INDIA

'വീണ്ടും വീണ്ടും അതുതന്നെ പറയും': വിവാദങ്ങളോട് പ്രതികരിച്ച് ഉദയനിധി സ്റ്റാലിൻ

വെബ് ഡെസ്ക്

സനാതന ധർമ്മം പിന്തുടരുന്ന ആളുകളെ വംശഹത്യ ചെയ്യാൻ ഒരിക്കലും ആഹ്വാനം ചെയ്തിട്ടില്ലെന്ന് തമിഴ്‌നാട് യുവജനക്ഷേമ കായിക വികസന മന്ത്രി ഉദയനിധി സ്റ്റാലിൻ. സനാതന ധർമ്മം ജാതിയുടെയും മതത്തിന്റെയും പേരിൽ ജനങ്ങളെ ഭിന്നിപ്പിക്കുന്ന തത്വമാണെന്ന് മാത്രമാണ് പറഞ്ഞതെന്നും, പ്രസ്താവന തിരുത്തില്ലെന്നും ഉദയനിധി വ്യക്തമാക്കി.

''ഹിന്ദുക്കൾക്കെതിരെയല്ല സംസാരിച്ചത്. ചിലർ അതിനെ വളച്ചൊടിച്ചതാണ്. ഹിന്ദുക്കളെ മാത്രമല്ല, എല്ലാ മതങ്ങളെയും ബന്ധപ്പെടുത്തിയാണ് സംസാരിച്ചത്. പ്രധാനമായും ജാതി വ്യത്യാസങ്ങളെ ചൂണ്ടിക്കാട്ടാനും അപലപിക്കാനുമാണ് സനാതനധർമം സംബന്ധിച്ച പരാമർശം നടത്തിയത്. അതുകൊണ്ടുതന്നെ വീണ്ടും വീണ്ടും പറഞ്ഞകാര്യം ആവർത്തിക്കും, അതിൽതന്നെ ഉറച്ചുനിൽക്കും ''- ഉദയനിധി ചൂണ്ടിക്കാട്ടി.

തമിഴ്നാട് പ്രോഗ്രസീവ് റൈറ്റേഴ്സ് ആർട്ടിസ്റ്റ്സ് അസോസിയേഷന്റെ പരിപാടിയിൽ പങ്കെടുക്കവെ കഴിഞ്ഞദിവസം ഉദയനിധി സ്റ്റാലിന്റെ നടത്തിയ പ്രസ്താവനയാണ് വിവാദമായത്. "ചില കാര്യങ്ങൾ നമുക്ക് എതിർക്കാനാകില്ല, പകരം അത് ഇല്ലാതാക്കണം. ഉദാഹരണത്തിന് ഡെങ്കി, കൊതുകുകൾ, മലേറിയ, കൊറോണ എന്നിവയെ നമുക്ക് എതിർക്കാനാവില്ല, അവ ഉന്മൂലനം ചെയ്യണം. അതുപോലെയാണ് സനാതന ധർമ്മത്തെ ഉന്മൂലനം ചെയ്യേണ്ടതും" - ഇതായിരുന്നു വിവാദമായ പ്രസംഗം.

ഉദയനിധിയുടെ പ്രസ്താവന 'ഇന്ത്യ' സഖ്യത്തിലെ പ്രധാനിയായ കോൺഗ്രസിൽ വലിയ രീതിയിലുള്ള ഭിന്നത സൃഷ്ടിച്ചതായാണ് സൂചന. വിവിധ നേതാക്കൾ ഉദയനിധിയുടെ പ്രസ്താവനയോട് അനുകൂലിച്ചും എതിർത്തും രംഗത്തെത്തി. എല്ലാ പാര്‍ട്ടികള്‍ക്കും അവരുടെ അഭിപ്രായം പറയാന്‍ സ്വാതന്ത്ര്യമുണ്ടെന്ന് പറഞ്ഞ എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാൽ പാർട്ടി എല്ലാവരുടെയും വിശ്വാസങ്ങളെ മാനിക്കുന്നതായും നിലപാടെടുത്തു.

ഉദയനിധിയുടെ പ്രസ്താവന വ്യക്തിപരമായ കാഴ്ചപ്പാടുകൾ മാത്രമാണെന്നും യോജിപ്പില്ലെന്നും മധ്യപ്രദേശ് മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ കമൽനാഥ് വ്യക്തമാക്കി. തുല്യ അവകാശങ്ങൾ നൽകാത്ത, സമത്വത്തെ പ്രോത്സാഹിപ്പിക്കാത്ത മനുഷ്യരെ പരിഗണിക്കാത്ത ഏതൊരു മതവും രോഗം പോലെയാണെന്നായിരുന്നു കർണാടക മന്ത്രി പ്രിയങ്ക് ഖാർഗെയുടെ പ്രതികരണം.

സനാതന ധർമ്മം ഉന്മൂലനം ചെയ്യണമെന്ന ഉദയനിധി സ്റ്റാലിന്റെ പ്രസ്താവന തള്ളി തൃണമൂൽ കോൺഗ്രസ് നേതാവും ബംഗാൾ മുഖ്യമന്ത്രിയുമായ മമത ബാനർജി രംഗത്തെത്തിയിരുന്നു. ഉദയനിധിയുടെ പ്രസ്താവന നിർഭാഗ്യകരമാണെന്ന മമതയുടെ പ്രസ്താവന 'ഇന്ത്യ' സഖ്യത്തിനുള്ളിലും ഡിഎംകെയ്ക്കും ഉദയനിധി സ്റ്റാലിനുമെതിരെ എതിർപ്പുയരുന്നുവെന്ന് സൂചിപ്പിക്കുന്നതായിരുന്നു.  അഭിപ്രായം തിരുത്തി പറയാൻ ഉദയനിധി തയ്യാറാകണമെന്നും മമത ആവശ്യപ്പെട്ടിരുന്നു.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും