സച്ചിന്‍ പൈലറ്റ് 
INDIA

കോൺഗ്രസിൽ തുടരുമോ, വിടുമോ? മൗനം വെടിയാതെ സച്ചിന്‍ പൈലറ്റ്; അനുനയ നീക്കം സജീവം

വെബ് ഡെസ്ക്

രാജസ്ഥാനിൽ സച്ചിൻ പൈലറ്റിനെ അനുനയിപ്പിക്കാനുള്ള നീക്കങ്ങൾ ഊര്‍ജിതമാക്കി കോണ്‍ഗ്രസ് നേതൃത്വം. ജൂണ്‍ 11ന് പിതാവ് രാജേഷ് പൈലറ്റിന്റെ ചരമവാര്‍ഷിക ദിനത്തിൽ പുതിയ പാര്‍ട്ടി പ്രഖ്യാപിക്കുമെന്ന വാര്‍ത്തകൾ ഇതുവരെ സച്ചിൻ നിഷേധിച്ചിട്ടില്ല. ഈ സാഹചര്യത്തിലാണ് പാര്‍ട്ടി നേതൃത്വം അനുനയ ചര്‍ച്ചകൾക്കുള്ള ശ്രമം സജീവമാക്കിയത്. പാര്‍ട്ടിക്ക് മുൻപിൽ സച്ചിൻ പൈലറ്റ് മൂന്ന് നിര്‍ദേശങ്ങൾ വച്ചതായാണ് റിപ്പോര്‍ട്ടുകൾ. ഇതിൽ പാര്‍ട്ടി നേതൃത്വത്തിൽ നിന്ന് മറുപടി ലഭിച്ചതിന് ശേഷമായിരിക്കും മുന്നോട്ടുള്ള നീക്കം.

സച്ചിന്‍ പൈലറ്റ് പുതിയൊരു പാര്‍ട്ടി രൂപീകരിക്കാനുള്ള ഒരു സാധ്യതയുമില്ലെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി സുഖ്ജിന്തർ സിങ് രാധവ് അറിയിച്ചു. സച്ചിന്‍ ഉന്നയിച്ച പ്രശ്നങ്ങളിൽ 90 ശതമാനത്തിനും പരിഹാരം കണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

മെയ് 29ന് ഡൽഹിയിൽ രാഹുല്‍ ഗാന്ധിയും മല്ലികാര്‍ജുന്‍ ഖര്‍ഗെയും നടത്തിയ അനുരഞ്ജന ചര്‍ച്ചകൾക്ക് ശേഷം പാര്‍ട്ടി സംഘടനാകാര്യ ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ മൂന്നുതവണ ഫോണില്‍ ബന്ധപ്പെട്ടെങ്കിലും സച്ചിന്‍ മൗനം തുടരുകയാണ്. പുതിയ പാര്‍ട്ടി പ്രഖ്യാപിക്കുമെന്ന വാര്‍ത്തകൾ സച്ചിൻ പൈലറ്റിന്റെ സമര്‍ദതന്ത്രമാണെന്നും വിലിരുത്തലുണ്ട്. തിരഞ്ഞെടുപ്പ് വരാനിരിക്കുന്ന സാഹചര്യത്തിൽ ഗെഹ്‌ലോട്ട് ആവശ്യങ്ങൾ അംഗീകരിക്കുമെന്നും അനുനയനീക്കങ്ങളിലെത്തിച്ചേരാമെന്നും സച്ചിൻ ക്യാമ്പ് പ്രതീക്ഷിക്കുന്നു.

ഭിന്നതകള്‍ മറന്ന് രാജസ്ഥാനില്‍ യോജിച്ച് മുന്നോട്ടുപോകുമെന്ന് മല്ലികാര്‍ജുന്‍ ഖാര്‍ഗെ, രാഹുല്‍ ഗാന്ധി എന്നിവരുമായുള്ള ചര്‍ച്ചയ്ക്ക് ശേഷം അശോക് ഗെഹ്ലോട്ടും സച്ചിന്‍ പൈലറ്റും ധാരണയിലെത്തിയിരുന്നു. സച്ചിന്റെ ആവശ്യങ്ങൾ അംഗീകരിക്കുമെന്ന് രാഹുൽ ഉറപ്പ് നൽകിയിരുന്നു. സച്ചിനെ പരിഗണിക്കണമെന്ന നിര്‍ദേശം ഗെഹ്ലോട്ടിനും നൽകി. സച്ചിന് സംസ്ഥാനതലത്തിൽ ഉന്നതപദവി നൽകാനും ധാരണയിലെത്തിയിരുന്നു. പക്ഷെ ദിവസങ്ങൾക്കകമാണ് സച്ചിൻ ഇടഞ്ഞുനിൽക്കുന്നെന്ന വാര്‍ത്തകൾ പുറത്തുവന്നത്.

വസുന്ധര രാജെ ഭരണകാലത്തെ അഴിമതി ആരോപണങ്ങള്‍ അന്വേഷിക്കുക, രാജസ്ഥാന്‍ പബ്ലിക് സര്‍വീസ് കമ്മീഷന്‍ പിരിച്ചുവിടുക, സര്‍ക്കാര്‍ ജോലി പരീക്ഷ പേപ്പര്‍ ചോര്‍ച്ച കേസുകളില്‍ നാശനഷ്ടം സംഭവിച്ചവര്‍ക്ക് നഷ്ടപരിഹാരം നല്‍കുക എന്നീ മൂന്ന് ആവശ്യങ്ങള്‍ സര്‍ക്കാര്‍ അംഗീകരിക്കണമെന്നാണ് സച്ചിൻ പൈലറ്റ് മുന്നോട്ടുവയ്ക്കുന്നത്.

ജൂണ്‍ 11ന് സച്ചിന്‍ പൈലറ്റ് ഒരു പ്രധാന പ്രഖ്യാപനം നടത്തുമെന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. 'പ്രഗതിശീല്‍ കോണ്‍ഗ്രസ്' എന്ന പേരില്‍ സംഘടന രൂപീകരിക്കുമെന്നായിരുന്നു ആദ്യ സൂചന. നേരത്തെ 2020ല്‍ ഗെഹ്ലോട്ടുമായുള്ള എതിര്‍പ്പുകള്‍ ശക്തമായപ്പോഴും സച്ചിന്റെ പുതിയ പാര്‍ട്ടി എന്ന വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. 2018ല്‍ രാജസ്ഥാനില്‍ പാര്‍ട്ടി അധികാരത്തില്‍ വന്നതു മുതല്‍ സച്ചിന്‍ പൈലറ്റും അശോക് ഗെഹ്ലോട്ടും തമ്മില്‍ തര്‍ക്കത്തിലായിരുന്നു. 2020-ല്‍ ഇരുവരും തമ്മിലുള്ള തര്‍ക്കം മൂര്‍ച്ഛിച്ചു.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും