INDIA

'പാട്രിയോട്ടിക് ഡെമോക്രാറ്റിക് അലയൻസ്': പ്രതിപക്ഷ സഖ്യത്തിന് പുതിയ പേര്, അന്തിമ തീരുമാനം ഷിംലയിൽ

വെബ് ഡെസ്ക്

വരാനിരിക്കുന്ന ലോക്സഭാ തിരെഞ്ഞെടുപ്പിൽ ബിജെപിയെ അധികാരത്തിൽ നിന്ന് താഴെയിറക്കുക എന്ന ലക്ഷ്യത്തോടെ ഒരുമിക്കുന്ന പ്രതിപക്ഷസഖ്യത്തിന് 'പാട്രിയോട്ടിക് ഡെമോക്രാറ്റിക് അലയൻസ്' (പി.ഡി.എ) എന്ന് പേരിടുമെന്ന് റിപ്പോർട്ടുകൾ. അടുത്ത മാസം ഷിംലയിൽ വെച്ച് നടക്കുന്ന പ്രതിപക്ഷ പാർട്ടികളുടെ സമ്മേളനത്തിലാവും തീരുമാനമെന്നാണ് സൂചന. ശനിയാഴ്ച പട്‌നയിൽ പാർട്ടി പ്രവർത്തകരെ അഭിസംബോധന ചെയ്യവെ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (സിപിഐ) ജനറൽ സെക്രട്ടറി ഡി രാജയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഷിംല യോഗത്തിൽ പിഡിഎയ്ക്ക് അന്തിമ രൂപം നൽകുമെന്നും പ്രതിപക്ഷ നേതാക്കളുടെ അടുത്ത ചർച്ച ജൂലൈ 10 മുതൽ 12 വരെ നടക്കുമെന്നും അദ്ദേഹം പറഞ്ഞു.

സഖ്യത്തിന്റെ പേര് 'പിഡിഎ' എന്നാക്കാനായി ചർച്ചകൾ നടക്കുന്നുണ്ടെന്നും അന്തിമ തീരുമാനം ഇതുവരെ ആയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. പുതിയ സഖ്യത്തിന് പാട്രിയോട്ടിക് ഡെമോക്രാറ്റിക് അലയൻസ് (പിഡിഎ) എന്ന് പേരിടാമെന്ന് കരുതുന്നുണ്ട്. അതിൽ അന്തിമ തീരുമാനമെടുത്തിട്ടില്ല. എൻഡിഎയെ പരാജയപ്പെടുത്തുക എന്നതാണ് പ്രാഥമിക ലക്ഷ്യമെന്നും എല്ലാ പ്രതിപക്ഷ പാർട്ടികൾക്കും ഇക്കാര്യത്തിൽ വ്യക്തതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

മുന്നണിയിൽ വരുന്ന പ്രതിപക്ഷ പാർട്ടികൾക്ക് മതേതര, ജനാധിപത്യ ആശയങ്ങളുണ്ടെന്നും പുതിയ മുന്നണിയുടെ പേരിന് അതിന്റെ പ്രതിഫലനമുണ്ടാകുമെന്നും രാജ ഹിന്ദുസ്ഥാൻ ടൈംസിനോട് പറഞ്ഞു. "തമിഴ്‌നാട്ടിൽ സെക്യുലർ ഡെമോക്രാറ്റിക് ഫ്രണ്ടും ബിഹാറിൽ മഹാഗഡ്ബന്ധനുമുണ്ട്. അതിനാൽ, ഒരു സംയുക്ത പ്രതിപക്ഷമെന്ന നിലയിൽ ആ പ്രതിബദ്ധത പങ്കിടുന്ന ഒരു പേര് ഞങ്ങൾക്കുണ്ടാകും, ”അദ്ദേഹം കൂട്ടിച്ചേർത്തു.

അടുത്ത മാസം ഷിംലയില്‍ നിശ്ചയിച്ചിരിക്കുന്ന യോഗത്തില്‍ പ്രതിപക്ഷ സഖ്യത്തിന്റെ ഘടനയിലും സീറ്റ് വിഭജനത്തിലും മറ്റ് കാര്യങ്ങളിലും വ്യക്തത വരുത്തുമെന്നാണ് വിലയിരുത്തല്‍. ഓരോ സംസ്ഥാനങ്ങളിലും സ്വീകരിക്കേണ്ട തന്ത്രങ്ങള്‍ ഉള്‍പ്പെടെ യോഗത്തില്‍ പരിഗണിക്കും.

കഴിഞ്ഞ ദിവസം പട്നയില്‍ ചേര്‍ന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗത്തില്‍ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി, സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ, പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി, കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ,സിപിഐ ജനറൽ സെക്രട്ടറി ഡി രാജ, എൻസിപി നേതാവ് ശരദ് പവാർ, സമാജ്‌വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ്, ശിവസേന (ഉദ്ധവ് പക്ഷം) നേതാക്കളായ ആദിത്യ താക്കറെ, സഞ്ജയ് റാവത്, എൻസിപി വർക്കിംഗ് പ്രസിഡന്റ് സുപ്രിയ സുലെ തുടങ്ങിയവർ പങ്കെടുത്തിരുന്നു.

ഹമാസ് തലവൻ യഹിയ സിൻവാർ കൊല്ലപ്പെട്ടതായി സൂചന; ഡിഎൻഎ പരിശോധനയിലൂടെ സ്ഥിരീകരിക്കാൻ ഐഡിഎഫ്

വിമാനങ്ങൾക്ക് നേരെ തുടരെയുള്ള വ്യാജ ബോംബ് ഭീഷണികൾ: സന്ദേശങ്ങളുടെ ഐപി അഡ്രസുകൾ യൂറോപ്യൻ രാജ്യങ്ങളിൽ

ഷെയ്‌ഖ് ഹസീനയെ അറസ്റ്റ് ചെയ്യാൻ ഉത്തരവിട്ട് ബംഗ്ലാദേശ് കോടതി; നവംബർ 18നുള്ളില്‍ ഹാജരാക്കണം

വില്ലന്മാരുടെ കാരണവര്‍ക്ക് നൂറ് വയസ്

സതീശനെതിരെ രൂക്ഷവിമർശനവുമായി സരിൻ, പുറത്താക്കി കോണ്‍ഗ്രസ്; ഇനി ഇടതുപക്ഷത്തിനൊപ്പം