INDIA

രാഹുല്‍ മണിപ്പൂരിലേക്ക്, മോദി റഷ്യയിലേക്ക്; ഒരു ദിവസം, രണ്ട് 'രാഷ്ട്രീയ യാത്രകള്‍', നേട്ടമാര്‍ക്ക്?

വെബ് ഡെസ്ക്

ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഇന്ന് രണ്ട് പ്രധാന 'യാത്രകളാണ്' നടക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യയിലേക്ക്, പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി മണിപ്പൂരിലേക്ക്. മൂന്നാമതും അധികാരത്തിലേറിയതിന് ശേഷം മോദിയുടെ ആദ്യ റഷ്യ സന്ദര്‍ശനമാണ് ഇത്. പ്രതിപക്ഷ നേതാവായതിന് ശേഷം രാഹുലിന്റെ ആദ്യ മണിപ്പൂര്‍ സന്ദര്‍ശനവും.

രാഹുല്‍ ഗാന്ധിയുടെ മൂന്നാം മണിപ്പൂര്‍ സന്ദര്‍ശനം ബിജെപിക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുമെതിരായ പ്രചാരണായുധമാക്കാനാണ് കോണ്‍ഗ്രസ് നീക്കം. പാര്‍ലമെന്റില്‍ പ്രതിപക്ഷം നടത്തിയ മണിപ്പൂര്‍ ഐക്യദാര്‍ഢ്യ പ്രതിഷേധത്തിന് പിന്നാലെ, പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യസഭയില്‍ മണിപ്പൂര്‍ വിഷയത്തില്‍ പ്രതികരണം നടത്തിയിരുന്നു. ഇത് തങ്ങളുടെ വിജയമായാണ് പ്രതിപക്ഷം ഉയര്‍ത്തിക്കാട്ടുന്നത്. ഇതിന്റെ തുടര്‍ച്ചയായാണ്, മോദിയുടെ വിദേശ സന്ദര്‍ശനങ്ങള്‍ തുടങ്ങുന്ന ദിവസം തന്നെ മണിപ്പൂരിലേക്ക് പോകാന്‍ രാഹുല്‍ തീരുമാനിച്ചത്.

രാഹുലിന്റെ സന്ദര്‍ശനം എവിടെയൊക്കെ?

രണ്ടു മേഖലകളിലെ അഭയാര്‍ഥി ക്യാമ്പുകളാണ് രാഹുല്‍ ഗാന്ധി സന്ദര്‍ശിക്കുന്നത്. ചുരാചന്ദ്പുര്‍ ജില്ലയിലെ ജിരബാം, ബിഷ്ണുപുര്‍ ജില്ലയിലെ മൊയ്‌രാംഗ് എന്നിവിടങ്ങളിലെ ക്യാമ്പുകളാണ് രാഹുല്‍ സന്ദര്‍ശിക്കുന്നത്. ഇവിടങ്ങളില്‍ കഴിയുന്നവരുമായി അദ്ദേഹം ആശയവിനിമയം നടത്തും. ജിരിബാം മേഖല നിലവില്‍ കലാപം നിലനില്‍ക്കുന്ന പ്രദേശമാണ്. കഴിഞ്ഞ വര്‍ഷം മെയ് മൂന്നിന് ആരംഭിച്ച കലാപത്തില്‍ ഈ മേഖലയില്‍ പ്രധാന പ്രശ്‌നങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിരുന്നില്ല. എന്നാല്‍, ഈ വര്‍ഷം ജൂണില്‍ ഇവിടെയൊരു കൊലപാതകം നടക്കുകയും കലാപത്തിലേക്ക് നീങ്ങുകയുമായിരുന്നു. ഈ മേഖല രാഹുല്‍ സന്ദര്‍ശിക്കുന്നതോടെ, പ്രധാനമന്ത്രി നരേന്ദ്ര മോദി മണിപ്പൂര്‍ സന്ദര്‍ശിക്കാത്തതിനെക്കുറിച്ച് തങ്ങളുയര്‍ത്തുന്ന വിമര്‍ശനങ്ങള്‍ കൂടുതല്‍ സജീവമാക്കാന്‍ സാധിക്കുമെന്ന് കോണ്‍ഗ്രസ് കരുതുന്നു. മണിപ്പൂര്‍ ഗവര്‍ണര്‍ അനുസൂയ ഉയികെയുമായും രാഹുല്‍ കൂടിക്കാഴ്ച നടത്തും.

രാഹുല്‍ ഗാന്ധിയുടെ മണിപ്പൂര്‍ സന്ദര്‍ശനത്തില്‍ നിന്ന്‌

രാഹുലിന്റെ സന്ദര്‍ശനത്തില്‍ രാഷ്ട്രീയമില്ലെന്നും മണിപ്പൂരിലെ വേദന അനുഭവിക്കുന്ന ജനങ്ങളുടെ ബുദ്ധിമുട്ടുകള്‍ ഭരണകൂടത്തിന്റെ ശ്രദ്ധയില്‍പ്പെടുത്താനുമാണ് യാത്രയെന്നാണ് കോണ്‍ഗ്രസ് വൃത്തങ്ങള്‍ പറയുന്നത്. എന്നാല്‍, പ്രധാനമന്ത്രി വിദേശ രാഷ്ട്രങ്ങള്‍ സന്ദര്‍ശിക്കുമ്പോള്‍, പ്രതിപക്ഷ നേതാവ് കലാപബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കുന്നതിലെ രാഷ്ട്രീയ സന്ദേശം വലുതാണെന്ന് കോണ്‍ഗ്രസ് വിലയിരുത്തുന്നുണ്ട്.

കലാപം രൂക്ഷമായി നിന്ന സമയത്ത് രാഹുല്‍ മണിപ്പൂര്‍ സന്ദര്‍ശിച്ചിരുന്നു. അന്ന് അദ്ദേഹത്തെ പല മേഖലകളിലേക്കും കടത്തിവിടാതെ സുരക്ഷാ സേന തടഞ്ഞിരുന്നു. എന്നാല്‍, അഭയാര്‍ഥി ക്യാമ്പുകള്‍ സന്ദര്‍ശിച്ച രാഹുല്‍, ജനങ്ങളുമായി ആശയവിനിമയം നടത്തിയിരുന്നു

രാഹുലിന്റെ സന്ദര്‍ശനത്തിന്റെ പശ്ചാത്തലത്തില്‍ മണിപ്പൂരില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിയിട്ടുണ്ട്. ഡ്രോണുകള്‍ ഉപയോഗിക്കുന്നതിന് ജിരിബാം ജില്ലാ ഭരണകൂടം വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. രാഹുല്‍ സന്ദര്‍ശിക്കുന്ന ക്യാമ്പുകള്‍ക്കും സുരക്ഷ വര്‍ധിപ്പിച്ചു. ഡല്‍ഹിയില്‍ നിന്ന് സില്‍ച്ചാറിലേക്ക് വിമാനത്തില്‍ എത്തുന്ന രാഹുല്‍, ഇവിടെനിന്ന് റോഡ് മാര്‍ഗമാകും മറ്റിടങ്ങളിലേക്ക് പോവുക.

2023 മെയ് മൂന്നിന് ആരംഭിച്ച മണിപ്പൂര്‍ കലാപം ഇപ്പോള്‍ നിയന്ത്രണവിധേയമാണെന്നാണ് കേന്ദ്രസര്‍ക്കാര്‍ വാദം. എന്നാല്‍, കലാപബാധിതരുടെ പുനരധിവാസം അടക്കമുള്ള ഗൗരവമേറിയ വിഷയങ്ങളില്‍ സര്‍ക്കാര്‍ മൗനം പാലിക്കുന്നതായി പ്രതിപക്ഷം വിമര്‍ശിക്കുന്നു. കലാപം രൂക്ഷമായി നിന്ന സമയത്ത് രാഹുല്‍ മണിപ്പൂര്‍ സന്ദര്‍ശിച്ചിരുന്നു. അന്ന് അദ്ദേഹത്തെ പല മേഖലകളിലേക്കും കടത്തിവിടാതെ സുരക്ഷാ സേന തടഞ്ഞിരുന്നു. എന്നാല്‍, അഭയാര്‍ഥി ക്യാമ്പുകള്‍ സന്ദര്‍ശിച്ച രാഹുല്‍, ജനങ്ങളുമായി ആശയവിനിമയം നടത്തിയിരുന്നു. കലാപം ഏറ്റവുംകൂടുതല്‍ ബാധിച്ച ചുരാചന്ദ്പുരിലേക്ക് റോഡ് മാര്‍ഗം പോയ രാഹുലിന്റെ വാഹനം പോലീസ് തടഞ്ഞു. തുടര്‍ന്ന് ഹെലികോപ്റ്ററില്‍ ഇവിടെയെത്തിയ രാഹുല്‍, തിരിച്ചെത്തിയതിന് ശേഷം രൂക്ഷ വിമര്‍ശനമാണ് സര്‍ക്കാരിന് എതിരെ നടത്തിയത്.

ഭാരത് ജോഡോ യാത്രയുടെ രണ്ടാം പതിപ്പായിരുന്ന ഭാരത് ജോഡോ ന്യായ് യാത്രയുടെ തുടക്കവും മണിപ്പൂരില്‍ നിന്നായിരുന്നു. യാത്രയുടെ ഉദ്ഘാടനത്തിന് ആദ്യം നിശ്ചയിച്ചിരുന്ന വേദിക്ക് അനുമതി നല്‍കാതിരുന്നത് അന്ന് വിവാദമാവുകയും ചെയ്തു. ലോക്സഭ തിരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ രാഹുലും കോണ്‍ഗ്രസും മണിപ്പൂര്‍ വിഷയം നിരന്തരം ഉന്നയിച്ചിരുന്നു. മണിപ്പൂരിലെ രണ്ട് സീറ്റിലും കോണ്‍ഗ്രസാണ് ഇത്തവണ വിജയിച്ചത്.

യുക്രെയ്ന്‍ യുദ്ധത്തെക്കുറിച്ചും ഇരു നേതാക്കളും തമ്മില്‍ ആശയവിനിമയം നടത്തും എന്നാണ് സൂചന. റഷ്യയുടെ യുക്രെയ്ന്‍ അധിനിവേശത്തെ അപലപിക്കാന്‍ ഇന്ത്യ ഇതുവരെ തയാറായിട്ടില്ല

മോദിയുടെ വിദേശ സന്ദര്‍ശനം

നാലു ദിവസത്തെ വിദേശ സന്ദര്‍ശനത്തിനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പുറപ്പെടുന്നത്. ഇന്നും നാളെയും റഷ്യയില്‍ സന്ദര്‍ശനം നടത്തുന്ന മോദി, ശേഷം ഓസ്ട്രിയയിലേക്ക് പോകും. അവിടെ രണ്ടു ദിവസത്തെ സന്ദര്‍ശനത്തിന് ശേഷം പത്തിന് മടങ്ങും. റഷ്യയുടെ യുക്രെയ്ന്‍ അധിനിവേശം ആരംഭിച്ചതിന് ശേഷം ആദ്യമായാണ് മോദി റഷ്യ സന്ദര്‍ശിക്കുന്നത്. റഷ്യന്‍ പ്രസിഡന്റ് പുടിനുമായി മോദി കൂടിക്കാഴ്ച നടത്തും. മോദിയുടെ ഈ സന്ദര്‍ശനം നിര്‍ണായകമാണ് എന്നാണ് ബിജെപി വൃത്തങ്ങള്‍ അവകാശപ്പെടുന്നത്. 2021-ന് ശേഷം നടക്കുന്ന ആദ്യ ഇന്ത്യ-റഷ്യ ഉഭയകക്ഷി ഉച്ചകോടി കൂടിയാണ് ഇത്തവണത്തേത്. ഇന്ന് ഉച്ചയ്ക്ക് ശേഷം റഷ്യയിലെത്തുന്ന മോദി, പുടിന്‍ ഒരുക്കുന്ന സ്വകാര്യ വിരുന്നില്‍ പങ്കെടുക്കും.

റഷ്യന്‍ പ്രസിഡന്റ് പുടിനൊപ്പം പ്രധാനമന്ത്രി നരേന്ദ്ര മോദി

ചൊവ്വാഴ്ച റഷ്യയിലെ ഇന്ത്യന്‍ സമൂഹവുമായി മോദി ആശയവിനിമയം നടത്തും. യുക്രെയ്ന്‍ യുദ്ധത്തെക്കുറിച്ചും ഇരു നേതാക്കളും തമ്മില്‍ ആശയവിനിമയം നടത്തും എന്നാണ് സൂചന. റഷ്യയുടെ യുക്രെയ്ന്‍ അധിനിവേശത്തെ അപലപിക്കാന്‍ ഇന്ത്യ ഇതുവരെ തയാറായിട്ടില്ല. എന്നാല്‍, യുദ്ധം അവസാനിപ്പിക്കണമെന്ന നിലപാട് മോദി പലപ്പോഴായി പങ്കുവച്ചിരുന്നു. യുദ്ധത്തെ അപലിപ്പിക്കാന്‍ ഇന്ത്യ തയാറാകണമെന്ന് യുഎസ് ആവശ്യപ്പെട്ടിട്ടും റഷ്യയുമായുള്ള സഹകരണത്തില്‍ വിള്ളലുണ്ടാക്കുന്ന നീക്കങ്ങള്‍ ഇന്ത്യയുടെ ഭാഗത്തുനിന്നുണ്ടായിട്ടില്ല. ഇന്ത്യയും ഓസ്ട്രിയയും തമ്മില്‍ 75 വര്‍ഷത്തെ നയതന്ത്ര ബന്ധമുണ്ടെങ്കിലും ആദ്യമായാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി ഓസ്ട്രിയ സന്ദര്‍ശിക്കുന്നത്.

വിവാദങ്ങള്‍ക്കിടെ ആഭ്യന്തരവകുപ്പ് ഉന്നതതലയോഗം; കൂടിക്കാഴ്ച എഡിജിപിക്കെതിരായ റിപ്പോര്‍ട്ടിന് പിന്നാലെ, പതിവ് നടപടിയെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്

ഹരിയാന: എക്സിറ്റ് പോളുകളുടെ ആത്മവിശ്വാസത്തിൽ കോൺഗ്രസ്, മുഖ്യമന്ത്രി സ്ഥാനത്തിനായി നേതാക്കളുടെ ചരടുവലി

മരണം വരെ നിരാഹാരം; സമരം കടുപ്പിച്ച് കൊല്‍ക്കത്തയിലെ ഡോക്ടര്‍മാര്‍

സെന്റലോണ: കാഴ്ചയില്ലാത്തവര്‍ക്ക് ലോകവുമായി സംവദിക്കാനൊരു സോഫ്റ്റ്‌വെയര്‍, സത്യന്‍മാഷിന്റെ ഉള്‍ക്കാഴ്ച

ആക്രമണം തുടര്‍ന്ന് ഇസ്രയേല്‍; ബെയ്‌റൂട്ടില്‍ വന്‍ സ്‌ഫോടനങ്ങള്‍, ഹിസ്ബുള്ള നേതാവ് ഹാഷിം സഫീദും കൊല്ലപ്പെട്ടെന്ന് അഭ്യൂഹം