INDIA

രാഹുൽ ഗാന്ധിയുടെ ലണ്ടൻ പ്രസംഗത്തിൽ പാർലമെന്റിൽ ബഹളം; മാപ്പ് പറയണമെന്ന് സർക്കാർ; ഏകാധിപത്യ വാഴ്ചയെന്ന് പ്രതിപക്ഷം

വെബ് ഡെസ്ക്

ഇടവേളയ്ക്ക് ശേഷം പാര്‍ലമെന്റ് പുനാരംഭിച്ചപ്പോള്‍ ഇരുസഭകളും ബഹളത്തില്‍ മുങ്ങി. രാഹുല്‍ ഗാന്ധിയുടെ ലണ്ടന്‍ പ്രസംഗം സഭയില്‍ ഭരണപക്ഷം ആയുധമാക്കിയപ്പോള്‍ അദാനി വിഷയം പ്രതിപക്ഷവും ഉന്നയിച്ചു . രാഹുല്‍ ഗാന്ധി ഇന്ത്യയെ അപമാനിച്ചെന്നും സഭയില്‍ മാപ്പ് പറയണമെന്നും രാജ്‌നാഥ്‌ സിങ് ആവശ്യപ്പെട്ടു. ഏകാധിപത്യമാണ് രാജ്യത്ത് നടക്കുന്നതെന്ന് പ്രതിപക്ഷം ആരോപിച്ചു. ബഹളത്തെ തുടര്‍ന്ന് ഇരുസഭകളും ഇന്നത്തേക്ക് പിരിഞ്ഞു.

ഇന്ത്യന്‍ പാര്‍ലമെന്റില്‍ പ്രതിപക്ഷ നേതാക്കള്‍ നിശബ്ദരാക്കപ്പെടുകയാണെന്നാണ് ഇന്ത്യന്‍ ജേര്‍ണലിസ്റ്റ് അസോസിയേഷന്‌റെ പരിപാടിയില്‍ ലണ്ടനില്‍ രാഹുല്‍ ഗാന്ധി പറഞ്ഞത്. ഇതിനെതിരെ അന്ന് തന്നെ രംഗത്തെത്തിയ ബിജെപി, വിഷയം പാര്‍ലമെന്‌റിലും സജീവമാക്കുകയാണ്. ''രാഹുല്‍ ഗാന്ധി ഈ സഭയിലെ അംഗമാണ്. ലണ്ടനില്‍ അദ്ദേഹം ഇന്ത്യയെ അപമാനിച്ചു. ഈ സഭയിലെ എല്ലാ അംഗങ്ങളും അദ്ദേഹത്തിന്‌റെ പ്രസ്താവന അപലപിക്കണം. ഈസഭയില്‍ അദ്ദേഹം മാപ്പ് പറയണമെന്ന് എല്ലാവരും ഒന്നടങ്കം ആവശ്യപ്പെടണം.'' പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് ലോക്‌സഭയില്‍ പറഞ്ഞു. രാഹുല്‍ ഗാന്ധിക്കെതിരെ ബിജെപി എം പിമാര്‍ ലോക്‌സഭയില്‍ പ്രതിഷേധവും നടത്തി. രാഹുല്‍ ഗാന്ധി മാപ്പു പറയണമെന്ന് രാജ്യസഭയില്‍ മന്ത്രി പീയുഷ് ഗോയലും പറഞ്ഞു.

പ്രതിപക്ഷ നേതാക്കളുടെ സംയുക്ത വാർത്താ സമ്മേളനം

നരേന്ദ്ര മോദിക്ക് കീഴില്‍ രാജ്യത്ത് ജനാധിപത്യമോ നീതിനിര്‍വഹണമോ ഇല്ലെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ പറഞ്ഞു. ''അദാനി വിഷയത്തില്‍ സംയുക്ത പാര്‍ലമെന്‌ററി സമിതി രൂപീകരിക്കണമെന്നാണ് പ്രതിപക്ഷത്തിന്‌റെ ആവശ്യം. ഈ ആവശ്യം ഉന്നയിക്കുമ്പോള്‍ മൈക്ക് ഓഫ് ചെയ്യുകയാണ് ചെയ്യുന്നത്.'' സംയുക്ത വാര്‍ത്താ സമ്മേളനത്തില്‍ ഖാര്‍ഗെ പറഞ്ഞു. അന്വേഷണ ഏജന്‍സികളെ ദുരുപയോഗം ചെയ്ത് പ്രതിപക്ഷ പാര്‍ട്ടികളെ അടിച്ചമര്‍ത്താന്‍ ശ്രമിക്കുകയാണ് സര്‍ക്കാരെന്ന് സംയുക്ത വാർത്താ സമ്മേളനത്തിൽ ഖാര്‍ഗെ പറഞ്ഞു. പാര്‍ലമെന്‌റിന് പുറത്തേക്ക് പ്രതിപക്ഷ അംഗങ്ങള്‍ പ്രതിഷേധ മാര്‍ച്ച് നടത്തി.

രാഹുല്‍ ഗാന്ധിക്കെതിരെ നടപടിയെടുക്കണമെന്ന് കേന്ദ്രമന്ത്രി ഗിരിരാജ് സിങ് ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ളയോട് ആവശ്യപ്പെട്ടു. ബ്രിട്ടീഷ് സന്ദര്‍ശനത്തിനിടെ 'തുക്‌ഡെ തുക്‌ഡെ ഗ്യാങ്ങി'നെ പോലെയാണ് രാഹുല്‍ സംസാരിച്ചതെന്ന് ഗിരിരാജ് സിങ് മാധ്യമപ്രവര്‍ത്തകരോട് പ്രതികരിച്ചു. രാഹുലിനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തണമെന്നാണ് ഗിരിരാജ് സിങ്ങിന്റെ ആവശ്യം.

ബഹളത്തെ തുടര്‍ന്ന് രാജ്യസഭയും ലോക്സഭയും രണ്ട് മണിവരെ നിർത്തിവച്ചിരുന്നു. വീണ്ടും സഭ സമ്മേളിച്ചപ്പോഴും പ്രതിഷേധം ശക്തമായതോടെ ഇരുസഭ ഇന്നത്തേക്ക് പിരിയുകയായിരുന്നു.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും