INDIA

നഗരവും കേന്ദ്രവും തിരിച്ച് നീറ്റ് ഫലം പ്രസിദ്ധീകരിക്കണം; വിദ്യാർഥികളുടെ ഐഡൻ്റിറ്റി മറയ്ക്കണമെന്നും സുപ്രീം കോടതി

വെബ് ഡെസ്ക്

നീറ്റ് യുജി പരീക്ഷയുടെ ഫലങ്ങൾ നഗരം തിരിച്ചും കേന്ദ്രം തിരിച്ചും വെബ്സൈറ്റിലൂടെ പ്രസിദ്ധീകരിക്കണമെന്ന് സുപ്രീം കോടതി. നാളെ 5 മണിക്ക് ഫലം അപ്‌ലോഡ് ചെയ്യണമെന്ന് കോടതി നിർദേശിച്ചെങ്കിലും കേന്ദ്ര അഭ്യർഥന മാനിച്ച് ശനിയാഴ്ച 12 മണി വരെ കോടതി സമയം അനുവദിച്ചു. വിദ്യാർഥികളുടെ ഐഡൻ്റിറ്റി മറച്ചുവെന്ന് ഉറപ്പാക്കണമെന്നും നാഷണൽ ടെസ്റ്റിങ് ഏജൻസിയോട് കോടതി ആവശ്യപ്പെട്ടു. വിഷയം തിങ്കളാഴ്ച വീണ്ടും പരിഗണിക്കും. വിഷയത്തിൽ തിങ്കളാഴ്ചയോടെ തീർപ്പുകൽപ്പിക്കുമെന്നും ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് പറഞ്ഞു. അതേസമയം, ബീഹാർ പൊലീസിൻ്റെ റിപ്പോർട്ട് കൂടി സുപ്രീംകോടതി തേടിയിട്ടുണ്ട്.

ചോദ്യപേപ്പർ ചോർച്ചയും ക്രമക്കേടും നടന്നെന്ന ആരോപണത്തിൽ മെയ് 5 ന് നടന്ന നീറ്റ്-യുജി 2024 പരീക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജികളാണ് സുപ്രീം കോടതി ഇന്ന് പരിഗണിച്ചത്. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ ജെ ബി പർദിവാല, മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ച് രാവിലെ പത്തര മുതലാണ് വാദം കേൾക്കാൻ ആരംഭിച്ചത്.

പരീക്ഷയിൽ വൻ തോതിലുള്ള ക്രമക്കേട് നടന്നുവെന്ന് കണ്ടെത്തിയാല്‍ മാത്രമേ പുനഃപരീക്ഷ നടത്താനാകൂ എന്ന് വാദത്തിനിടെ സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു. നീറ്റ് യുജി പരീക്ഷയുടെ പവിത്രത വലിയ തോതില്‍ നഷ്ടപ്പെട്ടിട്ടുണ്ടെങ്കില്‍ മാത്രം പുനഃപരീക്ഷ നടത്തിയാല്‍ മതിയെന്നാണ് കോടതി വ്യക്തമാക്കിയത്. നീറ്റ് 2024 റദ്ദാക്കുന്നതിനെതിരെയാണ് കേന്ദ്ര സർക്കാരും പരീക്ഷ നടത്തിയ നാഷണൽ ടെസ്റ്റിങ് ഏജൻസിയും (എൻടിഎ) വാദിച്ചത്.

എന്നാൽ ചില കേന്ദ്രങ്ങളിൽ ചോദ്യ പേപ്പർ തിരിമറി നടന്നിട്ടുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. " എന്താണ് സംഭവിക്കുന്നത് എന്നുവെച്ചാൽ, പാറ്റ്നയിലും ഹസാരിബാഗിലും ചോർച്ചയുണ്ടെന്ന് സമ്മതിച്ചിട്ടുണ്ട്. ചോദ്യപേപ്പറുകൾ പ്രചരിച്ചിട്ടുണ്ട്. ഇത് ആ കേന്ദ്രങ്ങളിൽ മാത്രം ഒതുങ്ങിയിരുന്നോ അതോ വ്യാപകമാണോ എന്ന് മനസിലാക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. ഫലം അറിയാത്തതിനാൽ വിദ്യാർഥികൾ നിരാശയിലാണ്. വിദ്യാർഥികളുടെ ഐഡൻ്റിറ്റി മറയ്ക്കപ്പെടണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു. എന്നാൽ മാർക്ക് പാറ്റേൺ എന്താണെന്ന് കേന്ദ്രം തിരിച്ച് പരിശോധിക്കാം," ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് വ്യക്തമാക്കി. കേന്ദ്രങ്ങൾ തിരിച്ച് പരീക്ഷയുടെ ഫലം വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കുന്നത് സുതാര്യത ഉണ്ടാക്കാൻ ഉചിതമായിരിക്കുമെന്ന് ഹർജിക്കാർ കോടതിയെ അറിയിച്ചിരുന്നു.

വിവിധ കേന്ദ്രങ്ങളിൽ നടന്ന പരീക്ഷ ക്രമക്കേടുകളെ സംബന്ധിച്ചും കോടതി എൻടിഎയോടും കേന്ദ്രത്തോടും വ്യക്തത വിശദീകരണം തേടി. കൗൺസിലിങ് നിർത്തിവെക്കുന്നത് സംബന്ധിച്ച് ആശങ്കകളും തിങ്കളാഴ്ച പരിശോധിക്കുമെന്ന് സുപ്രീം കോടതി അറിയിച്ചു.

ക്രമക്കേടുകൾ പ്രാദേശികമായി നടന്നതെന്നും ഇത് മുഴുവൻ പരീക്ഷയുടെയും വിശുദ്ധിയേയും ബാധിച്ചിട്ടില്ലെന്നും ചൂണ്ടിക്കാട്ടി കേന്ദ്ര സർക്കാരും നാഷണൽ ടെസ്റ്റിംഗ് ഏജൻസിയും പരീക്ഷ വീണ്ടും നടത്തണമെന്ന ആവശ്യത്തെ ശക്തമായി എതിർത്തിരുന്നു. ഐഐടി മദ്രാസ് തയ്യാറാക്കിയ ഡാറ്റാ അനലിറ്റിക്‌സ് റിപ്പോർട്ട് ഉദ്ധരിച്ചാണ് കേന്ദ്രം ഈ ഇക്കാര്യം കോടതിയെ അറിയിച്ചത്.

നിർഭയം കശ്മീർ ജനത പോളിങ് ബൂത്തിലേക്ക്; പ്രചാരണ വേദികളില്‍ കണ്ടത് വലിയ ജനപങ്കാളിത്തം, മൂന്നരപതിറ്റാണ്ടിനിടെ ആദ്യം

ഓരോ മന്ത്രിമാരെയും നേതാക്കളെയും നേരിട്ട് കണ്ട് കെജ്‍‌രിവാള്‍; എഎപി നിയമസഭാകക്ഷി യോഗം നാളെ, മുഖ്യമന്ത്രിയില്‍ സസ്പെൻസ് തുടരുന്നു

നിപയില്‍ ജാഗ്രത; മലപ്പുറത്ത് 175 പേർ സമ്പർക്ക പട്ടികയില്‍, 10 പേർ ചികിത്സയില്‍

വാഗ്ധാനം സുഖജീവിതം, കാത്തിരിക്കുന്നത് നരകം; വിദ്യാർത്ഥികളുടെ ജീവിതം വിറ്റ് കൊഴുക്കുന്ന ഏജൻസികള്‍ | ദ ഫോര്‍ത്ത് അന്വേഷണപരമ്പര-8

ഒറ്റ ദിവസം പെയ്തിറങ്ങിയത് ഒരു മാസം ലഭിക്കേണ്ട മഴ; വെള്ളപ്പൊക്കത്തിൽ മുങ്ങി മധ്യ യൂറോപ്പ്, ബോറിസ് കൊടുങ്കാറ്റ് മാരകമായത് എന്തുകൊണ്ട്?