INDIA

ഗൗതം നവ്‌ലാഖയെ വീട്ടുതടങ്കലിലേക്ക് മാറ്റും: സുപ്രീംകോടതി ഉത്തരവ് ആരോഗ്യനില കണക്കിലെടുത്ത്

വെബ് ഡെസ്ക്

ഭീമാ കൊറേഗാവ് കേസിൽ വിചാരണ തടവിൽ കഴിയുന്ന മനുഷ്യാവകാശ പ്രവർത്തകൻ ഗൗതം നവ്‌ലാഖയെ വീട്ടുതടങ്കലിലേക്ക് മാറ്റാൻ സുപ്രീംകോടതിയുടെ ഉത്തരവ്. 48 മണിക്കൂറിനുള്ളിൽ മുംബൈയിൽ തന്നെ സജ്ജീകരിക്കുന്ന വീട്ട് തടങ്കലിലേക്ക് മാറ്റണമെന്നാണ് ഉത്തരവ്. ഇടക്കാല ഉത്തരവ് ഒരു മാസത്തിന് ശേഷം പുനഃപരിശോധിക്കും. ആരോഗ്യസ്ഥിതി കണക്കിലെടുത്ത കോടതി അന്തിമ വിധി പറയുന്നതിനായി ഇന്നത്തേക്ക് മാറ്റുകയായിരുന്നു. നവ്‌ലാഖയുടെ ഹർജി കഴിഞ്ഞ ദിവസമാണ് സുപ്രീംകോടതി പരിഗണിച്ചത്. ഒരു മാസത്തേക്ക് കർശനമായ ഉപാധികളോടെയാണ് അനുമതി.

ഇടക്കാല ഉത്തരവ് ഒരു മാസത്തിന് ശേഷം പുനഃപരിശോധിക്കും.

വീട്ടുതടങ്കൽ ദുരുപയോഗം ചെയ്യുന്നില്ലെന്ന് ഉറപ്പാക്കാൻ, ആവശ്യമെങ്കിൽ താമസസ്ഥലം പരിശോധിക്കാൻ പോലീസിന് അനുമതി നൽകിയിട്ടുണ്ട്. പരിശോധനകൾ ഹർജിക്കാരനെ ഉപദ്രവിക്കാനുള്ള തന്ത്രമാക്കരുതെന്നും കോടതി വ്യക്തമാക്കി. സഹോദരിയുടെ വീട്ടിലേക്കാണ് നവ്‌ലാഖയെ മാറ്റുന്നത്. മുംബൈക്ക് പുറത്തേക്ക് സഞ്ചരിക്കരുതെന്നും കോടതി നിബന്ധന വെച്ചിട്ടുണ്ട്.

താമസസ്ഥലം പരിശോധിക്കാൻ പോലീസിന് അനുമതി നൽകിയിട്ടുണ്ട്. പരിശോധനകൾ ഹർജിക്കാരനെ ഉപദ്രവിക്കാനുള്ള തന്ത്രമാക്കരുതെന്നും കോടതി

ഉപാധികൾ

പോലീസ് ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിലാകും വീട്ടുതടങ്കൽ. മുറികൾക്ക് പുറത്തും വീടിന്റെ പ്രധാന വാതിലിന് സമീപത്തും സിസിടിവി ക്യാമറകൾ സ്ഥാപിക്കും.

നിരീക്ഷണച്ചെലവായി ഏകദേശം രൂപ. 2.4 ലക്ഷം, നവ്‌ലാഖ തന്നെ നൽകണം. കൂടാതെ സിസിടിവി സ്ഥാപിക്കുന്നതിനുള്ള ചെലവും അദ്ദേഹം വഹിക്കണം. കുറ്റവിമുക്തനാക്കപ്പെട്ടാൽ തുക തിരികെ നൽകുമെന്നും ബെഞ്ച് അറിയിച്ചു. വീടിന് പുറത്തേക്ക് പോകാനും നവ്‌ലാഖയ്ക്ക് അനുമതിയില്ല. വ്യായാമത്തിന്റെ ഭാഗമായി നടക്കാൻ പോകണമെങ്കിലും പോലീസ് ഉദ്യോഗസ്ഥർ കൂടെയുണ്ടാകുമെന്നും കോടതി ഉത്തരവിൽ പറയുന്നു.

സ്മാർട്ഫോൺ, ലാപ്ടോപ്പ്, ഇന്റർനെറ്റ് എന്നിവയൊന്നും ഉപയോഗിക്കാൻ നവ്‌ലാഖയ്ക്ക് അനുമതിയില്ല. ദിനേന ഒരു തവണ പോലീസിന്റെ മേൽനോട്ടത്തിൽ 10 മിനിറ്റ് ഫോണിൽ ബന്ധപ്പെടാം. അഭിഭാഷകനെ ജയിൽ ചട്ടപ്രകാരം കാണാനുള്ള അനുമതിയുണ്ടെങ്കിലും സാക്ഷികളെ കാണണോ ഏതെങ്കിലും വിധേന ബന്ധപ്പെടാനോ സാധിക്കില്ല. എൻഐഎയ്ക്ക് മുൻകൂട്ടി നൽകിയ ലിസ്റ്റിൽ ഉള്ള കുടുംബാംഗങ്ങൾക്ക് ആഴ്ചയിൽ ഒരു തവണ മൂന്ന് മണിക്കൂർ നേരം സന്ദർശിക്കാനാകും. ലിസ്റ്റ് മൂന്ന് ദിവസത്തിനുള്ളിൽ നൽകണം.

സന്ദർശകരെ അനുവദിക്കുമ്പോൾ പോലും ഇലക്ട്രോണിക് ഉപകരണങ്ങൾ അനുവദിക്കില്ല. മെഡിക്കൽ അത്യാഹിത സാഹചര്യത്തിൽ അടുത്ത ഉദ്യോഗസ്ഥർ ഇടപെട്ട് അനുയോജ്യമായ ആശുപത്രിയിലേക്ക് കൊണ്ടുപോകുമെന്നും കോടതി ഉത്തരവിൽ പറയുന്നു. അടുത്ത വാദം കേൾക്കുന്നതിന് മുമ്പ് കെഇഎം ആശുപത്രിയിൽ നിന്ന് മെഡിക്കൽ റിപ്പോർട്ട് ലഭ്യമാക്കാനും എൻഐഎയോട് കോടതി നിര്‍ദേശിച്ചു.

'ഫയല്‍ കൈവശം ഉണ്ടായിരുന്നത് ആറ് ദിവസം മാത്രം'; എഡിഎം നവീന്‍ ബാബു കൈക്കൂലി വാങ്ങിയെന്ന ആരോപണം തള്ളി കണ്ണൂര്‍ കളക്ടറുടെ റിപ്പോര്‍ട്ട്

ഹമാസ് തലവൻ യഹിയ സിൻവാർ കൊല്ലപ്പെട്ടതായി സൂചന; ഡിഎൻഎ പരിശോധനയിലൂടെ സ്ഥിരീകരിക്കാൻ ഐഡിഎഫ്

വിമാനങ്ങൾക്ക് നേരെ തുടരെയുള്ള വ്യാജ ബോംബ് ഭീഷണികൾ: സന്ദേശങ്ങളുടെ ഐപി അഡ്രസുകൾ യൂറോപ്യൻ രാജ്യങ്ങളിൽ

ഷെയ്‌ഖ് ഹസീനയെ അറസ്റ്റ് ചെയ്യാൻ ഉത്തരവിട്ട് ബംഗ്ലാദേശ് കോടതി; നവംബർ 18നുള്ളില്‍ ഹാജരാക്കണം

വില്ലന്മാരുടെ കാരണവര്‍ക്ക് നൂറ് വയസ്