INDIA

രാജ്യദ്രോഹക്കുറ്റം പിൻവലിച്ചോ? അതോ പുതിയരൂപത്തിൽ ശക്തിപ്പെടുകയാണോ?

വെബ് ഡെസ്ക്

ഇന്ത്യൻ ശിക്ഷാ നിയമം (ഐ പി സി), ക്രിമിനൽ നടപടി ചട്ടം (സിആർ പി സി), ഇന്ത്യൻ തെളിവ് നിയമം എന്നിവ റദ്ദാക്കാനും പകരം പുതിയത് കൊണ്ടുവരാനുമുള്ള ബിൽ ലോക്‌സഭയിൽ അവതരിപ്പിച്ചിരിക്കുകയാണ് കേന്ദ്ര സർക്കാർ. ഐപിസിക്ക് പകരമായി ഭാരതീയ ന്യായ സംഹിത - 2023 എന്ന ബില്ലാണ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ സഭയിൽ അവതരിപ്പിച്ചത്. രാജ്യദ്രോഹ നിയമം റദ്ദാക്കിയതായും ബിൽ അവതരിപ്പിക്കുന്ന വേളയിൽ അമിത് ഷാ പ്രഖ്യാപിച്ചു.

എന്നാൽ യഥാർത്ഥത്തിൽ രാജ്യദ്രോഹക്കുറ്റം റദ്ദാക്കുകയല്ല, മറിച്ച് മാറ്റങ്ങളോടെ കൂടുതൽ ശക്തമായ നിയമമാക്കി മാറ്റുകയാണ് ചെയ്യുന്നതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. "ഇന്ത്യയുടെ പരമാധികാരത്തെയും ഐക്യത്തെയും അഖണ്ഡതയെയും അപകടപ്പെടുത്തുന്നത്," കുറ്റമായി കണക്കാക്കുന്ന ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 124 എ വകുപ്പായ രാജ്യദ്രോഹനിയമത്തെ പുനർനിർമിക്കാനാണ് ബിൽ ലക്ഷ്യമിടുന്നത്.

2023ലെ ഭാരതീയ ന്യായ സംഹിത ബില്ലിന്റെ 150-ാം വകുപ്പിലാണ് ഇക്കാര്യങ്ങൾ പരാമർശിക്കുന്നത്. എന്നാൽ രാജ്യദ്രോഹം എന്ന വാക്ക് ഉപയോഗിക്കുന്നില്ല എന്നത് മാത്രമാണ് വ്യത്യാസം. പകരം ഇന്ത്യയുടെ പരമാധികാരത്തെയും ഐക്യത്തെയും അഖണ്ഡതയെയും അപകടപ്പെടുത്തുന്ന ഏത് കുറ്റകൃത്യവും ഈ നിയമത്തിന് കീഴിൽ ശിക്ഷാർഹമാണെന്ന് പറഞ്ഞുവയ്ക്കുന്നു.

"ആരെങ്കിലും മനഃപൂർവ്വമോ അല്ലാതെയോ, വാക്ക്, എഴുത്ത്, അടയാളങ്ങൾ, ദൃശ്യം, ഇലക്ട്രോണിക് ആശയവിനിമയം, സാമ്പത്തിക മാർഗങ്ങൾ, കലാപം അല്ലെങ്കിൽ അട്ടിമറി പ്രവർത്തനങ്ങൾ എന്നിവയിലൂടെ വിഘടനവാദ പ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിക്കുകയോ, അല്ലെങ്കിൽ ഇന്ത്യയുടെ പരമാധികാരത്തെയോ ഐക്യത്തെയും അഖണ്ഡതയെയും അപകടപ്പെടുത്തുകയോ, അത്തരത്തിലുള്ള ഏതെങ്കിലും പ്രവൃത്തിയിൽ ഏർപ്പെടുകയോ ചെയ്താൽ പുതിയ നിമയത്തിന് കീഴിൽ ശിക്ഷാർഹമാണ്. ജീവപര്യന്തം തടവ്, ഏഴുവർഷം തടവ്, പിഴ തുടങ്ങിയവ ശിക്ഷയായി വിധിക്കും," പുതിയ ബിൽ അവതരിപ്പിച്ചുകൊണ്ട് ഷാ പറഞ്ഞു. ഇന്ത്യയിലെ കൊളോണിയൽ പൈതൃകം ഇല്ലാതാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണ് ഈ നീക്കമെന്നാണ് അമിത് ഷാ വ്യക്തമാക്കിയത്.

രാജ്യദ്രോഹക്കുറ്റങ്ങളിൽ ശിക്ഷാ അനുപാതം 90 ശതമാനത്തിന് മുകളിലാക്കാൻ ലക്ഷ്യം വച്ചിട്ടുള്ളതാണ് ഈ മാറ്റം. എല്ലാ കേസുകളിലും കുറ്റകൃത്യം നടന്ന സ്ഥലത്ത് ഫോറൻസിക് സംഘത്തിന്റെ പരിശോധന നിർബന്ധമാക്കും. ആൾക്കൂട്ട കൊലപാതക കേസുകളിൽ വധശിക്ഷ നൽകുന്ന വ്യവസ്ഥയും കേന്ദ്രം കൊണ്ടുവരുമെന്ന് അമിത് ഷാ പറഞ്ഞു. കൂട്ടബലാത്സംഗത്തിന് 20 വർഷം മുതൽ ജീവപര്യന്തം വരെ തടവും പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്താൽ വധശിക്ഷ എന്നിവയുമാണ് മറ്റ് നിർദിഷ്ട ശിക്ഷകൾ.

കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം, 2014 മുതൽ 2020 വരെ 399 രാജ്യദ്രോഹ കേസുകൾ (ഐപിസി 124 എ വകുപ്പ് പ്രകാരം) രജിസ്റ്റർ ചെയ്യപ്പെട്ടിട്ടുണ്ട്. ഇതിൽ എട്ട് കേസുകളിൽ മാത്രമാണ് കുറ്റവാളികൾ ശിക്ഷിക്കപ്പെട്ടത്. രാജ്യത്തുടനീളമുള്ള രാജ്യദ്രോഹ കേസുകളുടെ എണ്ണത്തിൽ 55 ശതമാനത്തിലധികം വർധനവുണ്ടായി. 2014ൽ 47 കേസുകളിൽനിന്ന് 2020ൽ 73 കേസുകളായാണ് വർധിച്ചത്.

കഴിഞ്ഞ വർഷം, രാജ്യദ്രോഹക്കേസുകളുമായി ബന്ധപ്പെട്ട് നടന്നുകൊണ്ടിരിക്കുന്ന എല്ലാ നടപടികളും താൽക്കാലികമായി നിർത്തിവയ്ക്കാൻ സുപ്രീംകോടതി നിർദേശിച്ചിരുന്നു. നിലവിലുള്ള നിയമത്തിന്റെ സാധുത അവലോകനം ചെയ്യാനും അതിന്റെ ദുരുപയോഗം തടയാൻ ആവശ്യമായ ഭേദഗതികൾ കൊണ്ടുവരാനും സുപ്രീംകോടതി കേന്ദ്ര സർക്കാരിന് നിർദേശം നൽകിയിരുന്നു.

ബ്രിട്ടീഷ് ഭരണത്തിനെതിരായ ശബ്ദങ്ങളെ തടയാൻ ഉദ്ദേശിച്ചുള്ളതായിരുന്നു കൊളോണിയൽ കാലഘട്ടത്തിൽ നിലവിൽവന്ന ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 124എ വകുപ്പിന് കീഴിൽവരുന്ന രാജ്യദ്രോഹ കുറ്റം. സർക്കാരിനെതിരായ വിമർശനങ്ങളെയും വിയോജിപ്പിനെയും തടയാൻ ഇത് ദുരുപയോഗം ചെയ്യുന്നതായി നിരവധി ആശങ്കകൾ ഉയർന്നുവന്നിരുന്നു. നിയമത്തെ വ്യക്തിനിഷ്ഠമായി വ്യാഖ്യാനിക്കാമെന്നതും സംസാര സ്വാതന്ത്ര്യവും ആവിഷ്‌കാര സ്വാതന്ത്ര്യവും ഉൾപ്പെടെയുള്ള മൗലികാവകാശങ്ങളെ തടയുന്നതിന് കാരണമാകുമെന്നും വിമർശനമുയർന്നിരുന്നു. ആക്ടിവിസ്റ്റുകൾക്കും മാധ്യമപ്രവർത്തകർക്കും വിദ്യാർഥികൾക്കും എതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി നിരവധി കേസുകൾ വന്നതിനു പിന്നാലെയാണ് നിയമം പരിഷ്കരിക്കുന്നതിനെ കുറിച്ചുള്ള ചർച്ചകളിലേക്ക് കടന്നത്.

ഹമാസ് തലവൻ യഹിയ സിൻവാർ കൊല്ലപ്പെട്ടതായി സൂചന; ഡിഎൻഎ പരിശോധനയിലൂടെ സ്ഥിരീകരിക്കാൻ ഐഡിഎഫ്

വിമാനങ്ങൾക്ക് നേരെ തുടരെയുള്ള വ്യാജ ബോംബ് ഭീഷണികൾ: സന്ദേശങ്ങളുടെ ഐപി അഡ്രസുകൾ യൂറോപ്യൻ രാജ്യങ്ങളിൽ

ഷെയ്‌ഖ് ഹസീനയെ അറസ്റ്റ് ചെയ്യാൻ ഉത്തരവിട്ട് ബംഗ്ലാദേശ് കോടതി; നവംബർ 18നുള്ളില്‍ ഹാജരാക്കണം

വില്ലന്മാരുടെ കാരണവര്‍ക്ക് നൂറ് വയസ്

സതീശനെതിരെ രൂക്ഷവിമർശനവുമായി സരിൻ, പുറത്താക്കി കോണ്‍ഗ്രസ്; ഇനി ഇടതുപക്ഷത്തിനൊപ്പം