INDIA

പ്രതികളായി ജനപ്രതിനിധികൾ, സ്ത്രീ സുരക്ഷനിയമങ്ങൾക്കിടയിലും ആവർത്തിക്കുന്ന കുറ്റങ്ങള്‍; പ്രജ്വല്‍ വിവാദം വിരല്‍ചൂണ്ടുന്നത്

വെബ് ഡെസ്ക്

സ്ത്രീ സുരക്ഷയ്ക്ക് പ്രധാന്യം നൽകുന്നതാണ് തങ്ങളുടെ സർക്കാർ എന്നാണ് ബിജെപി നിരന്തരം അവകാശപ്പെടുന്നത്. എന്നാൽ കഴിഞ്ഞ പത്ത് വർഷത്തിനിടയ്ക്ക് രാജ്യത്ത് സ്ത്രീകൾക്കും കുട്ടികൾക്കും എതിരെയുള്ള അക്രമണങ്ങൾ ക്രമാതീതമായിട്ടാണ് ഉയരുന്നത്. രാജ്യത്തിലെ നിയമനിർമാണ സഭകളിലെ അംഗങ്ങൾ തന്നെ ഇത്തരം കേസുകളിൽ പ്രതികളാവുന്നുണ്ടെന്നതാണ് ദുഃഖസത്യം.

കഴിഞ്ഞ പത്ത് വർഷത്തിനിടെ അരഡസനോളം രാഷ്ട്രീയക്കാരാണ് സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങളിൽ പ്രതികളായത്. ഇതിൽ ഭൂരിപക്ഷവും രാജ്യം ഭരിക്കുന്ന പാർട്ടിയുടെയും സഖ്യകക്ഷികളിലെയും നേതാക്കളായിരുന്നു.

ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്ത് എന്തുകൊണ്ടാണ് ഇത്തരം കേസുകൾ വീണ്ടും വീണ്ടും ആവർത്തിക്കുന്നത്. നിയമനിർമാണ സഭകളിലെ അംഗങ്ങൾ തന്നെ ഇത്തരം കേസുകളിൽ പ്രതികളായിട്ടും നടപടി വെെകുന്നത് എന്താണ് ? സ്ത്രീകൾക്ക് എതിരെയുണ്ടായ ആക്രമണങ്ങൾ തടയാനുള്ള നിയമങ്ങൾ നമ്മുടെ രാജ്യത്ത് ഇല്ലേ ?

കണക്കുകൾ പറയുന്നത് എന്ത് ?

അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ് (എഡിആർ) സമാഹരിച്ച കണക്കുകൾ പ്രകാരം 2009 ൽ നിന്ന് 2019 ലേക്ക് എത്തുമ്പോൾ രാജ്യത്ത് സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങളിൽ പ്രതികളായ എംപിമാരുടെ എണ്ണത്തിൽ 800 ശതമാനമാണ് വർധനവുണ്ടായത്. 2009 മുതൽ 2014 വരെ, സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങളില്‍ രണ്ട് എംപിമാർ പ്രതികളായപ്പോൾ 2014 മുതൽ 2019 വരെയുള്ള ലോക്‌സഭയിൽ സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങളിൽ പ്രതികളായ 18 പേരാണ് അംഗങ്ങളായി ഉള്ളത്.

അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസും (എഡിആർ) ഇലക്ഷൻ വാച്ചും ഓഗസ്റ്റിൽ പുറത്തിറക്കിയ റിപ്പോർട്ട് പ്രകാരം ഇന്ത്യയിൽ 134 എംപിമാരും എംഎൽഎമാരും സ്ത്രീകൾക്കെതിരെയുള്ള കുറ്റകൃത്യങ്ങൾ ചെയ്തവരാണ്.

നാഷണൽ ക്രൈം റെക്കോർഡ്‌സ് ബ്യൂറോയുടെ കണക്കുകൾ പ്രകാരം 2022ൽ 4,45,256 കേസുകളാണ് രാജ്യത്ത് സ്ത്രീകൾക്കെതിരായ ആക്രമണത്തിൽ രജിസ്റ്റർ ചെയ്തത്. അതേസമയം സ്ത്രീകൾക്കും കുട്ടികൾക്കും എതിരായ കുറ്റകൃത്യങ്ങൾക്കെതിരെ കഴിഞ്ഞ 20 വർഷത്തിനിടെ നിരവധി നിയമങ്ങൾ രാജ്യത്ത് രൂപീകരിച്ചിട്ടുണ്ട്. അവ എതൊക്കെയാണെന്ന് കൂടി നോക്കാം.

രാജ്യത്തിന്റെ മനസാക്ഷിയ ഞെട്ടിച്ച സംഭവമായിരുന്നു ഡൽഹിയിലെ നിർഭയ സംഭവം. രാജ്യതലസ്ഥാനത്ത് ക്രൂരമായ ബലാത്സംഗത്തിന് ഇരയായി പെൺകുട്ടി കൊല്ലപ്പെട്ടതിന് പിന്നാലെ ജസ്റ്റിസ് വർമ കമ്മറ്റി അന്നത്തെ യുപിഎ സർക്കാർ രൂപീകരിച്ചു. തുടർന്ന് ജസ്റ്റിസ് വർമ കമ്മിറ്റിയുടെ ശുപാർശകൾ അനുസരിച്ച് ക്രിമിനൽ ലോ (ഭേദഗതി) ആക്റ്റ്, 2013 ന്റെ പരിധിയിൽ സ്ത്രീകൾക്കെതിരായ ആസിഡ് ആക്രമണം, ബലാത്സംഗം എന്നിവയും ചേർത്തതാണ് കഴിഞ്ഞ 20 വർഷത്തിനിടയിലെ ഏറ്റവും വലിയ നീക്കം.

ജോലിസ്ഥലത്തെ സ്ത്രീകളെ ലൈംഗികാതിക്രമങ്ങളിൽ നിന്ന് സംരക്ഷിക്കുന്നതിനായി 2013 ൽ നിലവിൽ വന്ന ജോലിസ്ഥലത്തെ സ്ത്രീകളുടെ ലൈംഗികാതിക്രമം തടയൽ നിയമം, കുട്ടികൾക്കെതിരായലൈംഗികാതിക്രമങ്ങൾ, ലൈംഗിക പീഡനം, അശ്ലീലസാഹിത്യം എന്നിവയ്ക്കെതിരായി കുട്ടികളെ ലൈംഗിക കുറ്റകൃത്യങ്ങളിൽ നിന്നും സംരക്ഷിക്കാനുള്ള 2012 ലെ നിയമം, ബലാത്സംഗക്കേസിലെ പ്രതികളുടെയും അതിജീവിച്ചവരുടെയും വൈദ്യപരിശോധന, കസ്റ്റഡി ബലാത്സംഗങ്ങളുടെ ജുഡീഷ്യൽ മജിസ്ട്രേറ്റിന്റെ അന്വേഷണം മുതലായവ അടിസ്ഥാനമാക്കിയുള്ള 2005-ലെ ക്രിമിനൽ പ്രൊസീജ്യർ കോഡ് (ഭേദഗതി) നിയമം, ഏതെങ്കിലും കുടുംബാംഗം നടത്തുന്ന ലൈംഗികാതിക്രമങ്ങളിൽ (വൈവാഹിക ബലാത്സംഗം ഒഴികെ) സ്ത്രീകളുടെ സംരക്ഷണത്തിനായുള്ള ഗാർഹിക പീഡനത്തിൽ നിന്നുള്ള 2005 ലെ സ്ത്രീകളുടെ സംരക്ഷണ നിയമം എന്നിവയാണ് ഇതിൽ പ്രധാനം.

എന്നാൽ കാര്യങ്ങൾ ഇങ്ങനെയൊക്കെയാണെങ്കിലും കഴിഞ്ഞ പത്ത് വർഷത്തിനിടെ സ്ത്രീകൾക്കെതിരായ ആക്രമണത്തിന് എതിരായി കാര്യമായ നിയമങ്ങൾ ഒന്നും തന്നെ രാജ്യത്ത് പുതുതായി ഉണ്ടാക്കിയിട്ടില്ല. 2018-ലെ ക്രിമിനൽ ലോ (ഭേദഗതി) നിയമത്തിന് പുറമെ നിലവിലുള്ള നിയമങ്ങളിൽ മാറ്റം വരുത്തുകയും പുതിയ നിർദ്ദേശങ്ങൾ നടപ്പിൽ വരുത്തുകയും മാത്രമാണ് ചെയ്തത്. മുമ്പ് നിയമനിർമാണത്തിനായി വിവിധ കമ്മീഷനുകൾ നൽകിയ നിർദ്ദേശങ്ങളും രാജ്യത്ത് പാലിക്കപ്പെട്ടിട്ടില്ല.

മുതിർന്നവർക്കും കുട്ടികൾക്കുമുള്ള ബലാത്സംഗത്തിനും കുട്ടികളെ കൂട്ടബലാത്സംഗം ചെയ്യുന്നതിനുമുള്ള കുറഞ്ഞ ശിക്ഷ വർധിപ്പിച്ച 2018-ലെ ക്രിമിനൽ ലോ (ഭേദഗതി) നിയമം, ഭാരതീയ ന്യായ സൻഹിത, 2023 പ്രകാരം വിവാഹ വാഗ്ദാനമോ വഞ്ചനാപരമായ മാർഗങ്ങളിലൂടെയോ 18 വയസുവരെയുള്ളവരുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നത് കുറ്റകരമാക്കി എന്നിവയാണ് കഴിഞ്ഞ പത്ത് വർഷത്തിനിടയിൽ ഉണ്ടാക്കിയ നിയമങ്ങളും നിയമഭേദഗതികളും.

കുറ്റവാളികളെ പിന്തുണയ്ക്കുന്ന രാഷ്ട്രീയപാർട്ടികൾ

രാജ്യത്ത് സ്ത്രീകൾക്കെതിരെ അതിക്രമങ്ങൾ വർധിക്കുമ്പോഴും പുതിയ നിയമങ്ങൾ ഉണ്ടാവാത്തതിൽ വിമർശനങ്ങൾ ഉയരുന്നുണ്ട്. സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങളിൽ എംപിമാരും എംഎൽഎമാരും പ്രതികളാവുന്ന കേസുകളിൽ പ്രത്യേക വകുപ്പുകൾ ഉൾപ്പെടുത്തി കേസ് എടുക്കാത്തതും വിമർശനവിധേയമാണ്.

ഭരണകക്ഷിയിലെ അംഗങ്ങൾ പ്രതികളാവുമ്പോഴും രാജ്യത്തെ പ്രധാനമന്ത്രിയിൽ നിന്നോ ആഭ്യന്തരമന്ത്രിയിൽ നിന്നോ കാര്യമായ പ്രതികരണങ്ങൾ ഉണ്ടാവുന്നില്ലെന്നാണ് പ്രതിപക്ഷം ഉന്നയിക്കുന്ന പ്രധാനവിമർശനം.

മണിപ്പൂർ, ഉത്തർപ്രദേശ് പോലുള്ള സ്ഥലങ്ങളിലെ സ്ത്രീകൾക്കെതിരായ ആക്രമണങ്ങളിൽ തുടങ്ങി ഏറ്റവുമൊടുവിൽ കർണാടകയിൽ പ്രജ്വൽ രേവണ്ണയ്‌ക്കെതിരായ കേസിൽ പോലും ഈ വിമർശനങ്ങൾ ഉയരുന്നുണ്ട്. ഇതിന് പുറമെ പ്രതികളാക്കപ്പെടുന്ന നേതാക്കൾക്കോ അവരുടെ ബന്ധുക്കൾക്കോ വീണ്ടും അധികാരത്തിൽ എത്താനുള്ള അവസരം ഉണ്ടാക്കുന്നതും വലിയ വിമർശനങ്ങളാണ് ഉണ്ടാക്കുന്നത്.

കർണാടകയിലെ ഹസൻ മണ്ഡലത്തിലെ ജെഡിഎസ് സ്ഥാനാർഥി പ്രജ്വൽ രേവണ്ണയുടെ സ്ഥാനാർഥിത്വവും ഗുസ്തി താരങ്ങൾക്കെതിരായ ലൈംഗീക അതിക്രമത്തിൽ പ്രതിയായ ബ്രിജ്ഭൂഷൺ സിങിന്റെ മകൻ കരൺ ഭൂഷൺ സിങിന്റെ കൈസർഗഞ്ച് മണ്ഡലത്തിലെ സ്ഥാനാർഥിത്വവും ഇതിന് ഉദാഹരണമാണ്.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും