INDIA

അധീർ രഞ്ജൻ ചൗധരിയുടെ സസ്പെന്‍ഷനില്‍ പ്രതിഷേധമുയർത്താന്‍ പ്രതിപക്ഷം; കോൺഗ്രസ് എംപിമാരുടെ യോഗം വിളിച്ച് സോണിയാ ഗാന്ധി

വെബ് ഡെസ്ക്

അവിശ്വാസ പ്രമേയ ചർച്ചയ്ക്കിടെ മോശമായി പെരുമാറിയെന്ന് ആരോപിച്ച് പ്രതിപക്ഷ നേതാവ് അധീർ രഞ്ജൻ ചൗധരിയെ പാർലമെന്റിൽ നിന്ന് സസ്പെൻഡ് ചെയ്ത നടപടിയില്‍ പ്രതിഷേധം കടുപ്പിക്കാന്‍ പ്രതിപക്ഷം. മൂന്നാഴ്ച നീണ്ടുനിന്ന വർഷകാല സമ്മേളനത്തിന്റെ അവസാന ദിനമായ ഇന്ന് കോൺഗ്രസിന്റെ ലോക്സഭാ നേതാവിന്റെ സസ്പെൻഷനെ തുടർന്ന് പ്രക്ഷുബ്ധമായേക്കുമെന്നാണ് റിപ്പോർട്ടുകൾ. വിഷയത്തില്‍ സ്വീകരിക്കേണ്ട നിലപാട് വ്യക്തമാക്കാന്‍ സോണിയ ഗാന്ധി കോണ്‍ഗ്രസ് എംപിമാരുടെ യോഗം വിളിച്ചു. രാവിലെ 10.30ന് പാർലമെന്റിലെ കോൺഗ്രസ് പാർലമെന്ററി പാർട്ടി ഓഫീസിൽ വച്ചാണ് ചർച്ച.

ലോക്‌സഭയിൽ വിശ്വാസവോട്ടെടുപ്പിൽ പ്രസംഗിക്കുന്നതിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ നടത്തിയ പരാമർശമാണ് നടപടിയിലേക്ക് നയിച്ചത്. 'ആവർത്തിച്ചുള്ള മോശം പെരുമാറ്റം' എന്ന കാരണം ചൂണ്ടിക്കാട്ടി പാർലമെന്റിന്റെ പ്രിവിലേജസ് കമ്മിറ്റിയാണ് അധിർ രഞ്ജൻ ചൗധരിയെ സസ്‌പെൻഡ് ചെയ്തത്. ബാങ്ക് വായ്പ തട്ടിപ്പുകേസിൽ പ്രതിയായി നിലവിൽ യുകെയിൽ കഴിയുന്ന നീരവ് മോദിയുമായി പ്രധാനമന്ത്രിയെ അധിർ രഞ്ജൻ ചൗധരി ഉപമിച്ചുവെന്ന കാരണം ചൂണ്ടിക്കാട്ടി പാർലമെന്ററികാര്യ മന്ത്രി പ്രൾഹാദ് ജോഷിയാണ് പ്രമേയം അവതരിപ്പിച്ചത്.

അതേസമയം തന്റെ ഭാഗത്ത് തെറ്റൊന്നുമില്ലെന്ന ഉറച്ച നിലപാടിലാണ് അധിർ രഞ്ജൻ ചൗധരി. സസ്‌പെൻഡ് ചെയ്ത നടപടി ഭൂരിപക്ഷമുള്ളതിന്റെ അഹന്തയാണെന്ന് അദ്ദേഹം പറഞ്ഞു. ഹിന്ദിയിൽ 'നീരവ്' എന്ന വാക്കിന്റെ അർഥം 'മൗനം' എന്നാണ്. വാക്കുകൾ ദുർവ്യാഖ്യാനം ചെയ്യുന്നതിൽ തനിക്കൊന്നും ചെയ്യാനില്ലെന്നും ലോക്സഭാ നേതാവ് പറഞ്ഞു.

അധിർ രഞ്ജൻ ചൗധരിയുടെ സസ്പെൻഷൻ ജനാധിപത്യ വിരുദ്ധമാണെന്ന് കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പറഞ്ഞിരുന്നു. "അധികാരമുള്ളതിന്റെ അഹങ്കാരവും ദുഷ്ടതയെയുമാണ് അത് പ്രതിഫലിപ്പിക്കുന്നത്. ഈ പാരമ്പര്യം ഭരണഘടനയ്ക്കും പാർലമെന്ററി ജനാധിപത്യത്തിനും ഒരുപോലെ അപകടകരമാണ്. സസ്പെൻഷൻ നടപടിയെ ശക്തമായി അപലപിക്കുന്നു, ”ഖാർഗെ പ്രതികരിച്ചു.

രാജ്യസഭയിൽ മണിപ്പൂർ വിഷയത്തെ ചൊല്ലി സർക്കാരും പ്രതിപക്ഷവും തമ്മിലുള്ള തർക്കം തുടരുന്നതിനാൽ ഇന്നും സഭ സ്തംഭിക്കാനാണ് സാധ്യത. റൂൾ 267 പ്രകാരം മറ്റെല്ലാ വിഷയങ്ങളും മാറ്റിവച്ച് മണിപ്പൂരിലെ സ്ഥിതിഗതികൾ ചർച്ച ചെയ്യണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു. എന്നാൽ ചട്ടം 176 പ്രകാരം ഹ്രസ്വകാല ചർച്ചയ്ക്ക് മാത്രമേ തയ്യാറകുവെന്ന പിടിവാശിയിലാണ് സർക്കാർ.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും