സുപ്രീം കോടതി 
INDIA

സർക്കാർ ഉദ്യോഗസ്ഥർ സ്ഥാനക്കയറ്റം അവകാശമായി കാണരുതെന്ന് സുപ്രീം കോടതി

വെബ് ഡെസ്ക്

സർക്കാർ ഉദ്യോഗസ്ഥർക്ക് സ്ഥാനക്കയറ്റം തങ്ങളുടെ അവകാശമായി പറയാൻ സാധിക്കില്ലെന്ന് സുപ്രീം കോടതി. ഭരണഘടനയുടെ ആർട്ടിക്കിൾ 16 പ്രകാരം തുല്യതാ തത്വം ലംഘിക്കപ്പെടുമ്പോൾ മാത്രമേ പ്രമോഷൻ നയങ്ങളിൽ കോടതിയുടെ ഇടപെടൽ ഉണ്ടാവുകയുള്ളുവെന്നും സുപ്രീംകോടതി പറഞ്ഞു.

സർക്കാർ ഉദ്യോഗസ്ഥർക്ക് സ്ഥാനക്കയറ്റം നൽകുന്നതിനുള്ള മാനദണ്ഡങ്ങളെക്കുറിച്ച് ഭരണഘടനയിൽ കൃത്യമായി പറയുന്നില്ല. സ്ഥാനക്കയറ്റം നൽകുന്ന തസ്തികയുടെ സ്വഭാവവും പ്രവർത്തനവും ആവശ്യകതകളും കണക്കിലെടുത്ത് നിയമനിർമ്മാണ സഭയ്ക്കും എക്‌സിക്യൂട്ടീവിനും സ്ഥാനക്കയറ്റത്തിന്റെ മാനദണ്ഡങ്ങൾ തീരുമാനിക്കാൻ സ്വാതന്ത്ര്യമുണ്ടെന്നും ചീഫ് ജസ്റ്റിസ് ഡി വെെ ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ ജെ ബി പർദിവാല, മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി.

ഗുജറാത്തിലെ ജില്ലാ ജഡ്ജിമാരെ തിരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ട കേസുകളിലാണ് കോടതിയുടെ നിരീക്ഷണം. ''ഇന്ത്യയിൽ, സർക്കാർ ഉദ്യോഗസ്ഥർക്ക് സ്ഥാനക്കയറ്റം അവരുടെ അവകാശമായി പറയാൻ കഴിയില്ല, കാരണം സ്ഥാനക്കയറ്റ തസ്തികകളിലെ ഒഴിവുകൾ നികത്തുന്നതിനുള്ള മാനദണ്ഡം ഭരണഘടന നിർദേശിക്കുന്നില്ല. ജോലിയുടെ സ്വഭാവത്തെയും പ്രവർത്തനങ്ങളെയും അടിസ്ഥാനമാക്കി പ്രൊമോഷണൽ തസ്തികകളിലേക്കുള്ള ഒഴിവുകൾ നികത്തുന്നതിനുള്ള രീതി നിയമനിർമാണ സഭയ്ക്കോ എക്‌സിക്യൂട്ടീവിനോ തീരുമാനിക്കാം'' എന്നാണ് കോടതി വ്യക്തമാക്കി.

സ്ഥാനക്കയറ്റത്തിനുള്ള മാനദണ്ഡമായുള്ള സീനിയോറിറ്റിയും കഴിവും തസ്തികളുടെ സ്വഭാവമനുസരിച്ച് വ്യത്യസ്തമായിരിക്കുമെന്നും ബെഞ്ച് അഭിപ്രായപ്പെട്ടു. 'മെറിറ്റ്-കം-സീനിയോറിറ്റി' എന്ന തത്വത്തെ അടിസ്ഥാനമാക്കി സ്ഥാനക്കയറ്റം നൽകുന്നിടത്ത് മെറിറ്റിന് കൂടുതൽ ഊന്നൽ നൽകും അതുപോലെ, 'സീനിയോറിറ്റി-കം-മെറിറ്റ്' എന്ന തത്വത്തിൽ, സീനിയോറിറ്റിക്ക് കൂടുതൽ ഊന്നൽ നൽകുന്നുവെന്നും കോടതി പറഞ്ഞു.

മേൽപ്പറഞ്ഞ രണ്ട് മാനദണ്ഡങ്ങളും നിയമനിർമ്മാണ സഭ നടപ്പിലാക്കിയ നിയമത്തിന്റെ പിൻബലമില്ലാത്തതിനാൽ അവ നിർബന്ധമല്ലെന്നും ബെഞ്ച് പറഞ്ഞു.

മെറിറ്റ്-കം-സീനിയോറിറ്റി തത്വത്തിന്റെ അടിസ്ഥാനത്തിൽ സീനിയർ സിവിൽ ജഡ്ജിമാരെ ജില്ലാ ജഡ്ജിമാരുടെ 65% പ്രൊമോഷൻ ക്വാട്ടയിലേക്ക് സ്ഥാനക്കയറ്റം നൽകുന്നതിന് 2023-ൽ ഗുജറാത്ത് ഹൈക്കോടതി നൽകിയ ശിപാർശകൾ സുപ്രീം കോടതി നേരത്തെ ശരിവച്ചിരുന്നു. കഴിഞ്ഞ വർഷം , തത്വം ലംഘിച്ചാണ് പ്രമോഷനുകൾ നടത്തിയതെന്ന് പ്രഥമദൃഷ്ട്യാ കണ്ടെത്തിയ സുപ്രീം കോടതി രണ്ടംഗ ബെഞ്ച് ശിപാർശകൾ സ്റ്റേ ചെയ്തിരുന്നു.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും