INDIA

ധാതു ഖനനം: സംസ്ഥാനങ്ങള്‍ക്ക് നികുതിയും ഈടാക്കാം, റോയല്‍റ്റി നികുതിയല്ല; സുപ്രധാന വിധിയുമായി സുപ്രീംകോടതി

വെബ് ഡെസ്ക്

ധാതുസമ്പത്തിന് നികുതി ഈടാക്കാനുള്ള അധികാരം സംസ്ഥാനങ്ങൾക്കുണ്ടെന്നും കേന്ദ്രസർക്കാരിനു ലഭിക്കുന്ന റോയൽറ്റി നികുതിയല്ലെന്നും സുപ്രീം കോടതി. ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ വിശാല ഭരണഘടന ബെഞ്ചിന്റേതാണ് സുപ്രീംകോടതിയുടെ തന്നെ മുൻ വിധി തിരുത്തിക്കൊണ്ടുള്ള സുപ്രധാന വിധി.

ഒൻപതംഗ ബെഞ്ചിൽ ചീഫ് ജസ്റ്റിസ് ഉൾപ്പെടെ എട്ട് ജഡ്ജിമാർ സംസ്ഥാനങ്ങളുടെ നികുതി അവകാശം ശരിവെച്ചപ്പോൾ ഒരാൾ വിയോജിപ്പ് രേഖപ്പെടുത്തി. ജസ്റ്റിസ് ബി വി നാഗരത്‌നയാണ് വിയോജിച്ചത്. ജസ്റ്റിസുമാരായ ഹൃഷികേശ് റോയ്, അഭയ് എസ് ഓക്ക, ജെ ബി പർദിവാല, മനോജ് മിശ്ര, ഉജ്ജൽ ഭുയാൻ, സതീഷ് ചന്ദ്ര ശർമ, അഗസ്റ്റിൻ ജോർജ് മസിഹ് എന്നിവരാണ് ചീഫ് ജസ്റ്റിസിന് ഒപ്പം അനുകൂല വിധി രേഖപ്പെടുത്തിയത്.

ഇന്ത്യ സിമൻ്റ് ലിമിറ്റഡും തമിഴ്‌നാട് സർക്കാരും തമ്മിലുള്ള കേസിലെ 1989 ലെ വിധി അസാധുവാക്കിക്കൊണ്ടാണ് കോടതി വിധി. ഖനന നടത്തിപ്പുകാർ കേന്ദ്രസർക്കാരിനു നൽകുന്ന റോയൽറ്റി എന്നത് നികുതിയല്ലെന്നു കോടതി വ്യക്തമാക്കി.

ഖനനത്തിനും ധാതു ഉപയോഗത്തിനും നികുതി ചുമത്താൻ സംസ്ഥാനങ്ങൾക്ക് അവകാശമുണ്ട്. ഖനികളും ധാതുക്കളും (വികസനവും നിയന്ത്രണവും) നിയമം (ഖനി നിയമം) ധാതുക്കളുടെ അവകാശങ്ങൾക്ക് നികുതി ചുമത്താനുള്ള അധികാരം സംസ്ഥാനങ്ങൾക്കു നിഷേധിക്കുന്നില്ലെന്നും കോടതി വ്യക്തമാക്കി.

സംസ്ഥാനങ്ങളുടെ അധികാര പരിധിയിലെ സ്ഥലങ്ങളിലുള്ള ധാതുക്കളുടെ അവകാശങ്ങൾക്ക് നികുതി ചുമത്താൻ പാർലമെന്റിന് അധികാരമില്ല. ധാതുക്കളുടെ അവകാശങ്ങൾക്കു നികുതി ചുമത്താനുള്ള നിയമനിർമാണ അവകാശം നിയമസഭയ്ക്കാണ്. ധാതുക്കളുള്ള ഭൂമിക്ക് നികുതി ചുമത്തുന്നതിന് പട്ടിക രണ്ടിലെ എൻട്രി 49-നൊപ്പം ഭരണഘടനയുടെ അനുച്ഛേദം 246 പ്രകാരം നിയമസഭയ്ക്ക് നിയമനിർമാണത്തിനു കഴിയുമെന്നും വിധിയിൽ വ്യക്തമാക്കി.

അതേസമയം, ധാതുക്കൾക്ക് സംസ്ഥാനങ്ങൾ നികുതി ഏർപ്പെടുത്തുന്നതോടെ വരുമാനം വർധിപ്പിക്കുന്നതിനുള്ള അനാരോഗ്യകരമായ മത്സരം ഉണ്ടാക്കാൻ കാരണമാകുമെന്നാണ് വിയോജിപ്പ് അറിയിച്ചുകൊണ്ട് നാഗരത്‌ന വ്യക്തമാക്കിയത്.

1989-ൽ തമിഴ്നാട് സർക്കാരും ഇന്ത്യാ സിമന്റ്സും തമ്മിലുള്ള തർക്കത്തെത്തുടർന്നാണ് കേസിന് ആരംഭിച്ചത്. 1957ലെ മൈൻസ് ആൻഡ് മിനറൽസ് (ഡെവലപ്‌മെന്റ് & റെഗുലേഷൻ) ആക്ട് പ്രകാരം ധാതുക്കൾക്ക് നൽകേണ്ട റോയൽറ്റി നികുതി ആണോ എന്നും നികുതി ചുമത്താനുള്ള ചുമതല അധികാരം സംസ്ഥാനങ്ങൾക്കാണോ കേന്ദ്രങ്ങൾക്കാണോ എന്നതായിരുന്നു തർക്കം.

ഇന്ത്യ സിമന്റ് ഖനനം ചെയ്യുന്ന ധാതുക്കൾക്ക് നികുതി ഏർപ്പെടുത്താനായിരുന്നു തമിഴ്‌നാടിന്റെ തീരുമാനം. ഇതിന് പിന്നാലെ ധാതുക്കൾക്ക് തമിഴ്‌നാട് നികുതിയും ഏർപ്പെടുത്തി. റോയൽറ്റിയുടെ മേലുള്ള ഒരു സെസ് നികുതിയാണെന്ന് കമ്പനി വാദിച്ചു. തുടർന്നുണ്ടായ സുപ്രീംകോടതി വിധിന്യായത്തിൽ റോയൽറ്റി നികുതിയാണെന്നു പറഞ്ഞിരുന്നു.

15 വർഷത്തിനുശേഷം പശ്ചിമബംഗാൾ സർക്കാർ സമാനമായ രീതിയിൽ മറ്റൊരു ഖനന കമ്പനിയുമായി തർക്കമുണ്ടായെങ്കിലും സർക്കാരിന് അനുകൂലമായിട്ടായിരുന്നു വിധി. ഇതിനു പിന്നാലെ വ്യാപകമായ ഹർജികൾ ഫയൽ ചെയതതോടെയാണ് വിഷയം തർക്കത്തിലെത്തുകയും 1989 ലെ വിധി നിലനിൽക്കുമോ ഇല്ലയോ എന്ന് തീരുമാനിക്കാൻ ഹർജികൾ ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡിന്റെ നേതൃത്വത്തിലുള്ള ഒമ്പതംഗ ബെഞ്ചിലേക്ക് റഫർ ചെയ്തത്.

എന്നാൽ 1989-ലെ വിധിയിൽ അക്ഷരപ്പിശകുണ്ടെന്നും 2004 ലെ സുപ്രീം കോടതി വിധിയാണ് ശരിയെന്നും കോടതി കണ്ടെത്തുകയായിരുന്നു. 'റോയൽറ്റി ഈസ് എ ടാക്‌സ്' എന്ന വാചകം 'സെസ് ഓൺ റോയൽറ്റി ഈസ് എ ടാക്‌സ്' എന്നാണ് വായിക്കേണ്ടതെന്നുമായിരുന്നു കോടതി വ്യക്തമാക്കിയത്.

നിർഭയം കശ്മീർ ജനത പോളിങ് ബൂത്തിലേക്ക്; പ്രചാരണ വേദികളില്‍ കണ്ടത് വലിയ ജനപങ്കാളിത്തം, മൂന്നരപതിറ്റാണ്ടിനിടെ ആദ്യം

ഓരോ മന്ത്രിമാരെയും നേതാക്കളെയും നേരിട്ട് കണ്ട് കെജ്‍‌രിവാള്‍; എഎപി നിയമസഭാകക്ഷി യോഗം നാളെ, മുഖ്യമന്ത്രിയില്‍ സസ്പെൻസ് തുടരുന്നു

നിപയില്‍ ജാഗ്രത; മലപ്പുറത്ത് 175 പേർ സമ്പർക്ക പട്ടികയില്‍, 10 പേർ ചികിത്സയില്‍

വാഗ്ധാനം സുഖജീവിതം, കാത്തിരിക്കുന്നത് നരകം; വിദ്യാർത്ഥികളുടെ ജീവിതം വിറ്റ് കൊഴുക്കുന്ന ഏജൻസികള്‍ | ദ ഫോര്‍ത്ത് അന്വേഷണപരമ്പര-8

ഒറ്റ ദിവസം പെയ്തിറങ്ങിയത് ഒരു മാസം ലഭിക്കേണ്ട മഴ; വെള്ളപ്പൊക്കത്തിൽ മുങ്ങി മധ്യ യൂറോപ്പ്, ബോറിസ് കൊടുങ്കാറ്റ് മാരകമായത് എന്തുകൊണ്ട്?