INDIA

'സംവരണം ഡി റിസർവ് ചെയ്യാൻ സാധിക്കില്ല'; വിവാദ യുജിസി മാര്‍ഗനിര്‍ദേശത്തില്‍ 'വ്യക്തത വരുത്തി' വിദ്യാഭ്യാസ മന്ത്രാലയം

വെബ് ഡെസ്ക്

ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ എസ്‌സി/എസ്‌ടി, ഒബിസി ഉദ്യോഗാർഥികളുടെ സംവരണം 'ഡി- റിസർവ്' ചെയ്യാനുള്ള യു ജിസിയുടെ കരട് മാർഗനിർദേശത്തിന് വിശദീകരണവുമായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം. സംവരണ തസ്തികകളിൽ മതിയായ ഉദ്യോഗാർഥികളില്ലെങ്കിൽ അവ ജനറൽ വിഭാഗത്തിലേക്ക് മാറ്റമെന്നായിരുന്നു 2023ൽ യു ജി സി പുറത്തിറക്കിയ കരടിൽ പറയുന്നത്. എന്നാൽ അങ്ങനെയൊരു 'ഡി റിസർവ്' നടത്താൻ സാധിക്കില്ലെന്ന് വിദ്യാഭ്യാസ മന്ത്രാലയം കഴിഞ്ഞ ദിവസം വ്യക്തമാക്കി.

"2019ലെ കേന്ദ്ര വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ (അധ്യാപക കേഡറിലെ സംവരണം) നിയമം വഴിയാണ് സംവരണം നൽകുന്നത്. ഈ നിയമം പ്രാബല്യത്തിലിരിക്കെ ഒരു സംവരണവും ഡി റിസർവ് ചെയ്യാൻ സാധിക്കില്ല" കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം എക്‌സിലൂടെ അറിയിച്ചു.

ഡി റിസര്‍വ് സംബന്ധിച്ച യുജിസി മാര്‍ഗനിര്‍ദേശങ്ങള്‍ വാർത്തയായതിനെ തുടർന്ന് വലിയ എതിർപ്പുകളാണ് പല കോണുകളിൽനിന്ന് ഉയർന്നിരുന്നത്. ഈ പശ്ചാത്തലത്തിലാണ് കേന്ദ്രസർക്കാർ രംഗത്തെത്തിയത്. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ എസ്‌സി, എസ്ടി, ഒബിസി എന്നിവർക്കുള്ള സംവരണം അവസാനിപ്പിക്കാനുള്ള ഗൂഢാലോചനയാണ് നടക്കുന്നതെന്ന് കോൺഗ്രസ് പാർട്ടി ആരോപിച്ചിരുന്നു. വിവാദത്തിന് മറുപടിയായി യുജിസി ചെയർമാൻ എം ജഗദേഷ് കുമാറിനെതിരെ ജെഎൻയു സ്റ്റുഡൻ്റ്‌സ് യൂണിയൻ (ജെഎൻയുഎസ്‌യു) തിങ്കളാഴ്ച പ്രതിഷേധ പ്രകടനവും പ്രഖ്യാപിച്ചിരുന്നു.

പ്രതികരണം രൂക്ഷമായതോടെ ആശങ്കകൾക്ക് മറുപടിയായി യുജിസി ചെയർമാൻ എം ജഗദേഷ് കുമാര്‍ തന്നെ വിശദീരണവുമായി രംഗത്തെത്തുകയും ചെയ്തിരുന്നു. പിന്നാലെ കേന്ദ്ര വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ മുൻകാലങ്ങളിൽ സംവരണ തസ്തികകളിൽ സംവരണം ഒഴിവാക്കിയിട്ടില്ലെന്നും ഭാവിയിലും അതുണ്ടാകില്ലെന്നും യുജിസിയും എക്‌സിലൂടെ അറിയിച്ചു.

ജനുവരി 28-നകം പൊതുജനാഭിപ്രായം അറിയിക്കാമെന്ന അറിയിപ്പോടെ 2023 ഡിസംബർ 27നാണ് ഡി റിസര്‍വേഷന്‍ സംബന്ധിച്ച കരട് മാർഗനിർദ്ദേശങ്ങൾ ഡിസംബർ 27-ന് യുജിസി പങ്കുവച്ചത്. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് അഡ്മിനിസ്ട്രേഷൻ ഡയറക്ടർ ഡോ എച്ച് എസ് റാണ മേധാവിയായ നാലംഗ സമിതിയായിരുന്നു കരട് തയാറാക്കിയത്. ഒരു സർവ്വകലാശാലയിലെ അധ്യാപകർക്കും ഓഫീസർമാർക്കും ജീവനക്കാർക്കും വേണ്ടിയുള്ള നികത്തപ്പെടാത്ത ക്വാട്ട തസ്തികകളുടെ സംവരണം ഒഴിവാക്കുന്നതിനെക്കുറിച്ചായിരുന്നു നിർദേശം.

സാധാരണ ഗതിയിൽ നേരിട്ടുള്ള റിക്രൂട്മെന്റ് നടക്കുമ്പോൾ സംവരണമുള്ള തസ്തികകളിൽ ഡി റിസർവ് ചെയ്യാൻ സാധിക്കില്ല. എന്നാൽ അസാധാരണമായ സാഹചര്യങ്ങളിൽ സർവകലാശാലയ്ക്ക് മതിയായ കാരണമുണ്ടെകിൽ അത് ചെയ്യാം എന്നായിരുന്നു യുജിസി ശിപാർശ. എല്ലാ കേന്ദ്ര സർവകലാശാലകൾ, കൽപിത സർവകലാശാലകൾ, കേന്ദ്ര സർക്കാരിന് കീഴിലുള്ളതോ യുജിസിയുടെ സഹായം ലഭിക്കുന്നതോ ആയ സ്വയംഭരണ സ്ഥാപനങ്ങൾ എന്നിവയ്‌ക്കെല്ലാം മാർഗനിർദ്ദേശങ്ങൾ ബാധകമായിരുന്നു. പ്രൊമോഷൻ നയങ്ങളെയും കൂടി ഉൾപ്പെടുത്തുന്ന നിർദേശത്തിൽ. സംവരണ വിഭാഗ തസ്തികകളിൽ കുറവുണ്ടായിട്ടുണ്ടെന്നും സ്ഥാപനങ്ങൾ രണ്ടാം തവണയും റിക്രൂട്ട്‌മെൻ്റ് ഡ്രൈവ് ആരംഭിച്ച് ഒഴിവുള്ള തസ്തികകൾ നികത്തണമെന്നും ആവശ്യപ്പെട്ടിരുന്നു.

ഹമാസ് തലവൻ യഹിയ സിൻവാർ കൊല്ലപ്പെട്ടതായി സൂചന; ഡിഎൻഎ പരിശോധനയിലൂടെ സ്ഥിരീകരിക്കാൻ ഐഡിഎഫ്

വിമാനങ്ങൾക്ക് നേരെ തുടരെയുള്ള വ്യാജ ബോംബ് ഭീഷണികൾ: സന്ദേശങ്ങളുടെ ഐപി അഡ്രസുകൾ യൂറോപ്യൻ രാജ്യങ്ങളിൽ

ഷെയ്‌ഖ് ഹസീനയെ അറസ്റ്റ് ചെയ്യാൻ ഉത്തരവിട്ട് ബംഗ്ലാദേശ് കോടതി; നവംബർ 18നുള്ളില്‍ ഹാജരാക്കണം

വില്ലന്മാരുടെ കാരണവര്‍ക്ക് നൂറ് വയസ്

സതീശനെതിരെ രൂക്ഷവിമർശനവുമായി സരിൻ, പുറത്താക്കി കോണ്‍ഗ്രസ്; ഇനി ഇടതുപക്ഷത്തിനൊപ്പം