INDIA

പാര്‍ലമെന്റില്‍ സന്ദര്‍ശക പാസ് നല്‍കുന്നതെങ്ങനെ? എംപിമാര്‍ ഏത് മാനദണ്ഡം പാലിച്ചാണ് ശിപാര്‍ശ നല്‍കുക?

വെബ് ഡെസ്ക്

2001ലെ ഭീകരാക്രമണത്തിന്റെ 22-ാം വാർഷികദിനത്തിലാണ് പാർലമെന്റിലെ സകല സുരക്ഷാ സംവിധാനങ്ങളെയും പരിഹാസ്യമാക്കി വീണ്ടുമൊരു സുരക്ഷാവീഴ്ച സംഭവിച്ചത്. പ്രധാനമന്ത്രിയുള്‍പ്പടെയുള്ളവര്‍ സമ്മേളിക്കുന്ന അതിസുരക്ഷാ മേഖലയായ ലോക്‌സഭാ ചേംബറിലേക്ക്‌ രണ്ടുപേരാണ് ചാടിയിറങ്ങി മഞ്ഞപ്പുക വമിപ്പിക്കുന്ന ക്യാനിസ്റ്ററുകൾ എറിഞ്ഞത്. ഇരുവരെയും അറസ്റ്റ് ചെയ്‌തെങ്കിലും പാർലമെന്റ് സമുച്ചയത്തിനുള്ളിൽ നടന്ന ഈ പ്രതിഷേധം ഏവരെയും ഞെട്ടിച്ചിരിക്കുകയാണ്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ വിശദീകരണം നൽകണമെന്നു പ്രതിപക്ഷം ആവശ്യപ്പെട്ടിട്ടുണ്ട്.

അംബാസഡർ കാറിലെത്തിയ ഭീകരർ 2001ൽ നടത്തിയ പാർലമെന്റ് ആക്രമണത്തിന് ശേഷം സുരക്ഷാ സംവിധാനങ്ങൾ വർധിപ്പിച്ചയിടത്ത് വീണ്ടുമൊരു സുരക്ഷാവീഴ്ച എങ്ങനെയുണ്ടായി എന്നത് പ്രാധാന്യമർഹിക്കുന്ന ചോദ്യമാണ്. നിയമപ്രകാരം, സന്ദർശകർക്കുള്ള (അപരിചിതർ) പ്രവേശനം, അനുമതി നിഷേധിക്കുക എന്നിവയെല്ലാം ലോക്സഭാ നടപടിക്രമങ്ങളുടെ റൂൾ 386 അനുസരിച്ചാണ് നടക്കുന്നത്. "അംഗങ്ങൾക്ക് മാത്രമായി നീക്കിവച്ചിട്ടില്ലാത്ത ഭാഗങ്ങളിൽ സഭ അനുവദിക്കുമ്പോൾ അപരിചിതരെ പ്രവേശിപ്പിക്കുന്നത് സ്പീക്കറുടെ ഉത്തരവുകൾക്കനുസൃതമായാണ് നിയന്ത്രിക്കപ്പെടുന്നത്" എന്ന് നിയമം പ്രസ്താവിക്കുന്നു.

സന്ദർശകർക്ക് എങ്ങനെയാണ് പാസുകൾ ലഭിക്കുക

എം എൻ കൗൾ, എസ് എൽ ഷക്‌ധേർ എന്നിവർ തയാറാക്കിയ "പാർലമെന്റിന്റെ പരിശീലനവും നടപടിക്രമവും" അനുസരിച്ച്, സഭയിലെ അംഗത്തിന് വ്യക്തിപരമായി, വളരെ നന്നായി അറിയുന്നവർക്ക് മാത്രമേ സന്ദർശക പാസുകൾക്ക് അപേക്ഷിക്കാൻ കഴിയൂ. 'സന്ദർശകൻ എന്റെ ബന്ധു/വ്യക്തിഗത സുഹൃത്ത്/ എനിക്ക് വ്യക്തിപരമായി അറിയാവുന്ന ആളാണെന്നും അവന്റെ/അവളുടെ പൂർണ്ണ ഉത്തരവാദിത്തം ഏറ്റെടുക്കുന്നതായും പ്രസ്താവിക്കുന്ന സർട്ടിഫിക്കറ്റ് സഭാംഗങ്ങൾ നൽകേണ്ടതും നിർബന്ധമാണ്.

സഭയിൽ പ്രവേശിക്കേണ്ട ദിവസത്തിന്റെ തൊട്ടുമുൻപുള്ള പ്രവൃത്തിദിനം വൈകിട്ട് നാല് മണിക്ക് മുൻപേ തന്നെ സെൻട്രലൈസ്ഡ് പാസ് ഇഷ്യൂ സെല്ലിൽ അപേക്ഷ നൽകിയിരിക്കണം. കൂടാതെ മുഴുവൻ പേരും അപേക്ഷയിൽ ഉണ്ടായിരിക്കണം. ഇനിഷ്യലുകളുടെയും പൂർണരൂപം നിർബന്ധമാണ്. ഒരു ദിവസത്തെ നിശ്ചിത മണിക്കൂറുകളിലേക്കായിരിക്കും സന്ദർശന പാസ് നൽകുക. അസാധാരണ കേസുകളിൽ മാത്രമേ ഒരാൾക്ക് രണ്ട് കാർഡുകൾ നൽകാറുള്ളൂ. നിർദിഷ്ട സമയപരിധിക്കുള്ളിൽ അപേക്ഷിക്കാൻ സാധിക്കാത്ത സാഹചര്യത്തിൽ അടിയന്തര ഘട്ടത്തിൽ അംഗങ്ങൾക്ക് അതേ ദിവസം തന്നെ സന്ദർശക കാർഡിന് അപേക്ഷിക്കാൻ അനുവദിക്കാനും വ്യവസ്ഥയുണ്ട്.

ഗാലറികൾ രണ്ടുതരം

പബ്ലിക് ഗാലറി, സ്‌പീക്കർ ഗാലറി എന്നിങ്ങനെ രണ്ടുതരമാണ് സന്ദർശകർക്ക് ലോക്സഭയിൽ അനുവദിച്ചിട്ടുള്ള ഇടങ്ങൾ. ഒരു ലോക്സഭാംഗത്തിന് പബ്ലിക് ഗാലറിയിൽ ദിവസേന നാല് പേരെ വരെ പ്രവേശിപ്പിക്കാൻ കഴിയും. എന്നാൽ സ്‌പീക്കർ ഗാലറിയിൽ രണ്ടുപേർക്ക് മാത്രമുള്ള സന്ദർശക പാസ് നൽകാനെ കഴിയൂ. അതുമല്ല അവിടെ ആരൊക്കെ ഉണ്ടാകണമെന്ന് സ്‌പീക്കർ പരിശോധിക്കുകയും ചെയ്യും. പാസിലുള്ള സമയത്ത് മാത്രമേ ഇവർക്ക് പ്രവേശിക്കാനും സാധിക്കുകയുള്ളൂ.

രാജ്യസഭയിലേക്കുള്ള സന്ദർശക പ്രവേശനത്തിനും സമാനമായ നിയമങ്ങൾ നിലവിലുണ്ട്. ഉപരിസഭയെ സംബന്ധിച്ചിടത്തോളം, പബ്ലിക് ഗാലറിയിൽ പ്രവേശിക്കുന്നതിനുള്ള സന്ദർശക കാർഡിനായുള്ള അപേക്ഷ, കാർഡുകൾ ആവശ്യമുള്ള തീയതിക്ക് മുൻപുള്ള പ്രവൃത്തി ദിനത്തിൽ വൈകുന്നേരം 3 മണിക്കകം നൽകേണ്ടതുണ്ട്. അതിനായുള്ള അച്ചടിച്ച ഫോമുകൾ നോട്ടീസ് ഓഫീസിൽ അംഗങ്ങൾക്ക് ലഭ്യവുമാണ്. സാധാരണഗതിയിൽ ഒരുമണിക്കൂർ നേരത്തേക്കാണ് ഇരുസഭകളിലേക്കുമുള്ള പ്രവേശനാനുമതി ലഭിക്കുക.

സുരക്ഷാ പരിശോധന

മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച്, പബ്ലിക് ഗാലറിയുടെ പരിശോധനാ പോസ്റ്റിൽ നിയോഗിക്കപ്പെട്ടിട്ടുള്ള പാർലമെന്റ് സുരക്ഷാ ഉദ്യോഗസ്ഥർ എല്ലാ സന്ദർശകരെയും ഡോർ ഫ്രെയിം മെറ്റൽ ഡിറ്റക്ടർ/ഹാൻഡ് ഹെൽഡ് മെറ്റൽ ഡിറ്റക്ടർ ഉപയോഗിച്ച് പരിശോധിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കും. കൂടാതെ സന്ദർശക കാർഡ് ശ്രദ്ധാപൂർവ്വം പരിശോധിക്കുകയും ചെയ്യും.

2001ലെ ആക്രമണത്തിന് ശേഷം പഴയ പാർലമെന്റ് മന്ദിരത്തിൽ ഉണ്ടായിരുന്ന സുരക്ഷാ നടപടികൾ പുനഃപരിശോധിക്കുകയും അന്നുണ്ടായിരുന്ന മൂന്ന് ഘട്ട പരിശോധന നാല് ലെവലായി ഉയർത്തുകയും ചെയ്തിരുന്നു. ഡൽഹി പോലീസിന്റെ ഒരു പ്രത്യേക യൂണിറ്റ്, സെൻട്രൽ റിസർവ് പോലീസ് ഫോഴ്‌സ് സംഘവും പാർലമെന്റിൽ അതിന്റെ ഭാഗമായി നിയോഗിക്കപ്പെട്ടിട്ടുണ്ട്. സന്ദർശകരെയും അവരുടെ സാധനങ്ങളും പരിശോധിക്കുകയും ഫോണുകൾ, ബാഗുകൾ, പേനകൾ, വാട്ടർ ബോട്ടിലുകൾ, നാണയങ്ങൾ എന്നിവയുണ്ടെങ്കിൽ എടുത്തുമാറ്റി വയ്ക്കുകയും ചെയ്യും. ഈ നടപടിക്രമങ്ങൾക്ക് ശേഷം മാത്രമേ സന്ദർശകരെ അനുവദിക്കൂ.

ഹമാസ് തലവൻ യഹിയ സിൻവാർ കൊല്ലപ്പെട്ടതായി സൂചന; ഡിഎൻഎ പരിശോധനയിലൂടെ സ്ഥിരീകരിക്കാൻ ഐഡിഎഫ്

വിമാനങ്ങൾക്ക് നേരെ തുടരെയുള്ള വ്യാജ ബോംബ് ഭീഷണികൾ: സന്ദേശങ്ങളുടെ ഐപി അഡ്രസുകൾ യൂറോപ്യൻ രാജ്യങ്ങളിൽ

ഷെയ്‌ഖ് ഹസീനയെ അറസ്റ്റ് ചെയ്യാൻ ഉത്തരവിട്ട് ബംഗ്ലാദേശ് കോടതി; നവംബർ 18നുള്ളില്‍ ഹാജരാക്കണം

വില്ലന്മാരുടെ കാരണവര്‍ക്ക് നൂറ് വയസ്

സതീശനെതിരെ രൂക്ഷവിമർശനവുമായി സരിൻ, പുറത്താക്കി കോണ്‍ഗ്രസ്; ഇനി ഇടതുപക്ഷത്തിനൊപ്പം