INDIA

കൊല്‍ക്കത്ത ബലാത്സംഗക്കേസ്: മെഡിക്കല്‍ കോളജ് മുന്‍ പ്രിന്‍സിപ്പലിന്റെ പുനര്‍നിയമനത്തെച്ചൊല്ലി മമതയും അനന്തരവനും തമ്മില്‍ ഭിന്നത?

വെബ് ഡെസ്ക്

കൊൽക്കത്ത ആർജി കർ മെഡിക്കൽ കോളജിൽ യുവ ഡോക്ടർ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ടുണ്ടായ രാഷ്ട്രീയ സാഹചര്യങ്ങൾ മമത ബാനർജിക്കും അനന്തരവൻ അഭിഷേക് ബാനർജിക്കും ഇടയിൽ വീണ്ടും ഭിന്നത സൃഷ്ടിച്ചതായി റിപ്പോർട്ട്. ആർജി കാർ മെഡിക്കൽ കോളേജ് മുൻ പ്രിൻസിപ്പൽ ഡോ സന്ദീപ് ഘോഷിനെ പ്രതിഷേധങ്ങളെ തുടർന്ന് സ്ഥലം മാറ്റിയ വിഷയത്തിലാണ് ഇരുവരും തമ്മിൽ ഇടഞ്ഞത്. നേരത്തെ വിഷയവുമായി ബന്ധപ്പെട്ട മമത നടത്തിയ റാലികളിൽ നിന്നും യോഗങ്ങളിൽ നിന്നും അഭിഷേക് മാറിനിന്നിരുന്നു.

ഡോ. ഘോഷിനെ സസ്പെൻഡ് ചെയ്തതിലും കൽക്കട്ട നാഷണൽ മെഡിക്കൽ കോളേജിൽ നിയമനം നൽകിയതിലും തൃണമൂൽ കോൺഗ്രസ് ജനറൽ സെക്രട്ടറി അഭിഷേക് ബാനർജി അസ്വസ്ഥനാണെന്നാണ് അടുത്ത വൃത്തങ്ങൾ സൂചിപ്പിക്കുന്നത്. അനുയായികൾക്കിടയിൽ ക്‌ളീൻ ഇമേജ് സൂക്ഷിക്കുന്ന മമത ആർജി കർ മെഡിക്കൽ കോളേജ് ആശുപത്രിക്കെതിരെ ഉയർന്ന ആരോപണങ്ങൾക്കെതിരെ കൃത്യമായ നടപടി സ്വീകരിച്ചിട്ടില്ലെന്നാണ് അഭിഷേക് ബാനർജി വിശ്വസിക്കുന്നത്.

പിന്നാലെ കേസ് കൈകാര്യം ചെയ്യുന്ന സിബിഐ വേഗത്തിൽ നടപടിയെടുക്കണമെന്നും, കുറ്റവാളിയെ തൂക്കിക്കൊള്ളണമെന്നും ആവശ്യപ്പെട്ട് മമത നടത്തിയ പദയാത്രകളിൽ നിന്ന് അഭിഷേക് വിട്ടുനിൽക്കുകയായിരുന്നു.

മുഖ്യമന്ത്രിയുമായി അടുപ്പമുള്ള ഒരു ഡോക്ടർമാരുടെ സംഘം ഡോ. സന്ദീപ് ഘോഷിനെ പിന്തുണയ്ക്കുന്നതായാണ് കരുതപ്പെടുന്നത്. അഴിമതി ആരോപണങ്ങളുടെ പേരിൽ ഈ സംഘം സാമൂഹ്യമാധ്യമങ്ങളിൽ വൻതോതിൽ വിമർശിക്കപ്പെടുന്നുണ്ട്. അതിനാൽ തന്നെ ദയയില്ലാത്ത തരത്തിലുള്ള പ്രതികരണങ്ങൾ നടത്തിയാലേ പാർട്ടിയുടെ മുഖം രക്ഷിക്കാനാവൂ എന്നാണ് അഭിഷേക് കരുതുന്നത്.

യുവ ഡോക്ടറെ കൊലപ്പെടുത്തിയ കേസിൽ സുപ്രീം കോടതിയിൽ വാദം തുടരുന്നതിനിടെ, അഭിഷേക് ബാനർജിയുടെ മീഡിയ ടീമിനെ മാറ്റിനിർത്തി മമത ബാനർജി നേരിട്ട് മാധ്യമ ബന്ധങ്ങൾ കൈകാര്യം ചെയ്യുന്നതായാണ് റിപ്പോർട്ടുകൾ. പ്രതിസന്ധി ഘട്ടത്തിൽ അഭിഷേക് സജീവമായി ഇടപെടാത്തതിനെ ചോദ്യം ചെയ്ത മമത, റാലികളിൽ പങ്കെടുക്കാനും ഉത്തരവാദിത്തം പ്രകടിപ്പിക്കാനും നിർദേശം നൽകിയിട്ടുണ്ട്.

ആഗസ്റ്റ് 14 ന് ആശുപത്രിക്ക് നേരെ ഉണ്ടായ ആൾക്കൂട്ട ആക്രമണത്തെ തുടർന്ന് അഭിഷേക് ബാനർജി, പോലീസ് കമ്മീഷണറെ വിളിച്ച്, വിഷയത്തെ ഗൗരവത്തെക്കുറിച്ച് സംസാരിക്കുകയും, അതിവേഗം പരിഹരിക്കാൻ ആവശ്യപ്പെടുകയും ചെയ്തിരുന്നു.

നേരത്തെ സിപിഐ-എം ഭരണകാലത്തും മമതയും അനന്തരവൻ അഭിഷേകും തമ്മിൽ നിരവധി സംഘർഷങ്ങൾ നിലനിന്നിരുന്നു. സെപ്റ്റംബർ പകുതിയോടെ അഭിഷേക് ബാനർജി നേത്ര ശസ്ത്രക്രിയയ്ക്കായി ന്യൂയോർക്കിലേക്ക് പോകാൻ ഇരിക്കുകയാണ്. സംസ്ഥാനത്ത് ഭരണനേതൃത്വം കടുത്ത പ്രതിസന്ധിയിലൂടെ കടന്ന് പോകുന്ന ഘട്ടത്തിൽ ഉണ്ടാകുന്ന രാഷ്ട്രീയ നാടകങ്ങളെ ഈ യാത്ര കൂടുതൽ വഷളാക്കുമോ എന്ന രാഷ്ട്രീയ നിരീക്ഷകർ ഉറ്റുനോക്കുന്നത്.

സുപ്രീംകോടതി കൊളീജിയത്തിന്റെ ശുപാർശ കേന്ദ്രസർക്കാർ അംഗീകരിക്കാതെ വൈകിപ്പിക്കുന്നു; കോടതിയലക്ഷ്യ ഹർജിയുമായി ജാർഖണ്ഡ് സർക്കാർ

ഷിരൂരില്‍ കാണാതായ അര്‍ജുന് വേണ്ടി വീണ്ടും തെരച്ചില്‍; പരിശോധന ഗോവയില്‍നിന്ന് ഡ്രെഡ്ജര്‍ എത്തിച്ച്

ലബനന് നേര്‍ക്ക് വീണ്ടും ഇസ്രയേല്‍ വ്യോമാക്രമണം; സംഭവം ഹിസബുള്ള നേതാവ് ഹസന്‍ നസ്‌റള്ളയുടെ അഭിസംബോധനയ്ക്കിടെ

എഡിജിപി എം ആര്‍ അജിത്ത്കുമാറിനെതിരേ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ട് സര്‍ക്കാര്‍

നിപയില്‍ ആശ്വാസം; ഒരാളുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ്, സമ്പര്‍ക്ക പട്ടികയില്‍ 268 പേര്‍