സിക്കിമിൽ സൈനികരുടെ വാഹനം അപകടത്തിൽ പെട്ട് 16 സൈനികർ കൊല്ലപ്പെട്ടു. വടക്കൻ സിക്കിമിലെ ഇന്ത്യ ചൈന നിയന്ത്രണരേഖയ്ക്ക് സമീപമാണ് അപകടമുണ്ടായത്. അപകടത്തില്‍ നാല് പേർക്ക് പരുക്കുണ്ട്. ചാത്തേനില്‍ നിന്ന് തങ്ഗുവിലേക്ക് പോയ സൈനികർ സഞ്ചരിച്ച വാഹനം സെമ മേഖലയിൽ വച്ച് കൊക്കയിലേക്ക് മറിയുകയായിരുന്നു. അപകടത്തിന് പിന്നാലെ തന്നെ രക്ഷാദൗത്യം ആരംഭിച്ചതായും അപകടത്തിൽ പരുക്കേറ്റവരെ ഹെലികോപ്റ്ററില്‍ ആശുപത്രിയിലേക്ക് മാറ്റിയതായും സൈന്യം പ്രസ്താവനയിൽ വ്യക്തമാക്കി.
സൈനികരുടെ മരണത്തില്‍ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് അനുശോചനം രേഖപ്പെടുത്തി. "വടക്കൻ സിക്കിമിൽ വാഹനാപകടത്തിൽ ഇന്ത്യൻ കരസേനാംഗങ്ങളുടെ ജീവൻ നഷ്ടപ്പെട്ടതിൽ അഗാധമായ വേദനയുണ്ട്. അവരുടെ സേവനത്തിനും പ്രതിബദ്ധതയ്ക്കും രാജ്യം നന്ദി പറയുന്നു. മരിച്ചവരുടെ കുടുംബങ്ങളോട് അനുശോചനം അറിയിക്കുകയാണ്. പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കാൻ പ്രാർത്ഥിക്കുന്നു" രാജ്‌നാഥ് സിംഗ് ട്വീറ്റില്‍ കുറിച്ചു.