INDIA

പുനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ സംഘപരിവാർ ആക്രമണം; വിദ്യാർഥികളെ മർദിച്ചത് സുരക്ഷാ ഉദ്യോഗസ്ഥരും ജീവനക്കാരും നോക്കിനിൽക്കെ

വെബ് ഡെസ്ക്

പുനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ സംഘപരിവാർ അതിക്രമം. എൽ കെ അദ്വാനിയുടെ രഥയാത്ര പ്രമേയമാക്കിയ ആനന്ദ് പട്‌വർധന്റെ 'റാം കെ നാം' ഡോക്യുമെന്ററി പ്രദർശിപ്പിക്കാനിരിക്കെയാണ് സംഭവം. സുരക്ഷാ ജീവനക്കാർ നോക്കിനിൽക്കെ കാമ്പസിനുള്ളിൽ പ്രവേശിച്ച സംഘം വിദ്യാർഥികളെ മർദിക്കുകയും പോസ്റ്ററുകളും ബാനറുകളും നശിപ്പിക്കുകയും ചെയ്തു.

ജനുവരി 23ന് ഉച്ചയ്ക്ക് ഒന്നരയോടെയാണ് 20-25 പേരടങ്ങുന്ന സംഘം കാമ്പസിൽ കയറിയത്. കയറിയ ഉടൻ ജയ്‌ശ്രീറാം മുഴക്കുകയും വിദ്യാർഥികളെ അസഭ്യം പറയുകയും ചെയ്തതതായി വിദ്യാർഥികൾ ആരോപിക്കുന്നു. അതുവഴി നടന്നുപോയ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് സ്റ്റുഡന്റസ് അസോസിയേഷൻ പ്രസിഡന്റ് മങ്കപ് നോക്വോഹാമിനെ അകാരണമായി അടിക്കുകയും ചെയ്തതായി വിദ്യാര്‍ഥികള്‍ ആരോപിക്കുന്നുണ്ട്. പരുക്കേറ്റ മങ്കപ്, കാമ്പസ് ഡയറക്ടറുടെ റൂമിൽ ഓടിക്കയറിയാണ് രക്ഷപ്പെട്ടത്.

സ്റ്റുഡന്റസ് അസോസിയേഷൻ പ്രസ്താവന

പിന്നാലെ കാമ്പസിലെ സുരക്ഷാ ജീവനക്കാരോട് കാര്യം തിരക്കാനെത്തിയ സ്റ്റുഡന്റസ് അസോസിയേഷൻ സെക്രട്ടറി സായന്തനെയും സംഘം മർദിച്ചു. പിടിച്ചുമാറ്റാനെത്തിയ വിദ്യാർഥിനികളെയും തല്ലിയതായി പുനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് സ്റ്റുഡന്റസ് അസോസിയേഷൻ പുറത്തിറക്കിയ പ്രസ്താവനയിൽ ആരോപിക്കുന്നു. അക്രമിസംഘം കാമ്പസിലെ വസ്തുവകകളും നശിപ്പിച്ചു. ഈ സമയങ്ങളിലെല്ലാം സുരക്ഷാ ജീവനക്കാർ വെറുതെ നോക്കിനിൽക്കുകയായിരുന്നുവെന്നും ആരോപണമുണ്ട്.

ജനുവരി 22ന് കോട്ടയത്തെ കെ ആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ടിലും സമാനമായ സംഭവം ഉണ്ടായിരുന്നു

സംഭവത്തിൽ പരാതി നൽകിയെങ്കിലും പോലീസ് യാതൊരുവിധ നടപടിയും സ്വീകരിക്കാതെ അവരെ പറഞ്ഞുവിടുകയായിരുന്നു എന്നും വിദ്യാർഥികൾ പറയുന്നു. ജനുവരി 21ന് സമാനമായി ഒരു സംഘം ആളുകൾ കാമ്പസിന് വെളിയിൽ തടിച്ചുകൂടിയിരുന്നു. അന്ന് വിദ്യാർഥികൾ പരാതിപ്പെട്ടപ്പോൾ രജിസ്ട്രാറും സെക്യൂരിറ്റി ഓഫിസറും സുരക്ഷാ ഉറപ്പ് നൽകിയിരുന്നതായി പ്രസ്താവന ചൂണ്ടിക്കാട്ടുന്നു.

ഒപ്പം, മാധ്യമങ്ങൾ ആരോപിക്കുന്ന കാര്യങ്ങളെയും പ്രസ്താവന തള്ളിക്കളയുന്നു. രണ്ടുസംഘങ്ങൾ തമ്മിലുള്ള ആക്രമണമായാണ് മാധ്യമങ്ങൾ സംഭവത്തെ ചിത്രീകരിക്കുന്നത്. ഇത് തെറ്റാണ്. "ഒരുസംഘം ഗുണ്ടകൾ കാമ്പസിൽ കയറി വിദ്യാർഥികളെ നിർദാക്ഷണ്യം തല്ലുകയാണ് ഉണ്ടായത്. സുരക്ഷാ ഉദ്യോഗസ്ഥരും മറ്റ് ജീവനക്കാരും നോക്കിനിൽക്കുകയായിരുന്നു. വിദ്യാർഥികളുടെ മൗലികാവകാശത്തിന് മേലുള്ള ആക്രമണമാണ് നടന്നത്" പ്രസ്താവന പറയുന്നു.

ജനുവരി 22ന് കോട്ടയത്തെ കെ ആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ടിലും സമാന സംഭവം ഉണ്ടായിരുന്നു. 'റാം കെ നാം' പ്രദർശിപ്പിക്കുന്നതിരെ ആർ എസ് എസ് പ്രവർത്തകർ രംഗത്തെത്തുകയും വിദ്യാർഥികളെ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. പിന്നീട് കാമ്പസിനുള്ളിൽ ഡോക്യുമെന്ററി പ്രദർശിപ്പിക്കുകയായിരുന്നു.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും