INDIA

മികച്ച പഠനവും ജോലിയും; വിദേശത്തും പ്രതീക്ഷ അസ്തമിക്കുന്നുവോ?

വെബ് ഡെസ്ക്

മികച്ച നിലവാരമുള്ള വിദ്യാഭ്യാസവും ജോലി സാധ്യതകളും തേടിയാണ് ഇന്ത്യയില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ വിദേശ രാജ്യങ്ങളിലേക്ക് പറക്കുന്നത്. കണക്കുകള്‍ പരിശോധിച്ചാല്‍ തുടർ വിദ്യാഭ്യാസത്തിനായി വിദേശ രാജ്യങ്ങളിലേക്ക് പോകുന്ന ഇന്ത്യൻ വിദ്യാർഥികളുടെ എണ്ണത്തിൽ കഴിഞ്ഞ വര്‍ഷങ്ങളില്‍ റെക്കോഡ് വർധനയാണുണ്ടായിരിക്കുന്നത്. വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, 2022ൽ മാത്രം 7,70,000 ഇന്ത്യൻ വിദ്യാർഥികളാണ് പഠനത്തിനായി വിദേശത്തേക്ക് പോയിട്ടുണ്ട്. എന്നാല്‍ ആഗോള തലത്തിലെ പുതിയ സാഹചര്യങ്ങള്‍ യുവാക്കളുടെ സ്വപ്നങ്ങള്‍ സഫലമാക്കുന്നുണ്ടോ എന്ന ചോദ്യം പ്രസക്തമാണ്. പഠനം പൂർത്തിയായ ശേഷം വിദേശത്തും ജോലി കിട്ടാത്ത സാഹചര്യമാണുള്ളതെങ്കിൽ എന്ത് ചെയ്യും?

പഠനാവസരമുണ്ട്, ജോലിയോ?

സയൻസ്, ടെക്നോളജി, എഞ്ചിനീയറിങ്, മാത്തമാറ്റിക്സ് ബിരുദധാരികളായ വിദേശ വിദ്യാർഥികൾക്ക് എൻട്രി ലെവൽ തൊഴിലവസരങ്ങൾ പോലും ലഭിക്കാത്ത സാഹചര്യമാണ് നിലവിലുള്ളതെന്നാണ് ഈ രംഗത്തെ വിദഗ്ദരെ ഉദ്ധരിച്ച് എക്കണോമിക്സ് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ആഗോള സാമ്പത്തിക മാന്ദ്യമാണ് ഇതിനൊരു പ്രധാന കാരണമായി വിദ്യാർഥികളും വിദ്യാഭ്യാസ കൺസൾട്ടന്റുമാരും ചൂണ്ടിക്കാണിക്കുന്നത്. കോവിഡിനെ തുടർന്ന് പല കമ്പനികളിലും കൂട്ടപിരിച്ചുവിടൽ നടക്കുന്ന സാഹചര്യമായതിനാല്‍ ജോലി കണ്ടെത്തുക എന്നത് ശ്രമകരമായ ഒരു ദൗത്യമായിരിക്കുകയാണ്.

യു‌എസ്, സിങ്കപ്പൂർ, യുകെ, അയർലൻഡ്, ഫ്രാൻസ് എന്നിവിടങ്ങളിലെ മുൻനിര കോളേജുകളിൽ പഠനം പൂർത്തിയാക്കിയ വിദ്യാർഥികളുടെ അവസ്ഥയും ഇത് തന്നെ. തിരികെ നാട്ടിലേക്ക് മടങ്ങാനോ, ഗൾഫ് രാജ്യങ്ങളിലേക്ക് പോകാനോ ഉള്ള ആലോചനയിലാണ് പലരും. നൂറോളം അപേക്ഷകൾ അയച്ചാൽ അതിൽ ചുരുക്കം ചിലതിന് മാത്രമാണ് അഭിമുഖത്തിനുള്ള അവസരമെങ്കിലും ലഭിക്കുക. എൻട്രി ലെവൽ സ്ഥാനങ്ങളിലേക്ക് പ്രദേശവാസികൾക്ക് മുൻഗണനയുള്ളതായും ഇന്ത്യൻ വിദ്യാർഥികൾ പറയുന്നു. വിദേശത്തേക്ക് പോകാൻ വേണ്ടി വായ്പയെടുത്ത തുക പോലും തിരിച്ചടയ്ക്കാൻ സാധിക്കാത്ത സാഹചര്യമാണുള്ളത്.

അമേരിക്കയിൽ അടുത്ത വർഷത്തെ വേനലവധിയിലേക്കുള്ള ഇന്റേൺഷിപ്പുകൾ പോലും ലഭിക്കാൻ പ്രയാസമാണെന്ന് അവിടെ പഠിക്കുന്ന വിദ്യാർഥികളെ ഉദ്ധരിച്ച് റിപ്പോര്‍ട്ട് ചുണ്ടിക്കാട്ടുന്നത്. അമേരിക്കൻ നിവാസികൾക്ക് മുൻഗണന നൽകുന്നതിനാലാണ് ഇന്ത്യൻ വിദ്യാർഥികൾക്ക് അവസരം ലഭിക്കാത്തതെന്നും അവർ വ്യക്തമാക്കുന്നു. സിങ്കപ്പൂരിലെയും അവസ്ഥ ഇത് തന്നെ. യൂറോപ്പിൽ ജോലി നോക്കുന്നവർക്ക് അവിടുത്തെ പ്രാദേശിക ഭാഷയറിയാതെ ജോലി ലഭിക്കില്ല എന്നുള്ളതാണ് മറ്റൊരു വെല്ലുവിളി.

യുക്രെയ്ൻ യുദ്ധം, ഉയർന്ന പണപ്പെരുപ്പം, ഉയർന്ന ജീവിത ചെലവ് എന്നിവ തൊഴിലില്ലായ്മയിലേക്ക് നയിക്കാനുള്ള പ്രധാന കാരണങ്ങളാണ്. വിസ പ്രോസസ്സിങ്ങിന്റെ അധിക ബുദ്ധിമുട്ടുകൾ കാരണം വിദേശ വിദ്യാർഥികളെ ജോലിക്ക് നിയമിക്കാനും കമ്പനികൾ വിമുഖത കാണിക്കുന്നു. എന്നാൽ വിദേശത്തെ ഉയർന്ന സ്ഥാപനങ്ങളിൽ നിന്ന് പഠനം പൂർത്തിയാക്കിയവർക്ക് മിഡിൽ ഈസ്റ്റിലും ഇന്ത്യയിലും നിരവധി അവസരങ്ങളുണ്ട്, ശമ്പളം കുറവാണെന്ന് മാത്രം. ഇത്ര പണം മുടക്കി പുറത്ത് പോയി പഠനം പൂർത്തിയാക്കിയത് നാട്ടിൽ വന്ന് തുച്ഛമായ ശമ്പളത്തിന് ജോലി ചെയ്യാനാണോ എന്ന ആശങ്കയിലാണ് പല വിദ്യാർഥികളും.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും