INDIA

30 ജീവനക്കാരെ പുറത്താക്കി എയർ ഇന്ത്യ എക്‌സ്പ്രസ്; മറ്റുള്ളവർക്ക് അന്ത്യശാസനം

വെബ് ഡെസ്ക്

കൂട്ട അസുഖാവധിയെടുത്ത് മിന്നൽ സമരം നടത്തുന്ന കാബിൻ ക്രൂ അംഗങ്ങൾക്കെതിരെ കടുത്ത നടപടിയുമായി എയർ ഇന്ത്യ എക്‌സ്പ്രസ് മാനേജ്മെന്റ്. 30 ജീവനക്കാരെ പിരിച്ചുവിട്ടു. ഇവരെ ബുധനാഴ്ച രാത്രിയാണ് അടിയന്തര പ്രാബല്യത്തോടെ പുറത്താക്കിയത്. ഇന്നു വൈകിട്ട് നാലിനുള്ളിൽ ജോലിയിൽ പ്രവേശിക്കാൻ മറ്റു ജീവനക്കാർക്ക് കമ്പനി അന്ത്യശാസനം നൽകി.

അതേസമയം, ജീവനക്കാരുമായുള്ള മാനേജ്മെന്റിന്റെ നിർണായക യോഗം ഇന്നുച്ചയ്ക്ക് രണ്ടിനു നടക്കും. പ്രശ്‌ന പരിഹാരത്തിനായി എയര്‍ ഇന്ത്യ കമ്പനി സിഇഒ ആലോക് സിങ്ങാണ് ക്യാബിന്‍ ക്രൂവുമായി ചര്‍ച്ച നടത്തുക.

ടാറ്റ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള എയർലൈനിന്റെ പുതിയ നയങ്ങൾക്കെതിരെയായിരുന്നു ജീവനക്കാരുടെ പ്രതിഷേധം. എന്നാൽ, ന്യായമായ കാരണങ്ങളൊന്നുമില്ലാതെ അപ്രതീക്ഷിതമായി ജോലിയിൽനിന്ന് വിട്ടുനിൽക്കുന്നതാണ് ജീവനക്കാരെ പുറത്താക്കുന്നതിന് കാരണമായി മാനേജ്മെന്റ് ചൂണ്ടിക്കാട്ടുന്നത്. ജീവനക്കാർ എയർ ഇന്ത്യ എക്‌സ്പ്രസ് ലിമിറ്റഡ് എംപ്ലോയീസ് സർവീസ് റൂൾസ് ലംഘിച്ചുവെന്നും പിരിച്ചുവിടൽ നോട്ടിസിൽ പറയുന്നു.

എയര്‍ ഇന്ത്യ എക്‌സ്പ്രസിലെ സമരം രാജ്യത്തെ വിമാന സര്‍വിസുകളെ സാരമായി ബാധിത്തു. മുന്നൂറിലധികം വരുന്ന ജീവനക്കാര്‍ കൂട്ട അവധിയെടുത്ത് പ്രതിഷേധിക്കുന്ന സാഹചര്യം കൂടൂതല്‍ സര്‍വിസുകളെ ബാധിക്കുമോ എന്നതാണ് ആശങ്ക. ചുരുക്കം ചില സര്‍വിസുകൾ നടത്തുന്നത്. ജീവനക്കാരും മാനേജുമെന്റും ചര്‍ച്ചകള്‍ നടത്തുന്നുണ്ടെങ്കിലും ഇതുവരെ തീരുമാനത്തിലെത്താന്‍ കഴിയാത്തത് സമരം നീണ്ടുപോകുമോയെന്ന ആശങ്ക ശക്തമാക്കുന്നു.

സമരം രണ്ടാം ദിവസത്തിലേക്കു കടക്കുമ്പോള്‍ കേരളത്തില്‍ നിന്നുള്‍പ്പെടെ നിരവധി സര്‍വിസുകളാണ് ഇന്ന് റദ്ദാക്കിയത്. കണ്ണൂരില്‍ നിന്നുള്ള ഷാര്‍ജ, അബുദാബി, ദമാം തുടങ്ങി നാല് സർവസിസുകൾ റദ്ദാക്കി. വിമാനത്താവളത്തിലെത്തിയപ്പോഴാണ് വിമാനങ്ങള്‍ റദ്ദാക്കിയ വിവരം ലഭിക്കുന്നതെന്ന് യാത്രക്കാര്‍ ആരോപിച്ചു. യാത്ര മേയ് 13-നു ശേഷം മാത്രമേ തുടരാനാകൂവെന്ന് വിമാനക്കമ്പനി അറിയിച്ചതായും യാത്രക്കാര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.

കരിപ്പൂരിൽനിന്നുള്ള മൂന്നു സർവിസുകൾ റദ്ദാക്കി. എട്ടു മണിക്കുള്ള അൽ ഐൻ, 8.50നുള്ള ജിദ്ദ, 9.30നുള്ള ദോഹ സർവീസുകളാണ് റദ്ദാക്കിയത്.

സമരത്തെത്തുടര്‍ന്ന് തൊണ്ണൂറിലധികം വിമാന സര്‍വീസുകളാണ് ബുധനാഴ്ച എയര്‍ ഇന്ത്യ റദ്ദാക്കിയത്. പ്രതിദിനം 350-ലധികം വിമാനങ്ങളാണ് എയര്‍ ഇന്ത്യ എക്‌സ്പ്രസ്-എഐഎക്‌സ് നടത്തുന്നത്. കരിപ്പൂരില്‍ ബുധനാഴ്ച രാവിലെ എട്ടിനും രാത്രി 11-നും ഇടയില്‍ സര്‍വിസ് നടത്തേണ്ട വിമാനങ്ങും റദ്ദാക്കിയിരുന്നു. റാസല്‍ഖൈമ, ദുബായ്, ജിദ്ദ, കുവൈത്ത്, ദോഹ, ബഹ്റൈന്‍ എന്നിവിടങ്ങളിലേക്ക് പോകേണ്ട വിമാനങ്ങളാണ് റദ്ദാക്കിയത്.

വെട്ടിക്കുറച്ച ഫ്ലൈറ്റ് ഷെഡ്യൂളിന്റെ വിശദാംശങ്ങള്‍ കമ്പനി ഇതുവരെ പുറത്തുവിട്ടിട്ടില്ല. രണ്ടായിരത്തിലധികം ക്യാബിന്‍ ക്രൂ അംഗങ്ങളുള്ള കമ്പനിയില്‍ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ ഉള്‍പ്പടെ മുന്നൂറോളം പേരാണ് പ്രതിഷേധവുമായി രംഗത്തുള്ളത്.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും