അനധികൃത തടങ്കല്‍ കേസില്‍ ഇഷ ഫൗണ്ടേഷനെതിരായ നടപടികള്‍ അവസാനിപ്പിച്ച് സുപ്രീംകോടതി. കോയമ്പത്തൂരിലെ ഇഷ യോഗാകേന്ദ്രത്തില്‍ തന്‌റെ രണ്ട് പെണ്‍മക്കളെ അനധികൃതമായി പാര്‍പ്പിച്ചിരിക്കുകയാണെന്ന് ആരോപിച്ച് പിതാവ് സമര്‍പ്പിച്ച ഹേബിയസ് കോര്‍പ്പസ് ഹര്‍ജി കോടതി തള്ളി. 42 ഉം 39ളം വയസ് പ്രായമായ മക്കള്‍ അവരുടെ സ്വന്തം തിരഞ്ഞെടുപ്പി പുറത്താണ് ആശ്രമത്തില്‍ താമസിക്കുന്നതെന്നും കോടതി നിരീക്ഷിച്ചു.
വിഷയം അവസാനിപ്പിക്കുന്നതിനിടയില്‍, ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയില്‍ ഇഷ യോഗാ സെന്‌ററിനെതിരായ മറ്റ് ആരോപണങ്ങളില്‍ പോലീസ് അന്വേഷണത്തിനുള്ള മാദ്രാസ് ഹൈക്കോടതി നിര്‍ദേശം സുപ്രീംകോടതി ഒഴിവാക്കി. ' ഇവരുവരും പ്രായപൂര്‍ത്തി ആയവരായതിനാലും ഹേബിയസ് കോര്‍പ്പസിന്‌റെ ഉദ്ദേശ്യം പൂര്‍ത്തീകരിക്കപ്പെട്ടതിനാലും ഹൈക്കോടതിയില്‍നിന്ന് കൂടുതല്‍ നിര്‍ദേശങ്ങള്‍ ആവശ്യമില്ല' ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസ് ജെ ബി പര്‍ദിവാല, മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ച് ഉത്തരവില്‍ ചൂണ്ടിക്കാട്ടി.
മദ്രാസ് ഹൈക്കോടതിയില്‍നിന്നുള്ള ഹേബിയസ് കോര്‍പ്പസ് കഴിഞ്ഞ ദിവസം സുപ്രീംകോടതിതന്നെ മാറ്റിയിരുന്നു.
'നടപടിക്രമങ്ങള്‍ സ്ഥാപനങ്ങളെയും വ്യക്തികളെയും അപകീര്‍ത്തിപ്പെടുത്താന്‍ കഴിയില്ല' വാദത്തിനിടെ ചീഫ് ജസ്റ്റിസ് വാക്കാല്‍ പറഞ്ഞു.
അയ്യായിരം പേര്‍ താമസിക്കുന്ന ആശ്രമത്തില്‍ പോലീസ് അന്വേഷണം നടത്താന്‍ നിര്‍ദേശിച്ച മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവ് ചോദ്യം ചെയ്ത സദ്ഗുരുവിന്‌റെ സ്ഥാപനമായ ഇഷ ഫൗണ്ടേഷന്‍ ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയില്‍ വാദം കേള്‍ക്കുകയായിരുന്നു ബെഞ്ച്.
24, 27 വയസ്സുള്ളപ്പോള്‍ സ്ത്രീകള്‍ സ്വമേധയാ ആശ്രമത്തില്‍ ചേര്‍ന്നതാണെന്നും നിയമവിരുദ്ധമായി തടവിലാക്കപ്പെട്ടുവെന്ന അവകാശവാദങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും ഇഷ ഫൗണ്ടേഷനെ പ്രതിനിധീകരിച്ച് മുതിര്‍ന്ന അഭിഭാഷകന്‍ മുകുള്‍ റോത്തഗി വാദം കേള്‍ക്കുന്നതിനിടെ സുപ്രീം കോടതിയെ അറിയിച്ചു.
'സ്ത്രീകള്‍ 10 കിലോമീറ്റര്‍ മാരത്തണ്‍ പോലെയുള്ള പൊതു പരിപാടികളില്‍ പങ്കെടുക്കുകയും അവരുടെ മാതാപിതാക്കളുമായി പതിവായി ബന്ധപ്പെടുകയും ചെയ്യുന്നു,' റോത്തഗി പറഞ്ഞു.
രണ്ട് സ്ത്രീകളുമായുള്ള വെര്‍ച്വല്‍ ആശയവിനിമയത്തിന് ശേഷം, കോടതി രണ്ട് സ്ത്രീകളോടും സംസാരിക്കുകയും അവരുടെ മൊഴികള്‍ രേഖപ്പെടുത്തുകയും ചെയ്തുവെന്ന് ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡ് പറഞ്ഞു. സ്വന്തം ഇഷ്ടപ്രകാരമാണ് ആശ്രമത്തില്‍ താമസിക്കുന്നതെന്ന് രണ്ട് സ്ത്രീകളും മൊഴി നല്‍കിയതോടെ കേസ് പിന്‍വലിക്കണമായിരുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി.