INDIA

അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ്: ഇലക്ടറല്‍ ബോണ്ടുകളുടെ 29-ാം ഗഡു വിതരണത്തിന് തുടക്കം

വെബ് ഡെസ്ക്

അഞ്ച് സംസ്ഥാനങ്ങളുടെ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഇലക്ടറല്‍ ബോണ്ടുകളുടെ 29ാമത് ഗഡു വിതരണം ഇന്ന് ആരംഭിച്ചു. രാജസ്ഥാന്‍, മധ്യപ്രദേശ്, ഛത്തീസ്ഗഢ്, തെലങ്കാന, മീസോറാം എന്നീ സംസ്ഥാനങ്ങളുടെ തിരഞ്ഞെടുപ്പിന് മുന്നോടിയായാണ് ഇലക്ടറല്‍ ബോണ്ടുകളുടെ വിതരണം ആരംഭിച്ചിരിക്കുന്നത്. നവംബര്‍ ഏഴിനാണ് മിസോറാമിലെയും ഛത്തീസ്ഗഢിലേയും ഒന്നാം ഘട്ട തിരഞ്ഞെടുപ്പും നടക്കുന്നത്. ഈ അഞ്ച് സംസ്ഥാനങ്ങളിലെയും തിരഞ്ഞെടുപ്പ് നവംബര്‍ 30ന് അവസാനിക്കും. വോട്ടെണ്ണല്‍ ഡിസംബര്‍ 30നും നടക്കുന്നതായിരിക്കും.

28ാം ഗഡു വിതരണം നടന്ന് ചെറിയ ഇടവേളയ്ക്ക് ശേഷമാണ് ഇത്തവണത്തെ ഗഡു വിതരണത്തിന് തുടക്കമായത്. കഴിഞ്ഞ വിതരണം ഒക്ടോബര്‍ നാലിനായിരുന്നു. രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് സംഭാവന നല്‍കുന്ന ഇലക്ടറല്‍ ബോണ്ട് സംവിധാനത്തിനെതിരെ സമര്‍പ്പിച്ച ഹര്‍ജികളില്‍ വിധി പറയുന്നത് സുപ്രീംകോടതി മാറ്റിവെച്ചതിന് ദിവസങ്ങള്‍ക്ക് ശേഷമാണ് പുതിയ ഇലക്ടറല്‍ ബോണ്ടുകള്‍ വിതരണം ചെയ്യുന്നതിന് സര്‍ക്കാര്‍ അനുമതി നല്‍കിയത്.

സിപിഎം, കോണ്‍ഗ്രസ് നേതാവ് ഡോ ജയ താക്കൂര്‍, അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസ് (എഡിആര്‍) എന്നിവര്‍ നല്‍കിയ ഹര്‍ജിയില്‍ ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ബി ആര്‍ ഗവായ്, ജെ ബി പര്‍ദിവാല, മനോജ് മിശ്ര എന്നിവരുള്‍പ്പെടുന്ന ബെഞ്ച് ഒക്ടോബര്‍ 31 മുതല്‍ വാദം കേള്‍ക്കാന്‍ തുടങ്ങിയിരുന്നു. വിഷയത്തില്‍ വിശദ വാദം കേട്ട കോടതി വിധി പറയുന്നത് നവംബര്‍ രണ്ടിന് മാറ്റിവെക്കുകയായിരുന്നു. ഇലക്ടറല്‍ ബോണ്ടുകളിലെ രഹസ്യാത്മക സ്വഭാവം രാഷ്ട്രീയ ഫണ്ടിങ്ങിലെ സുതാര്യതയെ ബാധിക്കുകയും വോട്ടര്‍മാരുടെ വിവരാവകാശം ലംഘിക്കുകയും ചെയ്യുന്നുവെന്നാണ് ഹര്‍ജിക്കാരുടെ വാദം.

2018 ജനുവരി 2നാണ് ഇലക്ടറല്‍ ബോണ്ട് പദ്ധതി സര്‍ക്കാര്‍ വിജ്ഞാപനം ചെയ്തത്. രാഷ്ട്രീയ ഫണ്ടിങ്ങില്‍ സുതാര്യത കൊണ്ടുവരാനുള്ള ശ്രമങ്ങളുടെ ഭാഗമായി രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് നല്‍കുന്ന സംഭാവനങ്ങള്‍ക്ക് ബദലായാണ് ഇത് അവതരിപ്പിച്ചത്. പാര്‍ട്ടികള്‍ക്ക് സംഭാവന നല്‍കാന്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ പ്രത്യേക ശാഖകളില്‍ നിന്നും നിശ്ചിത തുകക്ക് ബോണ്ടുകള്‍ വാങ്ങാം. അംഗീകൃത എസ്ബിഐ ശാഖകളില്‍ ബെംഗളൂരു, ലക്‌നൗ, ഷിംല, ഡെറാഡൂണ്‍, കൊല്‍ക്കത്ത, ഗുവാഹത്തി, ചെന്നൈ, പട്‌ന, ന്യൂഡല്‍ഹി, ചത്തീസ്ഗഡ്, ശ്രീനഗര്‍, ഗാന്ധിനഗര്‍, ഭോപ്പാല്‍, റായ്പൂര്‍, മുംബൈ എന്നീ ബ്രാഞ്ചുകളും ഉള്‍പ്പെടുന്നു.

2023 നവംബര്‍ 6 മുതല്‍ 20 വരെ 29 അംഗീകൃത ശാഖകള്‍ വഴി ഇലക്ടറല്‍ ബോണ്ടുകള്‍ വിതരണം ചെയ്യാനും എന്‍ക്യാഷ് ചെയ്യാനും സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയെ സര്‍ക്കാര്‍ ചുമതലപ്പെടുത്തിയിട്ടുണ്ടെന്ന് ധനകാര്യ മന്ത്രാലയം പ്രസ്താവനയില്‍ വ്യക്തമാക്കുന്നു. വിതരണം നല്‍കിയ ദിവസം മുതല്‍ 15 കലണ്ടര്‍ ദിവസമാണ് ഇലക്ടറല്‍ ബോണ്ടിന്റെ കാലാവധിയെന്നും കാലയളവ് അവസാനിച്ചതിന് ശേഷം ബോണ്ട് നിക്ഷേപിച്ചാല്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിക്കും പണം നല്‍കില്ലെന്നും മന്ത്രാലയം അറിയിച്ചു. യോഗ്യതയുള്ള ഒരു രാഷ്ട്രീയ പാര്‍ട്ടി അവരുടെ അക്കൗണ്ടില്‍ നിക്ഷേപിക്കുന്ന ഇലക്ടറല്‍ ബോണ്ട് അതേ ദിവസം തന്നെ ക്രെഡിറ്റ് ചെയ്യപ്പെടുമെന്നും മന്ത്രാലയം കൂട്ടിച്ചേര്‍ത്തു.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും