INDIA

ചരിത്രനേട്ടവുമായി ഐഎസ്ആര്‍ഒ; എസ്എസ്എല്‍വി ഡി 2 വിക്ഷേപണം വിജയം, മൂന്ന് ഉപഗ്രഹങ്ങളെ ഭ്രമണപഥത്തിലെത്തിച്ചു

ദൗത്യം സമ്പൂര്‍ണ വിജയമെന്ന് ഐഎസ്ആര്‍ഒ ചെയര്‍മാന്‍

വെബ് ഡെസ്ക്

ഐഎസ്ആര്‍ഒയുടെ പുതിയ റോക്കറ്റ് എസ്എസ്എല്‍വി ഡി 2വിന്റെ രണ്ടാം വിക്ഷേപണം വിജയം. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍ നിന്ന് രാവിലെ 9.18 നാണ് റോക്കറ്റ് വിക്ഷേപിച്ചത്. മൂന്ന് ചെറു ഉപഗ്രഹങ്ങളെയും എസ്എസ്എല്‍വി വിജയകരമായി ഭ്രമണപഥത്തില്‍ എത്തിച്ചു. ഐഎസ്ആര്‍ഒയുടെ ഭൗമ നിരീക്ഷണ ഉപഗ്രഹമായ ഇഒഎസ് 07, ഇന്ത്യൻ സ്റ്റാർട്ടപ്പ് സ്പേസ് കിഡ്സ് ഇന്ത്യയുടെ ആസാദി സാറ്റ് 2, അമേരിക്കൻ കമ്പനി അന്റാരിസിന്റെ ജാനസ് 1 എന്നിവയെയാണ് ഭ്രമണപഥത്തിലെത്തിച്ചത്. 

വിക്ഷേപണം സമ്പൂര്‍ണ വിജയമാണെന്ന് ഐഎസ്ആര്‍ഒ ചെയര്‍മാന്‍ എസ് സോമനാഥ് അറിയിച്ചു. ''ആദ്യ ദൗത്യത്തിലെ വീഴ്ചയില്‍ നിന്ന് പാഠം ഉള്‍ക്കൊണ്ടാണ് രണ്ടാം വിക്ഷേപണത്തിന് ഐഎസ്ആര്‍ഒ തയ്യാറെടുത്തത്. ആ കഠിനാധ്വാനം വിജയം കണ്ടു'' - അദ്ദേഹം വ്യക്തമാക്കി.

ചെറിയ ഉപഗ്രഹങ്ങളെ ഭൂമിയുടെ ഏറ്റവും അടുത്തുള്ള ഭ്രമണപഥങ്ങളില്‍ വിക്ഷേപിക്കുന്ന വാഹനമാണ് എസ്എസ്എല്‍വി അഥവാ സ്മോള്‍ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിള്‍ . ഐഎസ്ആർഒയുടെ സ്വപ്നപദ്ധതിയായ SSLV ഡി വണ്ണിന്റെ ആദ്യ പറക്കല്‍ ഓഗസ്റ്റ് ഏഴിനാണ് നടന്നത്. എന്നാല്‍ ഉപഗ്രഹങ്ങളെ മുൻ നിശ്ചയിച്ച ഭ്രമണപഥത്തിൽ എത്തിക്കാനാവാഞ്ഞതോടെ ആശയവിനിമയം അസാധ്യമാവുകയും വിക്ഷേപണം പരാജയമാവുകയും ചെയ്തു. പരാജയത്തെക്കുറിച്ച് വിശകലനം ചെയ്ത് തയ്യാറാക്കിയ റിപ്പോർട്ട് സൂചിപ്പിക്കുന്നത് ആക്‌സിലറോമീറ്ററുകളിലെ വൈബ്രേഷൻ തകരാർ മൂലമാണ് ഇത് സംഭവിച്ചതെന്നാണ്.തുടർന്ന് ആദ്യ വിക്ഷേപണ വാഹനത്തിന്റെ സാങ്കേതിക ഘടനയില്‍ ചില മാറ്റങ്ങള്‍ വരുത്തുകയായിരുന്നു. 

ഐഎസ്ആർഒ പുറത്തുവിട്ട വിശകലന റിപ്പോർട്ടനുസരിച്ച്, രണ്ടാം ഘട്ടം വേർപ്പെടുത്തിയ സമയത്ത്, പ്രതീക്ഷിച്ചതിനേക്കാളേറെ പ്രകമ്പനം ഉണ്ടായിരുന്നു. തുടർന്ന് ബോർഡിലെ ആറ് ആക്‌സിലറോമീറ്ററുകൾ ഈ വൈബ്രേഷനുകൾ പിടിച്ചെടുത്തതാണ് തകരാറിന്റെ കാരണം. ഇത്തവണ ഇത് സംഭവിക്കില്ലെന്ന് ഉറപ്പാക്കാനായി, വൈബ്രേഷൻ കുറയ്ക്കുന്നതിന് രണ്ടാംഘട്ടം വേർപ്പെടുത്തുന്നതിനുള്ള സംവിധാനം മാറ്റണമെന്നായിരുന്നു നിര്‍ദേശം.

2019ല്‍ നടക്കാനിരുന്ന വിക്ഷേപണം കോവിഡ് സാഹചര്യത്തില്‍ വൈകുകയായിരുന്നു. പിന്നീട് 2022 ഏപ്രിലില്‍ വിക്ഷേപണം നടത്തുമെന്ന് ഐസ്ആര്‍ഒ അറിയിച്ചിരുന്നെങ്കിലും‍ ചില സാങ്കേതിക കാരണങ്ങളാല്‍ വീണ്ടും വൈകുകയായിരുന്നു. ഐഎസ്ആർഒ ചെയർമാന്‍ ഡോ.എസ് സോമനാഥിന്റെ നേതൃത്വത്തില്‍ തിരുവനന്തപുരം വിക്രം സാരാഭായി സ്പേസ് സെന്ററിലാണ് എസ്എസ്എല്‍വി വികസിപ്പിച്ചത്.2018ല്‍ ആരംഭിച്ച നിര്‍മാണം 2019 ഓടെയാണ് പൂര്‍ത്തിയായത്.

മഹായുതിക്ക് കരിമ്പ് കയ്ക്കുമോ? പശ്ചിമ മഹാരാഷ്ട്രയിൽ പവർ ആർക്ക്?

ഒറ്റക്കെട്ടായി മഹാ വികാസ് അഘാഡി; തുല്യഎണ്ണം സീറ്റുകള്‍ പങ്കുവച്ച് കോണ്‍ഗ്രസും ശിവസേനയും എന്‍സിപിയും

'യുദ്ധമല്ല, ചര്‍ച്ചയാണ് നയം, ഭീകരവാദത്തിനെതിരായ പോരാട്ടത്തില്‍ ഇരട്ടത്താപ്പ് പാടില്ല'; ബ്രിക്‌സ് ഉച്ചകോടിയില്‍ മുന്നറിയിപ്പുമായി ഇന്ത്യ

മണിക്കൂറിൽ 120 കിലോ മീറ്റർ വേഗം, തീവ്ര ചുഴലിക്കാറ്റായി കര തൊടാൻ ദന; അതീവ ജാഗ്രതയിൽ ഒഡിഷ

ചീഫ് ജസ്റ്റിസ് വിരമിക്കുന്നതിനു മുൻപ് വാദം പൂര്‍ത്തിയാക്കാനാകില്ല; വൈവാഹിക ബലാത്സംഗ കേസ് സുപ്രീംകോടതിയുടെ പുതിയ ബെഞ്ചിലേക്ക്