INDIA

'മുസ്ലിം മതം ഉപേക്ഷിച്ചവരെ മതേതര നിയമമനുസരിച്ച് ജീവിക്കാൻ അനുവദിക്കണം'; ഹര്‍ജി ഫയലില്‍ സ്വീകരിച്ച് സുപ്രീംകോടതി

വെബ് ഡെസ്ക്

മുസ്ലിം മതത്തിൽനിന്ന് പുറത്തുവന്നവരെ രാജ്യത്തെ മതേതര നിയമമനുസരിച്ച് ജീവിക്കാൻ അനുവദിക്കണമെന്ന ഹർജി പരിഗണിക്കാമെന്ന് സുപ്രീംകോടതി. കേരളത്തിലെ എക്സ്- മുസ്‌ലിംകളുടെ സംഘടന ജനറൽ സെക്രട്ടറി സഫിയ നൽകിയ ഹർജിയാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് സ്വീകരിച്ചത്. മുസ്ലീം വ്യക്തിനിയമത്താൽ ഭരിക്കപ്പെടാൻ ആഗ്രഹിക്കാത്ത വ്യക്തികളെ 1925-ലെ ഇന്ത്യൻ പിന്തുടർച്ചാവകാശ നിയമമനുസരിച്ച് ജീവിക്കാൻ അനുവദിക്കണമാണെന്നാണ് ആവശ്യം.

തുടക്കത്തിൽ ഹർജി സ്വീകരിക്കാൻ ബെഞ്ച് വിമുഖത കാണിച്ചിരുന്നു. 1937-ലെ മുസ്ലിം വ്യക്തിഗത നിയമത്തിലെ മൂന്നാം വകുപ്പിന് കീഴിൽ വരുന്ന സത്യവാങ്മൂലം നൽകാതെ ആ നിയമത്തിന്റെ പരിധിയിൽ വരില്ലെന്നായിരുന്നു സുപ്രീംകോടതി ആദ്യം പറഞ്ഞിരുന്നത്. പക്ഷേ ഹർജി പരിഗണിക്കാമെന്ന് പറഞ്ഞ കോടതി വിഷയത്തിൽ കോടതിയെ സഹായിക്കാൻ ഒരു നിയമ ഉദ്യോഗസ്ഥനെ നിർദേശിക്കാൻ അറ്റോർണി ജനറലിനോട് ആവശ്യപ്പെടുകയും ചെയ്തു.

സുപ്രീംകോടതിയുടെ ശബരിമല വിധി പ്രകാരം, ഇന്ത്യൻ ഭരണഘടനയുടെ 25-ാം അനുച്ഛേദം അനുസരിച്ച് മതത്തിനുള്ള മൗലികാവകാശത്തിൽ വിശ്വസിക്കാനും വിശ്വസിക്കാതിരിക്കാനുമുള്ള അവകാശം ഉൾപ്പെടുത്തണമെന്ന് സഫിയ ഹർജിയിൽ പറയുന്നു. മതം ഉപേക്ഷിച്ചുവെന്ന പേരിൽ ഒരാൾക്ക് അനന്തരാവകാശത്തിൻ്റെയോ മറ്റ് പ്രധാന പൗരാവകാശങ്ങളുടെയോ കാര്യങ്ങളിൽ എന്തെങ്കിലും കുറവോ അയോഗ്യതയോ ഉണ്ടാകരുതെന്നും ഹർജിയിൽ പറയുന്നു.

മതത്തില്‍ വിശ്വസിക്കാത്ത ഒരു മുസ്ലീം പിതാവിന് ജനിച്ച, മതം ഔദ്യോഗികമായി ഉപേക്ഷിച്ചിട്ടില്ലാത്ത മുസ്ലീം സ്ത്രീ തൻ്റെ വിലയേറിയ പൗരാവകാശങ്ങൾ സംരക്ഷിക്കുന്നതിൽ സവിശേഷമായ പ്രശ്നം നേരിടുന്നുവെന്നും സഫിയ കോടതിയിൽ പറഞ്ഞു.

താൻ മതം ഉപേക്ഷിച്ച ആളാണെന്ന് സാക്ഷ്യപ്പെടുത്തുന്ന രേഖ കൈവശമുണ്ടെങ്കിൽ പോലും ഒരാൾക്ക് രാജ്യത്തെ മതേതര നിയമമായ 1925ലെ ഇന്ത്യൻ അനന്തരാവകാശ നിയമം നൽകുന്ന പരിരക്ഷകൾ ലഭിക്കാത്ത അവസ്ഥയുണ്ടെന്നു പറഞ്ഞ കോടതി, അത്തരത്തിൽ നിയമ പരിരക്ഷയില്ലാതാകുന്ന സാഹചര്യങ്ങൾ ഭരണഘടനയുടെ അനുച്ഛേദം 25 പ്രകാരം പൗരർക്കു ലഭിക്കേണ്ടുന്ന അവകാശങ്ങളെ നിരർഥകമാക്കുകയാണെന്നും പറഞ്ഞു.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും