INDIA

സഞ്ജീവ് ഭട്ടിന് മൂന്ന് ലക്ഷം രൂപ പിഴ ചുമത്തി സുപ്രീംകോടതി; വിചാരണ ജഡ്ജിയെ മാറ്റണമെന്ന ഹർജി തള്ളി

വെബ് ഡെസ്ക്

ഗുജറാത്ത് കലാപക്കേസിൽ അന്നത്തെ മുഖ്യമന്ത്രി നരേന്ദ്ര മോദിക്കെതിരെ മൊഴികൊടുത്ത മുൻ ഐ പി എസ് ഉദ്യോഗസ്ഥൻ സഞ്ജീവ് ഭട്ടിന് മൂന്നുലക്ഷ രൂപ പിഴവിധിച്ച്‌ സുപ്രീംകോടതി. തനിക്കെതിരായ മയക്കുമരുന്ന് കേസിൽ വാദം കേൾക്കുന്ന ജഡ്ജിക്കെതിരെ സമർപ്പിച്ച ഹർജി തള്ളിക്കൊണ്ടാണ് സുപ്രീംകോടതി ഉത്തരവ്. ഗുജറാത്ത് ഹൈക്കോടതിയുടെ അഭിഭാഷക ക്ഷേമനിധിയിലേക്ക് പണമടയ്ക്കണമെന്നാണ് ജസ്റ്റിസുമാരായ വിക്രം നാഥ്, രാജേഷ് ബിന്ദൽ എന്നിവരുടെ ബെഞ്ചിന്റെ ഉത്തരവ്.

മൂന്ന് ഹർജികളാണ് പ്രധാനമായും സഞ്ജീവ് ഭട്ട് സുപ്രീംകോടതിയിൽ സമർപ്പിച്ചത്. തന്റെ കേസിൽ വാദം കേൾക്കുന്ന അഡീഷണൽ സെഷൻസ് ജഡ്ജി പക്ഷപാതം കാണിക്കുന്നുവെന്നും അതിനാൽ മുതിർന്ന അഡീഷണൽ സെഷൻസ് ജഡ്ജിയുടെ കോടതിയിലേക്ക് വിചാരണ മാറ്റണം എന്നതാണ് ഇതിലൊന്ന്. വിചാരണക്കോടതി നടപടികൾ ഓഡിയോ-വീഡിയോ റെക്കോർഡ് ചെയ്യാൻ നിർദേശിക്കണമെന്നും വിചാരണയിൽ കൂടുതൽ സാക്ഷികളെ ഹാജരാക്കണമെന്നും ഭട്ട് ആവശ്യപ്പെട്ടിരുന്നു.

''താങ്കൾ ഒരു ഡസൻ തവണയിൽ കൂടുതലെങ്കിലും സുപ്രീംകോടതിയെ സമീപിച്ചില്ലേ,'' എന്നായിരുന്നു സഞ്ജീവ് ഭട്ടിന്റെ ഹർജിയിൽ വാദം കേട്ട ജസ്റ്റിസ് വിക്രം നാഥിന്റെ ആദ്യ ചോദ്യം. 1996ൽ നടന്ന കേസിന്റെ വിചാരണ 2023 മാർച്ച് 31നകം പൂർത്തിയാക്കണമെന്ന ഹൈക്കോടതിയുടെ നിർദേശം ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജി നിസ്സാരമാണെന്ന് ചൂണ്ടിക്കാട്ടി നേരത്തെ സഞ്ജീവ് ഭട്ടിന് 10,000 രൂപ പിഴ ചുമത്തിയ കാര്യവും കോടതി ചൂണ്ടിക്കാണിച്ചു. തുക കുറയ്ക്കണമെന്ന് സഞ്ജീവ് ഭട്ടിന് വേണ്ടി ഹാജരായ അഭിഭാഷകൻ ആവശ്യപ്പെട്ടെങ്കിലും കോടതി തയാറായിരുന്നില്ല.

സഞ്ജീവ് ഭട്ട് ഗുജറാത്തിലെ ബനസ്‌കന്ത ജില്ലയിൽ എസ് പിയായിരുന്ന കാലത്താണ് കേസിനാസ്പദമായ സംഭവമുണ്ടാകുന്നത്. അന്ന് മയക്കുമരുന്ന് കേസിൽ അറസ്റ്റ് ചെയ്ത സുമേർസിങ് രാജ്‌പുരോഹിത് എന്ന പ്രതിയെ മനഃപൂർവം കുടുക്കിയതാണെന്നാണ് കേസ്.

രാജസ്ഥാനിലെ ഒരു അഭിഭാഷകനായിരുന്നു സുമേർസിങ്. കേസിൽ സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ട് മുൻ പോലീസ് ഇൻസ്പെക്ടർ ഐബി വ്യാസ് ഗുജറാത്ത് ഹൈക്കോടതിയെ സമീപിച്ചു. 2018ൽ ഹൈക്കോടതി അന്വേഷണച്ചുമതല ഗുജറാത്ത് സി ഐ ഡിക്ക് കൈമാറുകയും സഞ്ജീവ് ഭട്ടിനെ അറസ്റ്റ് ചെയ്യുകയും ചെയ്തു.

കസ്റ്റഡി കൊലപാതകവുമായി ബന്ധപ്പെട്ട കേസില്‍ നിലവിൽ ജീവപര്യന്തം ശിക്ഷ അനുഭവിക്കുകയാണ് സഞ്ജീവ് ഭട്ട്. 1990ലെ എൽകെ അദ്വാനിയുടെ രഥയാത്രയെത്തുടർന്ന് ജാംനഗർ ജില്ലയിൽ നടന്ന കലാപത്തിൽ പ്രഭുദാസ് വൈഷ്ണനി കസ്റ്റഡിയിലിരിക്കെ കൊല്ലപ്പെട്ട കേസിലായിരുന്നു ശിക്ഷ.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും