INDIA

ഒരു വര്‍ഷത്തിനിടെ ലക്ഷത്തിനടുത്ത് യുപിഐ തട്ടിപ്പ് കേസുകള്‍; കണക്കുകള്‍ പുറത്തുവിട്ട് കേന്ദ്രം

വെബ് ഡെസ്ക്

രാജ്യത്ത് യുപിഐ ഇടപാട് വഴിയുള്ള തട്ടിപ്പ് കേസുകള്‍ വര്‍ധിക്കുന്നുവെന്ന് കേന്ദ്ര ധനമന്ത്രാലയം പാര്‍ലമെന്റില്‍. ഒരു ലക്ഷത്തിനടുത്ത് കേസുകളാണ് കഴിഞ്ഞ ഒരു വര്‍ഷം മാത്രം റിപ്പോർട്ട് ചെയ്തത്. കേസുകളുടെ എണ്ണം ഓരോ വര്‍ഷവും വര്‍ധിക്കുകയാണെന്ന് കണക്കുകള്‍ ചൂണ്ടിക്കാട്ടി കേന്ദ്രം അറിയിച്ചു.

2022-23 കാലയളവില്‍ രാജ്യത്ത് 95,000ത്തിലധികം യുപിഐ തട്ടിപ്പ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്‌തെന്ന് കേന്ദ്ര സര്‍ക്കാര്‍ വിശദീകരിക്കുന്നു. 2020-21 കാലളവില്‍ കേസുകളുടെ എണ്ണം 77,000 ആയിരുന്നു. 2021-22ല്‍ ഇത് 84,000ത്തിലേക്ക് ഉയര്‍ന്നു. നാഷണല്‍ പേയ്‌മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (NPCI)യുടെ കണക്കുകള്‍ പ്രകാരം കഴിഞ്ഞ വര്‍ഷം 125 കോടിയിലധികം വിലമതിക്കുന്ന യുപിഐ ഇടപാടുകളാണ് രാജ്യത്ത് നടന്നത്. മൂന്ന് വര്‍ഷത്തിനിടയില്‍ റിപ്പോര്‍ട്ട് ചെയ്ത നേരിയ വര്‍ധനയാണിതെന്നും ധനമന്ത്രാലയം ചൂണ്ടിക്കാട്ടി.

ഇന്ത്യന്‍ ഡിജിറ്റല്‍ പേയ്‌മെന്റ് സംവിധാനമായ യുപിഐക്ക് ഇതിനോടകം തന്നെ വലിയ ആഗോള സ്വീകാര്യതയാണ് ലഭിച്ചിരിക്കുന്നത്. സിംഗപ്പൂര്‍, യുഎഇ, മൗറീഷ്യസ്, നേപ്പാള്‍, ഭൂട്ടാന്‍ എന്നീ രാജ്യങ്ങളില്‍ യുപിഐ ഇടപാട് നടത്തുന്നവര്‍ ഏറെയുണ്ട്. ഡിജിറ്റല്‍ തട്ടിപ്പു കേസുകളെക്കുറിച്ചുള്ള രാജ്യസഭാ എംപി കാര്‍ത്തികേയ ശര്‍മയുടെ ചോദ്യത്തിനുള്ള മറുപടിയായാണ് കേന്ദ്രത്തിന്റെ വെളിപ്പെടുത്തല്‍.

ഉപയോക്താവിന്റെ മൊബൈൽ നമ്പർ തട്ടിപ്പുകാരുടെ നമ്പറുമായി ബന്ധിപ്പിക്കും. ശേഷം യുപിഐ ഉപയോഗിച്ച് പണമിടപാട് നടത്തുന്ന വ്യക്തിയുടെ ആപ്പിലെ വിവരങ്ങൾ ചോർത്തിയെടുക്കും. ഇത്തരത്തിലുള്ള തട്ടിപ്പുകള്‍ തിരിച്ചറിയാൻ തന്നെ ബുദ്ധിമുട്ടായിരിക്കുമെന്ന് ധനകാര്യ സഹമന്ത്രി ഡോ. ഭഗവത് കരാദ് പാർലമെന്റിൽ പറഞ്ഞു. പരാതികൾ രജിസ്റ്റർ ചെയ്യുന്നതിനായി ദേശീയ സൈബർ ക്രൈം റിപ്പോർട്ടിങ് പോർട്ടൽ രൂപീകരിക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ തീരുമാനം.

എഡിജിപി എം ആര്‍ അജിത്ത്കുമാറിനെതിരേ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ട് സര്‍ക്കാര്‍

ലബനന് നേര്‍ക്ക് വീണ്ടും ഇസ്രയേല്‍ വ്യോമാക്രമണം; സംഭവം ഹിസബുള്ള നേതാവ് ഹസന്‍ നസ്‌റള്ളയുടെ അഭിസംബോധനയ്ക്കിടെ

നിപയില്‍ ആശ്വാസം; ഒരാളുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ്, സമ്പര്‍ക്ക പട്ടികയില്‍ 268 പേര്‍

എംപോക്‌സ് കേരളത്തിലും എത്തുമ്പോള്‍?

വിമാനങ്ങളില്‍ വിലക്ക്, 'സംശയമുള്ള' പേജറുകള്‍ എല്ലാം പൊട്ടിച്ചുകളയുന്നു; ഇലക്‌ട്രോണിക് ആക്രമണ ഭീതിയില്‍ ലെബനനും ഹിസ്ബുള്ളയും