INDIA

രോഹിത് വെമുലയുടെ മരണം: പോലീസ് ക്ലോഷർ റിപ്പോർട്ടിന് പിന്നാലെ പ്രതികളുടെ ഹർജി റദ്ദാക്കി തെലങ്കാന ഹൈക്കോടതി

വെബ് ഡെസ്ക്

ഹൈദരാബാദ് സർവകലാശാലയിൽ ഗവേഷക വിദ്യാർഥിയായിരുന്ന രോഹിത് വെമൂല ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതികളായവരുടെ ഹർജികൾ റദ്ദാക്കി തെലങ്കാന ഹൈക്കോടതി. തങ്ങള്‍ക്കെതിരായ കേസില്‍ നടപടികള്‍ അവസാനിപ്പിക്കണം എന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജികളാണ് കോടതി റദ്ദാക്കിയത്. കേസിൽ പോലീസ് ക്ലോഷർ റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ടെന്നും ഇതിനാൽ പ്രതികളുടെ ഹർജികൾ പരിഗണിക്കേണ്ടതില്ലെന്നുമായിരുന്നു കോടതി നിലപാട്. തെളിവുകളുടെ അഭാവം ചൂണ്ടിക്കാട്ടിയാണ് കേസ് അവസാനിപ്പിക്കാനുള്ള റിപ്പോർട്ട് പോലീസ് സമർപ്പിച്ചത്. ഈ റിപ്പോർട്ട് വിചാരണകോടതി വിലയിരുത്തണമെന്നും കേസിലെ പരാതിക്കാരന് ക്ലോഷർ റിപ്പോർട്ടിനെതിരെ നിയമപ്രകാരമുള്ള നടപടികൾ സ്വീകരിക്കാൻ സാധിക്കുമെന്നും കോടതി വ്യക്തമാക്കി.

പ്രോസിക്യൂഷൻ സമർപ്പിച്ച ക്ലോഷർ റിപ്പോർട്ട് കോടതിയുടെ മുമ്പാകെ തീർപ്പുകൽപ്പിക്കാത്തതിനാൽ 'തെളിവുകളുടെ അഭാവം' എന്ന കാര്യം ചൂണ്ടിക്കാട്ടി കേസ് അവസാനിപ്പിക്കുന്നതിനെതിരെ കേസുമായി ബന്ധപ്പെട്ട റിട്ട് ഹർജികളെല്ലാം തീർപ്പാക്കുന്നു' എന്നായിരുന്നു കേസ് പരിഗണിച്ച ജസ്റ്റിസ് ഇ വി വേണുഗോപാൽ പറഞ്ഞത്.

2016 ജനുവരിയിലാണ് ഹൈദരാബാദ് സർവകലാശാലയിലെ വിദ്യാർത്ഥിയായിരുന്ന രോഹിത് വെമൂല എബിവിപി നേതാവിനെ മർദ്ദിച്ചെന്നാരോപിച്ച് പിഎച്ച്ഡി സ്റ്റൈപ്പൻഡ് നിർത്തലാക്കുകയും സസ്‌പെൻഡ് ചെയ്യുകയും ചെയ്തത്. ഇതിന് പിന്നാലെയായിരുന്നു രോഹിതിന്റെ ആത്മഹത്യ.

തുടർന്ന് സംഭവത്തിൽ പോലീസ് കേസെടുത്തിരുന്നു. ഹൈദരാബാദ് സർവകലാശാല മുൻ വൈസ് ചാൻസലർ പൊഡിലെ അപ്പറാവു, മുൻ നിയമനിർമാണ കൗൺസിൽ അംഗം എൻ രാമചന്ദ്ര റാവു, എബിവിപിയുടെ ചില നേതാക്കൾ എന്നിവർ വെമുലയെയും ദോന്ത പ്രശാന്ത്, അംബേദ്കർ സ്റ്റുഡന്റ്സ് അസോസിയേഷനിലെ മറ്റ് വിദ്യാർഥികളെയും ഉപദ്രവിച്ചുവെന്നായിരുന്നു കേസ്.

വിദ്യാർഥി നേതാക്കളുടെ പ്രവർത്തനങ്ങളിൽ രാഷ്ട്രീയ താൽപര്യമുള്ളവർ ഇടപെട്ടതിനെ തുടർന്നാണ് സർവകലാശാലയിൽ ഉണ്ടായ അപമാനവും പീഡനവും കാരണമാണ് വെമുല ആത്മഹത്യ ചെയ്തതെന്നാണ് ആരോപണം.

ഇന്ത്യൻ ശിക്ഷാ നിയമത്തിലെ (ഐപിസി) സെക്ഷൻ 306 (ആത്മഹത്യ പ്രേരണ), 1989-ലെ പട്ടികജാതി-പട്ടികവർഗ (അതിക്രമങ്ങൾ തടയൽ) നിയമം എന്നിവ പ്രകാരമാണ് പ്രതികൾക്കെതിരെ ക്രിമിനൽ കേസ് എടുത്തിരിക്കുന്നത്. എന്നാൽ സംഭവത്തിൽ നിരപരാധികളാമെന്നും ക്രിമിനൽ കേസ് റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് പ്രതികൾ 2016ൽ ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചിരുന്നു. ഈ ഹർജികളാണ് ഇപ്പോൾ റദ്ദാക്കിയത്.

തെളിവുകളുടെ അഭാവത്തിൽ കേസ് അവസാനിപ്പിക്കാൻ തീരുമാനമെടുത്തിട്ടുണ്ടെന്നും അന്തിമ റിപ്പോർട്ട് വിചാരണ കോടതിക്ക് മുമ്പാകെ സമർപ്പിച്ചതായും പോലീസ് ഹൈക്കോടതിയെ അറിയിച്ചിരുന്നു. വെമുല പട്ടികജാതിക്കാരനല്ലെന്നും പഠനത്തിലും ജോലിയിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനുപകരം വിദ്യാർഥി രാഷ്ട്രീയത്തിൽ കൂടുതൽ സമയം ചെലവഴിച്ചത് പഠനത്തെയും കരിയറിനെ പ്രതികൂലമായി ബാധിച്ചുവെന്നുമാണ് പോലീസിന്റെ ക്ലോഷർ റിപ്പോർട്ടിൽ പറയുന്നത്.

ഒന്നിലധികം പ്രശ്നങ്ങൾ രോഹിതിനെ ആത്മഹത്യയിലേക്ക് നയിച്ചേക്കാമെന്നും അന്വേഷണ ഉദ്യോഗസ്ഥൻ എത്ര ശ്രമിച്ചിട്ടും പ്രതികളുടെ പ്രവൃത്തിയാണ് മരിച്ചയാളെ ആത്മഹത്യയിലേക്ക് നയിച്ചതെന്ന് സ്ഥാപിക്കാൻ ഒരു തെളിവും ശേഖരിക്കാനായില്ലെന്നും പോലീസ് സമർപ്പിച്ച റിപ്പോർട്ടിൽ പറഞ്ഞിരുന്നു.

ക്ലോഷർ റിപ്പോർട്ട് പരിഗണിച്ച്, കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജികൾ തീർപ്പാക്കുന്നതാണ് ഉചിതമെന്ന് കോടതി വിലയിരുത്തുകയായിരുന്നു.

ഹർജിക്കാർക്ക് വേണ്ടി അഭിഭാഷകരായ എം വി സുമന്ത്, വി ടി കല്യാണ്, ടി ബാലമോഹൻ റെഡ്ഡി, ഡി നരേന്ദർ നായിക്, എസ് ശ്രീറാം എന്നിവരാണ് ഹാജരായത്.

തെലങ്കാന സംസ്ഥാനത്തിന് വേണ്ടി അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടർ വിസാരത് അലി ഹാജരായി. അഭിഭാഷകൻ യു.ഡി. ജയ് ഭീമ റാവു മറ്റുള്ളവർക്ക് വേണ്ടി ഹാജരായി.

അതേസമയം, പോലീസ് റിപ്പോർട്ടിനെതിരെ പ്രതിഷേധം വ്യാപകമായതിന് പിന്നാലെ രോഹിത് വെമുലയുടെ മരണത്തിൽ പുനരന്വേഷണത്തിന് തെലങ്കാന സർക്കാർ ഉത്തരവിട്ടിട്ടുണ്ട്. രോഹിത് വെമുല ദളിതനല്ലെന്ന പോലീസ് റിപ്പോർട്ട് തെലങ്കാന സർക്കാർ തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് ഡിജിപി രവി ഗുപ്ത കേസ് പുനരന്വേഷണത്തിന് ഉത്തരവിട്ടത്. കേസിൽ പുനരന്വേഷണത്തിന് അനുമതി നൽകണമെന്ന് ഡിജിപി മജിസ്‌ട്രേറ്റ് കോടതിയിൽ അപേക്ഷ സമർപ്പിക്കുകയും ചെയ്തിരുന്നു.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും