INDIA

'കര്‍ഷകര്‍ക്ക് സര്‍ക്കാരില്‍ വിശ്വാസമില്ല'; പ്രശ്‌ന പരിഹാരത്തിന് സ്വതന്ത്ര കമ്മിറ്റി വേണമെന്ന്‌ സുപ്രീംകോടതി

വെബ് ഡെസ്ക്

കര്‍ഷക സമരങ്ങള്‍ അവസാനിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാറിന് സ്വതന്ത്ര കമ്മിറ്റി രൂപീകരിച്ചുകൂടേയെന്ന് സുപ്രീംകോടതി. വിദഗ്ധരുടെ നേതൃത്വത്തില്‍ ഇത്തരം കമ്മിറ്റികള്‍ രൂപീകരിച്ച് ചര്‍ച്ച നടത്തുന്നത് പ്രശ്‌ന പരിഹാരത്തിന് വഴിയൊരുക്കിയേക്കുമെന്നും സുപ്രീംകോടതി നിരീക്ഷിച്ചു. കര്‍ഷകരും സര്‍ക്കാരും തമ്മിലുള്ള പരസ്പര വിശ്വാസം നഷ്ടപ്പെട്ടെന്നും കോടതി നിരീക്ഷിച്ചു.

ശംഭു അതിര്‍ത്തിയിലെ ബാരിക്കേഡുകള്‍ ഒരാഴ്ചയ്ക്കുള്ളില്‍ നീക്കണമെന്ന ഹരിയാന ഹൈക്കോടതി വിധി ചോദ്യം ചെയ്തുകൊണ്ട് ഹരിയാന സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവയൊണ് സുപ്രീംകോടതി നിരീക്ഷണം. കഴിഞ്ഞ ഫെബ്രുവരി 13 മുതല്‍ പഞ്ചാബില്‍ നിന്നെത്തിയ കര്‍ഷകര്‍ ശംഭു അതിര്‍ത്തിയില്‍ തമ്പടിച്ചിരിക്കുകയാണ്. രണ്ടാം ലോങ് മാര്‍ച്ച് പ്രഖ്യാപിച്ചെത്തിയ കര്‍ഷകരെ, അതിര്‍ത്തി അടച്ച് ഹരിയാന പോലീസ് തടയുകയായിരുന്നു. അതിര്‍ത്തിയില്‍ ഹരിയാന പോലീസും കര്‍ഷകരും തമ്മില്‍ പല തവണ ഏറ്റുമുട്ടിയിരുന്നു.

ജസ്റ്റിസ് സൂര്യകാന്ത് മിശ്ര അധ്യക്ഷനായ മൂന്നംഗ ബെഞ്ചിന്റേതാണ് നിരീക്ഷം. സര്‍ക്കാരും കര്‍ഷകരും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്താന്‍ പക്ഷപാതമില്ലാത്ത ഒരു സംവിധാനം ആവശ്യമാണെന്നും ബെഞ്ച് നിരീക്ഷിച്ചു.

''കര്‍ഷകരിലേക്ക് എത്താന്‍ ചില നടപടികള്‍ സ്വീകരിക്കേണ്ടതുണ്ട്. അല്ലെങ്കില്‍ പിന്നെ അവര്‍ എന്തിനാണ് ഡല്‍ഹിയിലേക്ക് വരേണ്ടിവരുന്നത്?. നിങ്ങള്‍ ചര്‍ച്ചയ്ക്കായി മന്ത്രിമാരെ അയക്കുന്നു. അവര്‍ക്ക് നല്ല ഉദ്ദേശം ഉണ്ടെങ്കില്‍പ്പോലും വിശ്വാസക്കുറവിന്റെ പേരില്‍ പ്രശ്‌നങ്ങള്‍ സംഭവിക്കുന്നു'', കോടതി ചോദിച്ചു. ഒരാഴ്ചയ്ക്കുള്ളില്‍ ഉചിതമായ തീരുമാനം സ്വീകരിക്കണമെന്നും സുപ്രീംകോടതി സര്‍ക്കാരിനോട് നിര്‍ദേശിച്ചു. ശംഭു അതിര്‍ത്തിയിലെ സ്ഥിതിഗതികള്‍ വഷളാകുന്നത് തടയാന്‍ പ്രദേശത്ത് തല്‍സ്ഥിതി തുടരാന്‍ അനുവദിക്കണമെന്നും കോടതി നിര്‍ദേശിച്ചു.

കമ്മിറ്റിയില്‍ അംഗങ്ങളാക്കേണ്ടവരുടെ പേര് വിവരങ്ങള്‍ നിര്‍ദേശിക്കാന്‍ ഹരിയാന, പഞ്ചാബ് സര്‍ക്കാരുകളോട് സുപ്രീംകോടതി നിര്‍ദേശിച്ചു. ശംഭു അതിര്‍ത്തി തുറക്കുന്നത് ക്രമസമാധനത്തെ ബാധിക്കുമെന്ന് ഹരിയാന സര്‍ക്കാരിന് വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത വാദിച്ചു.

അതേസമയം, ഡല്‍ഹിയിലേക്ക് മാര്‍ച്ച് നടത്തുമെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് കര്‍ഷക സംഘടനകള്‍. പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷം ഇന്നും കര്‍ഷകര്‍ ഈ നിലപാട് ആവര്‍ത്തിച്ചു. മിനിമം താങ്ങുവില ഉയര്‍ത്തുക, അതിന് നിയമ പരിരക്ഷ നല്‍കുക തുടങ്ങിയ കര്‍ഷകരുടെ ദീര്‍ഘകാല ആവശ്യങ്ങള്‍ നടപ്പാക്കാന്‍ സ്വകാര്യ ബില്‍ പാര്‍ലമെന്റ് അവതരിപ്പിക്കണമെന്നു കര്‍ഷകര്‍ രാഹുലിനോട് ആവശ്യപ്പെട്ടെന്നാണ് റിപ്പോര്‍ട്ട്. പഞ്ചാബ്, ഹരിയാന, ഉത്തര്‍ പ്രദേശ്, തെലങ്കാന, തമിഴ്‌നാട്, കര്‍ണാടക എന്നിവിടങ്ങളില്‍നിന്നുള്ള 12 കര്‍ഷക നേതാക്കളാണു രാഹുല്‍ ഗാന്ധിയെ സന്ദര്‍ശിച്ചത്.

'ഫയല്‍ കൈവശം ഉണ്ടായിരുന്നത് ആറ് ദിവസം മാത്രം'; എഡിഎം നവീന്‍ ബാബു കൈക്കൂലി വാങ്ങിയെന്ന ആരോപണം തള്ളി കണ്ണൂര്‍ കളക്ടറുടെ റിപ്പോര്‍ട്ട്

ഹമാസ് തലവൻ യഹിയ സിൻവാർ കൊല്ലപ്പെട്ടതായി സൂചന; ഡിഎൻഎ പരിശോധനയിലൂടെ സ്ഥിരീകരിക്കാൻ ഐഡിഎഫ്

വിമാനങ്ങൾക്ക് നേരെ തുടരെയുള്ള വ്യാജ ബോംബ് ഭീഷണികൾ: സന്ദേശങ്ങളുടെ ഐപി അഡ്രസുകൾ യൂറോപ്യൻ രാജ്യങ്ങളിൽ

ഷെയ്‌ഖ് ഹസീനയെ അറസ്റ്റ് ചെയ്യാൻ ഉത്തരവിട്ട് ബംഗ്ലാദേശ് കോടതി; നവംബർ 18നുള്ളില്‍ ഹാജരാക്കണം

വില്ലന്മാരുടെ കാരണവര്‍ക്ക് നൂറ് വയസ്