുമാണെന്ന് ഓർമ്മിപ്പിച്ചു.

സംഭവത്തിന് പിന്നാലെ ചുരാചന്ദ്പൂരിലെ ഗോത്രങ്ങളുടെ കൂട്ടായ്മയായ ഇൻഡിജിനസ് ട്രൈബൽ ലീഡേഴ്‌സ് ഫോറവും രം​ഗത്തെത്തിയിരുന്നു. സംസ്ഥാന-കേന്ദ്ര സർക്കാരുകൾ, ദേശീയ പട്ടികവർഗ കമ്മീഷൻ, ദേശീയ വനിതാ കമ്മീഷൻ അടക്കമുളളവർ സംഭവത്തിൽ ശ്രദ്ധ ചെലുത്തണമെന്നും കുറ്റവാളികൾക്കെതിരെ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ടു. അതേസമയം, കുറ്റവാളികളെ എത്രയും വേഗം പിടികൂടാൻ സംസ്ഥാന പോലീസ് എല്ലാ ശ്രമങ്ങളും നടത്തിവരികയാണെന്ന് മണിപ്പൂർ പോലീസ് സൂപ്രണ്ട് കെ മേഘചന്ദ്ര സിംഗ് പറഞ്ഞു.

നിർഭയം കശ്മീർ ജനത പോളിങ് ബൂത്തിലേക്ക്; പ്രചാരണ വേദികളില്‍ കണ്ടത് വലിയ ജനപങ്കാളിത്തം, മൂന്നരപതിറ്റാണ്ടിനിടെ ആദ്യം

ഓരോ മന്ത്രിമാരെയും നേതാക്കളെയും നേരിട്ട് കണ്ട് കെജ്‍‌രിവാള്‍; എഎപി നിയമസഭാകക്ഷി യോഗം നാളെ, മുഖ്യമന്ത്രിയില്‍ സസ്പെൻസ് തുടരുന്നു

നിപയില്‍ ജാഗ്രത; മലപ്പുറത്ത് 175 പേർ സമ്പർക്ക പട്ടികയില്‍, 10 പേർ ചികിത്സയില്‍

വാഗ്ധാനം സുഖജീവിതം, കാത്തിരിക്കുന്നത് നരകം; വിദ്യാർത്ഥികളുടെ ജീവിതം വിറ്റ് കൊഴുക്കുന്ന ഏജൻസികള്‍ | ദ ഫോര്‍ത്ത് അന്വേഷണപരമ്പര-8

ഒറ്റ ദിവസം പെയ്തിറങ്ങിയത് ഒരു മാസം ലഭിക്കേണ്ട മഴ; വെള്ളപ്പൊക്കത്തിൽ മുങ്ങി മധ്യ യൂറോപ്പ്, ബോറിസ് കൊടുങ്കാറ്റ് മാരകമായത് എന്തുകൊണ്ട്?