INDIA

സുപ്രീം കോടതി 'ശാസിച്ചു'; പിന്നാലെ പത്രങ്ങളിൽ കാൽ പേജ് മാപ്പപേക്ഷയുമായി പതഞ്ജലി

വെബ് ഡെസ്ക്

സുപ്രീം കോടതിയുടെ രൂക്ഷവിമര്‍ശനത്തിന് പിന്നാലെ ദേശീയ മാധ്യമങ്ങളില്‍ കൂടുതൽ വലുപ്പത്തിൽ മാപ്പ് പ്രസിദ്ധീകരിച്ച് പതഞ്ജലി. തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങള്‍ പ്രസിദ്ധീകരിച്ച സംഭവത്തിൽ മാപ്പ് പറഞ്ഞുകൊണ്ടുള്ള പരസ്യം ചെറുതായി നല്‍കിയതിനെ സുപ്രീം കോടതി ഇന്നലെ വിമര്‍ശിച്ചിരുന്നു. തുടര്‍ന്നാണ് പതഞ്ജലി ആയുര്‍വേദ് ലിമിറ്റഡ് സഹ സ്ഥാപകരായ ഗുരു രാംദേവും ആചാര്യ ബാല്‍കൃഷ്ണയും ദേശീയ മാധ്യമങ്ങളില്‍ കാല്‍ പേജ് വലുപ്പത്തില്‍ മാപ്പ് പ്രസിദ്ധപ്പെടുത്തിയത്.

നിരുപാധികമായ പരസ്യമാപ്പെന്ന പേരിലാണ് പരസ്യം പ്രസിദ്ധീകരിച്ചിരിക്കുന്നത്. ''ബഹുമാനപ്പെട്ട സുപ്രീം കോടതിയുടെ പരിഗണനയിലുള്ള വിഷയത്തില്‍ സുപ്രീം കോടതിയുടെ ഉത്തരവുകളോ നിര്‍ദേശങ്ങളോ പാലിക്കാത്തതിന് ഞങ്ങള്‍ വ്യക്തിപരമായും സ്ഥാപനത്തിന്റെ പേരിലും നിരുപാധികമായി മാപ്പ് ചോദിക്കുന്നു,'' പരസ്യത്തിൽ പറയുന്നു.

''2023 നവംബര്‍ 22ന് വാര്‍ത്താസമ്മേളനം നടത്തിയതിനും നിരുപാധികം ക്ഷമാപണം നടത്തുന്നു. ഞങ്ങളുടെ പരസ്യങ്ങളില്‍ പ്രസിദ്ധീകരിച്ച തെറ്റുകള്‍ക്ക് മാപ്പ് ചോദിക്കുന്നു. ഇത്തരം തെറ്റുകള്‍ ആവര്‍ത്തിക്കാതിരിക്കുന്നതില്‍ പൂര്‍ണ ഹൃദയത്തോടെ ഞങ്ങള്‍ പ്രതിജ്ഞാബദ്ധരായിരിക്കും. ബഹുമാനപ്പെട്ട കോടതിയുടെ നിര്‍ദേശങ്ങളും ഉചിതമായ ശ്രദ്ധയോടെയും ആത്മാര്‍ത്ഥയോടെയും പാലിക്കാന്‍ ഞങ്ങള്‍ ബാധ്യസ്ഥരാണ്. കോടതിയുടെ മഹത്വം ഉയര്‍ത്തിപ്പിടിക്കാനും നിയമങ്ങള്‍ പാലിക്കാനും കോടതിയുടെ നിര്‍ദേശങ്ങള്‍ പാലിക്കാനും ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണ്'', മാപ്പില്‍ പറയുന്നു.

തെറ്റിദ്ധരിപ്പിക്കുന്ന പരസ്യം പ്രസിദ്ധീകരിച്ചതിന്റെ പേരില്‍ കോടതി നിര്‍ദേശത്തെത്തുടര്‍ന്നായിരുന്നു നേരത്തെ പതഞ്ജലി വിവിധ പത്രങ്ങളിലൂടെ മാപ്പ് പറഞ്ഞത്. ചെറിയ കോളത്തിലായിരുന്നു മാപ്പപേക്ഷ പ്രസിദ്ധീകരിച്ചത്. ഇതിനെതിരെ ജസ്റ്റിസുമാരായ ഹിമ കോഹ്‌ലിയും അഹ്‌സനുദ്ദീന്‍ അമാനുല്ലയും അടങ്ങുന്ന ബെഞ്ച് ഇന്നലെ രൂക്ഷമായാണ് പ്രതികരിച്ചത്.

പത്രങ്ങളില്‍ പതഞ്ജലിയുടെ പരസ്യത്തിന്റെ അതേവലുപ്പത്തില്‍ തന്നെയാണോ മാപ്പ് പ്രസിദ്ധീകരിച്ചതെന്ന് കോടതി കഴിഞ്ഞ ദിവസം ചോദിച്ചിരുന്നു. മാപ്പപേക്ഷ നല്‍കുമ്പോള്‍ അത് മൈക്രോസ്‌കോപ്പിലൂടെ നോക്കണമെന്നാണോ കരുതരുതെന്നും സുപ്രീം കോടതി പറയുകയായിരുന്നു.

സുപ്രീംകോടതിക്ക് നല്‍കിയ ഉറപ്പ് ലംഘിച്ച് തെറ്റിദ്ധരിപ്പിക്കുന്ന മെഡിക്കല്‍ പരസ്യങ്ങള്‍ പ്രസിദ്ധീകരിച്ചതിനു ബാബാ രാംദേവിനും ആചാര്യ ബാലകൃഷ്ണയ്ക്കുമെതിരെയുള്ള കോടതിയലക്ഷ്യ കേസിലായിരുന്നു മാപ്പ് പ്രസിദ്ധീകരിച്ചത്. കേസില്‍ അടുത്ത വാദം ഏപ്രില്‍ 30ന് കേള്‍ക്കും.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും