INDIA

'പാര്‍ട്ടിയെ പിളര്‍ത്തിയവരോട് കണക്ക് ചോദിക്കും'; ഇതിനു മുൻപും കുലുങ്ങിയിട്ടില്ലെന്ന്‌ ശരദ് പവാര്‍

വെബ് ഡെസ്ക്

എന്‍സിപി പിളര്‍ത്തി എന്‍ഡിഎയിലേക്ക് കൂറുമാറിയ അനന്തരവന്‍ അജിത് പവാറിനോടും അനുയായികളോടും ജനം കണക്കു ചോദിക്കുമെന്ന് പാര്‍ട്ടി അധ്യക്ഷന്‍ ശരദ് പവാര്‍. ഇത്തരം അനുഭവങ്ങള്‍ മുന്‍കാലങ്ങളിലും താന്‍ നേരിട്ടിട്ടുണ്ടെന്നും അന്നൊന്നും കുലുങ്ങാത്ത തനിക്ക് ഇപ്പോഴും ആശങ്കയില്ലെന്നും പവാര്‍ കൂട്ടിച്ചേര്‍ത്തു. പാര്‍ട്ടി വിട്ടവരെ മടക്കി വിളിക്കാനും അദ്ദേഹം മടിച്ചില്ല. എന്നാല്‍ തിരിച്ചുവരാന്‍ സമയപരിധി ഉണ്ടെന്നും ശരദ് പവാര്‍ വ്യക്തമാക്കി. അജിത് പവാറിന്റെ കൂറുമാറ്റം തന്റെ അറിവോടെയാണെന്നുളള പ്രചാരണങ്ങളെങ്ങളെയും ശരദ് പവാര്‍ തള്ളിക്കളഞ്ഞു. എല്ലാ പ്രതിപക്ഷ പാർട്ടികളെയും നശിപ്പിക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്നും എൻസിപിയെ പുനഃസംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയ ഗുരുവും മഹാരാഷ്ട്രയുടെ ആദ്യ മുഖ്യമന്ത്രിയുമായ യശ്വന്ത്റാവു ചവാന്റെ അനുസ്മരണത്തോടനുബന്ധിച്ച് സത്താറ ജില്ലയിലെ കരാഡിലുള്ള സ്മാരകത്തിൽ എത്തിയപ്പോഴായായിരുന്നു അനുയായികളോട് അദ്ദേഹം വികാരഭരിതനായി സംസാരിച്ചത്.

"ഇന്ന് മഹാരാഷ്ട്ര ഉള്‍പ്പടെ രാജ്യത്ത് പലയിടത്തും ചിലര്‍ ജാതിയുടെയും മതത്തിന്റെയും പേരിൽ സമൂഹങ്ങൾക്കിടയിൽ വിള്ളൽ ഉണ്ടാക്കുകയാണ്. തിരുത്തല്‍പക്ഷത്തു നില്‍ക്കുന്ന പ്രതിപക്ഷ കക്ഷികളെ അവര്‍ തകര്‍ക്കാന്‍ ശ്രമിക്കുന്നു. അതാണ് മഹാരാഷ്ട്രയില്‍ കഴിഞ്ഞ ദിവസം കണ്ടത്. എന്നാല്‍ ഇത്തരം അനുഭവങ്ങള്‍ മുമ്പേ നേരിട്ടിട്ടുണ്ട്. അന്നും കാര്യങ്ങള്‍ വരുതിയിലാക്കാന്‍ കഴിഞ്ഞിട്ടുണ്ട്. അതുകൊണ്ട് ആശങ്കയില്ല. പാർട്ടി വിട്ടുപോയ വിമതർക്ക് തിരിച്ചു വരാം. എന്നാൽ അതിന് സമയപരിധി ഉണ്ട്. എൻസിപിയെ തകർക്കാൻ ശ്രമിച്ചവർക്ക് അവരുടെ യഥാർത്ഥ സ്ഥാനം എന്താണെന്ന് പാര്‍ട്ടിപ്രവര്‍ത്തകരും ജനവും കാണിച്ചുകൊടുക്കും.'' - ശരദ് പവാർ പറഞ്ഞു. എൻസിപിയെ ശക്തിപ്പെടുത്തുന്നതിനും പാർട്ടി പ്രവർത്തകരുടെ ആത്മവിശ്വാസം വർധിപ്പിക്കുന്നതിനുമായി സംസ്ഥാനമൊട്ടാകെ പര്യടനം ആരംഭിച്ചതായും അദ്ദേ​ഹം കൂട്ടിച്ചേർത്തു. ബിജെപി സമൂഹത്തിൽ ഭീതി സൃഷ്ടിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

അതേസമയം അജിത് പവാറിന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുത്തതിന് നരേന്ദ്ര റാത്തോഡ്, വിജയ് ദേശ്മുഖ്, ശിവാജിറാവു ഗാർജെ എന്നീ മൂന്ന് നേതാക്കളെ പാർട്ടിയിൽ നിന്നും പുറത്താക്കി. എന്നാല്‍ ചടങ്ങില്‍ സംബന്ധിച്ച പാര്‍ട്ടിയിലെ ശക്തനും മുതിര്‍ന്ന നേതാവുമായ പ്രഫുല്‍ പട്ടേലിനെതിരേ ഇതുവരെ നടപടി സ്വീകരിച്ചിട്ടില്ല. പ്രഫുൽ പട്ടേലിനെയും മറ്റൊരു എംപിയായ സുനിൽ തത്‌കരെയെയും അയോഗ്യരാക്കണമെന്ന് ആവശ്യപ്പെട്ട് പാര്‍ട്ടി ദേശീയ വര്‍ക്കിങ് പ്രസിഡന്റ് സുപ്രിയ സുലെ ശരദ് പവാറിന് കത്തയച്ചിരുന്നു. പാർട്ടി വിട്ട് പോയവർക്കെതിരെ നടപടിയെടുക്കാന്‍ പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ ജയന്ത് പാട്ടീലിനെ ശരദ് പവാര്‍ ചുമതലപ്പെടുത്തുകയും ചെയ്തിരുന്നു. ഇതിനിടെ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുത്ത എംപി അമോൽ കോൽഹെ പാർട്ടിയിലേക്ക് തിരികെയെത്തി.

പാർട്ടിയിലെ പിളർപ്പിന് പിന്നാലെ പ്രതിപക്ഷ കക്ഷികളും ശരദ് പവാറിന് പിന്തുണ അറിയിച്ച് രം​ഗത്തെത്തിയിട്ടുണ്ട്. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, മുതിർന്ന നേതാക്കളായ സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയും തൃണമൂൽ കോൺഗ്രസ് നേതാവുമായ മമത ബാനർജി, തമിഴ്‌നാട് മുഖ്യമന്ത്രിയും ഡിഎംകെ അധ്യക്ഷനുമായ എംകെ സ്റ്റാലിൻ അടക്കമുളളവർ ശരദ് പവാറിനെ ഫോണിൽ വിളിച്ച് പിന്തുണ വാഗ്ദാനം ചെയ്തു.

അജിത് പവാറിനെയും അദ്ദേഹത്തിനൊപ്പം പാർട്ടി വിട്ട എട്ട് എംഎൽഎമാരെയും അയോഗ്യരാക്കണമെന്ന് ആവശ്യപ്പെട്ട് എൻസിപി മഹാരാഷ്ട്ര നിയമസഭാ സ്പീക്കർ രാഹുൽ നർവേക്കറിന് കത്ത് നല്‍കിയിട്ടുണ്ട്. എന്നാൽ തനിക്ക് മുഴുവൻ പാർട്ടി പ്രവർത്തകരുടെയും പിന്തുണയുണ്ടെന്ന് അജിത് പവാർ അവകാശപ്പെട്ടു. ശിവസേനയിലെ പിളർപ്പിന് ശേഷം മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെയുടെ നീക്കത്തിന് സമാനമായാണ് അജിത് പവാറിന്റെയും നീക്കം. ഇതിനോടകം തന്നെ അദ്ദേഹം പാർട്ടിയുടെ പേരിനും ചിഹ്നത്തിനുമായി അവകാശവാദമുന്നയിച്ചിട്ടുണ്ട്.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും