INDIA

തിരഞ്ഞെടുപ്പ് അക്രമം: പശ്ചിമ ബംഗാളിൽ 697 ബൂത്തുകളിൽ നാളെ റീപോളിങ്

വെബ് ഡെസ്ക്

പശ്ചിമ ബംഗാള്‍ ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിനിടെ അക്രമം നടന്ന ബൂത്തുകളില്‍ റീ പോളിങ്. തിങ്കളാഴ്ചയായിരിക്കും റീ പോളിങ് എന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ ‌അറിയിച്ചു. ചൊവ്വാഴ്ചയാണ് വോട്ടെണ്ണല്‍. അതേസമയം അക്രമസംഭവങ്ങളുടെ പശ്ചാത്തലത്തില്‍ ബംഗാള്‍ ഗവര്‍ണര്‍ സി വി ആനന്ദബോസ് ഡല്‍ഹിയിലെത്തി.

ശനിയാഴ്ച നടന്ന തദ്ദേശ തിരഞ്ഞെടുപ്പിനിടെ വ്യാപക അക്രമമാണ് സംസ്ഥാനത്ത് ഉണ്ടായത്. അക്രമ സംഭവങ്ങളില്‍ 19 പേര്‍ മരിക്കുകയും നിരവധി പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. ബൂത്ത് പിടിച്ചെടുക്കലടക്കം തിരഞ്ഞെടുപ്പ് അട്ടിമറി ശ്രമവും പലയിടങ്ങളിലും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നൂ. ഈ പശ്ചാത്തലത്തിലാണ് റീപോളിങ് തീരുമാനം.

മുര്‍ഷിദാബാദില്‍ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ ബാലറ്റഅ ബോക്സ്

പ്രശ്‌നമുണ്ടായ 697 ബൂത്തുകളിലാണ് തിങ്കളാഴ്ച വീണ്ടും വോട്ടെടുപ്പ് നടക്കുക. മുര്‍ഷിദാബാദില്‍ 175 ബൂത്തുകളിലും മാള്‍ഡയില്‍ 112 ഇടങ്ങളിലും റീപോളിങ് പ്രഖ്യാപിച്ചു. നാദിയയില്‍ 89, നോര്‍ത്ത് 24 പര്‍ഗാനസില്‍ 46, സൗത്ത് 24 പര്‍ഗാനസില്‍ 36, പുര്‍ബ മേദിനിപൂരില്‍ 31, ഹൂഗ്ലിയില്‍ 29, ദക്ഷിണ ദിനാജ്പൂരില്‍ 18, ജല്‍പായ്ഗുരിയില്‍ 14, ബിര്‍ഭൂമില്‍ 14, പശ്ചിമ മേദിനിപൂരില്‍ 10, ബങ്കുരയില്‍ 8, ഹൗറയില്‍ 8, പശ്ചിമ ബര്‍ധമാനില്‍ 6, പുരുലിയയില്‍ 4, പുര്‍ബ ബര്‍ധമാനില്‍ 3; അലിപുര്‍ദുവാറില്‍ ഒന്ന് എന്നിങ്ങനെയാണ് റൂപോളിങ് നടക്കുന്ന ബൂത്തുകളുടെ എണ്ണം. രാവിലെ ഏഴ് മണി മുതല്‍ വൈകീട്ട് അഞ്ച് മണി വരെയാണ് വോട്ടെടുപ്പ്.

തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട അക്രമസംഭവങ്ങളെ എല്ലാ രാഷ്ട്രീയപാര്‍ട്ടികളും അപലപിച്ചിരുന്നു. രാഷ്ട്രപതി ഭരണം എര്‍പ്പെടുത്തണമെന്നതടക്കമുള്ള ആവശ്യമാണ് ബിജെപി മുന്നോട്ടു വച്ചത്. ഇതിനിടെ ഗവര്‍ണര്‍ സി വി ആനന്ദ ബോസ് ഡല്‍ഹി സന്ദര്‍ശിച്ചത് അഭ്യൂഹങ്ങള്‍ക്ക് വഴിവച്ചു. ആഭ്യന്തര മന്ത്രിയെ കണ്ട് ഗവര്‍ണര്‍ നേരിട്ട് റിപ്പോര്‍ട്ട് നല്‍കുമെന്നാണ് സൂചന. പല പ്രശ്‌ന ബാധിത പ്രദേശങ്ങളും വോട്ടെടുപ്പിന് മുന്‍പ് ഗവര്‍ണര്‍ നേരിട്ട് സന്ദര്‍ശിച്ചിരുന്നു.

സംസ്ഥാനത്തെ ത്രിതല പഞ്ചായത്ത് സംവിധാനത്തിലെ 73,887 സീറ്റുകളിലേക്കാണ് വോട്ടെടുപ്പ് നടന്നത്. 2.06 ലക്ഷം സ്ഥാനാര്‍ത്ഥികളാണ് മത്സരരംഗത്തുള്ളത്. 66.28 ശതമാനം പോളിങാണ് രേഖപ്പെടുത്തിയത്. ഭരണകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസിനെതിരെ ബിജെപിയും സിപിഎം- കോണ്‍ഗ്രസ് സഖ്യവുമാണ് മത്സരരംഗത്ത് ഉള്ളത്.

എഡിജിപി എം ആര്‍ അജിത്ത്കുമാറിനെതിരേ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ട് സര്‍ക്കാര്‍

ലബനന് നേര്‍ക്ക് വീണ്ടും ഇസ്രയേല്‍ വ്യോമാക്രമണം; സംഭവം ഹിസബുള്ള നേതാവ് ഹസന്‍ നസ്‌റള്ളയുടെ അഭിസംബോധനയ്ക്കിടെ

നിപയില്‍ ആശ്വാസം; ഒരാളുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ്, സമ്പര്‍ക്ക പട്ടികയില്‍ 268 പേര്‍

എംപോക്‌സ് കേരളത്തിലും എത്തുമ്പോള്‍?

വിമാനങ്ങളില്‍ വിലക്ക്, 'സംശയമുള്ള' പേജറുകള്‍ എല്ലാം പൊട്ടിച്ചുകളയുന്നു; ഇലക്‌ട്രോണിക് ആക്രമണ ഭീതിയില്‍ ലെബനനും ഹിസ്ബുള്ളയും