INDIA

'സാരെ ജഹാന്‍ സേ അച്ഛാ'യുടെ രചയിതാവ് മുഹമ്മദ് ഇഖ്ബാലും സിലബസിന് പുറത്ത്; പ്രമേയം പാസാക്കി ഡല്‍ഹി സർവകലാശാല

വെബ് ഡെസ്ക്

വിഖ്യാത ദേശഭക്തിഗാനം 'സാരെ ജഹാന്‍ സേ അച്ഛാ'യുടെ രചയിതാവ് മുഹമ്മദ് ഇഖ്ബാലിനെക്കുറിച്ചുള്ള പാഠഭാഗം സിലബസില്‍ നിന്ന് നീക്കം ചെയ്യാൻ ഡല്‍ഹി സർവകലാശാലയുടെ തീരുമാനം. പാകിസ്താൻ ദേശീയ കവി മുഹമ്മദ് ഇഖ്ബാലിനെക്കുറിച്ചുള്ള പാഠഭാഗം ഒഴിവാക്കാനുള്ള പ്രമേയം സര്‍വകലാശാല അക്കാദമിക് കൗൺസില്‍ പാസാക്കി.

ആറാം സെമസ്റ്റർ ബിഎ പൊളിറ്റിക്കല്‍ സയൻസിന്റെ 'ആധുനിക ഇന്ത്യന്‍ രാഷ്ട്രീയ ചിന്ത' എന്ന തലക്കെട്ടിലുള്ള അധ്യായമാണ് നീക്കുന്നത്. വിഷയത്തില്‍‌ സർവകലാശാല എക്സിക്യൂട്ടീവ് കൗൺസിലാണ് അന്തിമ തീരുമാനമെടുക്കുക. ജൂൺ 9നാണ് കൗൺസില്‍ യോഗം.

'ഇന്ത്യയെ തകര്‍ക്കാന്‍ അടിത്തറയിട്ടവര്‍' സിലബസില്‍ ഉണ്ടാകരുതെന്ന് വൈസ് ചാന്‍സലര്‍ പ്രൊഫസര്‍ യോഗേഷ് സിങ്

ഡല്‍ഹി സര്‍വകലാശാലയുടെ 1014-ാമത് അക്കാദമിക് കൗണ്‍സില്‍ യോഗത്തില്‍ ബിരുദ കോഴ്സിനെക്കുറിച്ചുള്ള ചര്‍ച്ചയിലാണ് തീരുമാനം. 'ഇന്ത്യയെ തകര്‍ക്കാന്‍ അടിത്തറയിട്ടവര്‍' സിലബസില്‍ ഉണ്ടാകരുതെന്ന് വൈസ് ചാന്‍സലര്‍ പ്രൊഫസര്‍ യോഗേഷ് സിങ് പറഞ്ഞു. വൈസ് ചാന്‍സലറുടെ നിര്‍ദേശം യോഗം ഐക്യകണ്‌ഠേന പാസാക്കുകയായിരുന്നു.

കോഴ്സിന്റെ ഭാഗമായി ചിന്തകരെ സംബന്ധിക്കുന്ന 11 പാഠഭാഗങ്ങളാണുള്ളത്. അതിലൊന്നാണ് മുഹമ്മദ് ഇഖ്ബാലിനെക്കുറിച്ചുള്ള അധ്യായം. റാംമോഹൻ റോയ്, പണ്ഡിത രമാഭായി, സ്വാമി വിവേകാനന്ദൻ, മഹാത്മാഗാന്ധി, ഭീംറാവു അംബേദ്കർ എന്നിവരെ സംബന്ധിക്കുന്നതാണ് മറ്റ് അധ്യായങ്ങള്‍.

അതേസമയം, എബിവിപി പ്രമേയത്തെ സ്വാഗതം ചെയ്തു. മതഭ്രാന്തനായ ഇഖ്ബാല്‍ ഇന്ത്യയുടെ വിഭജനത്തിന് ഉത്തരവാദിയാണെന്ന് എബിവിപി പ്രതികരിച്ചു. 'പാകിസ്താന്റെ ദാർശനിക പിതാവ്' എന്നാണ് മുഹമ്മദ് ഇഖ്ബാലിനെ വിശേഷിപ്പിക്കുന്നത്. ജിന്നയെ മുസ്ലീം ലീഗിന്റെ നേതാവായി ഉയർത്തിയതിൽ പ്രധാന പങ്ക് വഹിച്ചത് ഇഖ്ബാലാണ്. ഇന്ത്യയുടെ വിഭജനത്തിന് മുഹമ്മദ് അലി ജിന്നയെ പോലെ ഉത്തരവാദിയാണ് മുഹമ്മദ് ഇഖ്ബാലുമെന്ന് എബിവിപി പ്രസ്താവനയില്‍ പറഞ്ഞു.

നേരത്തെ, എന്‍സിഇആര്‍ടി പാഠപുസ്തകങ്ങള്‍ പരിഷ്‌കരിച്ചപ്പോള്‍ അതില്‍ നിന്നും മുഗള്‍ സാമ്രാജ്യവുമായി ബന്ധപ്പെട്ട അധ്യായങ്ങളും മഹാത്മാ ഗാന്ധി വധവും തുടർന്നുണ്ടായ ആർഎസ്എസ് നിരോധനവും നീക്കം ചെയ്തിരുന്നു. പിന്നാലെ, സ്വതന്ത്ര ഇന്ത്യയിലെ ആദ്യ വിദ്യാഭ്യാസ മന്ത്രി മൗലാന അബുള്‍ കലാം ആസാദിനെക്കുറിച്ചുള്ള പരാമർശങ്ങളും പാഠഭാഗങ്ങളില്‍ നിന്ന് നീക്കം ചെയ്തിരുന്നു. തുടർന്ന്, ആര്‍എസ്എസ്സും സംഘപരിവാറും ആരോപണവിധേയരായ ചരിത്ര സംഭവങ്ങൾ പാഠപുസ്തകത്തിൽനിന്ന് നീക്കി എന്ന് വ്യാപക വിമർശനമുയർന്നിരുന്നു.

ഹമാസ് തലവൻ യഹിയ സിൻവാർ കൊല്ലപ്പെട്ടതായി സൂചന; ഡിഎൻഎ പരിശോധനയിലൂടെ സ്ഥിരീകരിക്കാൻ ഐഡിഎഫ്

വിമാനങ്ങൾക്ക് നേരെ തുടരെയുള്ള വ്യാജ ബോംബ് ഭീഷണികൾ: സന്ദേശങ്ങളുടെ ഐപി അഡ്രസുകൾ യൂറോപ്യൻ രാജ്യങ്ങളിൽ

ഷെയ്‌ഖ് ഹസീനയെ അറസ്റ്റ് ചെയ്യാൻ ഉത്തരവിട്ട് ബംഗ്ലാദേശ് കോടതി; നവംബർ 18നുള്ളില്‍ ഹാജരാക്കണം

വില്ലന്മാരുടെ കാരണവര്‍ക്ക് നൂറ് വയസ്

സതീശനെതിരെ രൂക്ഷവിമർശനവുമായി സരിൻ, പുറത്താക്കി കോണ്‍ഗ്രസ്; ഇനി ഇടതുപക്ഷത്തിനൊപ്പം