സുപ്രീം കോടതി 
INDIA

എംഎൽഎമാരുടെ അയോഗ്യത സംബന്ധിച്ച തീരുമാനം മനഃപൂർവം വൈകിപ്പിക്കുന്നു; മഹാരാഷ്ട്ര സ്പീക്കർക്ക് സുപ്രീം കോടതി നോട്ടീസ്

വെബ് ഡെസ്ക്

മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെക്കും മറ്റ് കൂറുമാറിയ എംഎൽഎമാർക്കുമെതിരായ അയോ​ഗ്യത ഹർജികളിൽ തീർപ്പ് കൽപ്പിക്കാൻ വൈകുന്നതിൽ സ്പീക്കർ രാഹുൽ നർവേക്കറിന് നോട്ടീസ് അയച്ച് സുപ്രീം കോടതി. അയോഗ്യത നടപടികൾ മനഃപൂർവം വൈകിപ്പിച്ചെന്ന് ആരോപിച്ച് ഉദ്ധവ് താക്കറെ വിഭാഗം എംഎൽഎ സുനിൽ പ്രഭു നൽകിയ ഹർജി  സമർപ്പിച്ച ഹർജിയിലാണ് സുപ്രീംകോടതി നടപടി.

ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഢ്, ജസ്റ്റിസുമാരായ പി എസ് നരസിംഹ, മനോജ് മിശ്ര എന്നിവരടങ്ങിയ ‌ബെഞ്ചാണ് ഹർജി പരി​ഗണിക്കുന്നത്. രണ്ടാഴ്ചക്കുള്ളിൽ നോട്ടീസിന് മറുപടി നൽകണമെന്നും സുപ്രീം കോടതി ആവശ്യപ്പെട്ടു.

2023 മെയ് 11 ന് മഹാരാഷ്ട്രയിലെ രാഷ്ട്രീയ പ്രതിസന്ധിയെക്കുറിച്ചുള്ള സുപ്രീംകോടതി വിധിയിൽ തീർപ്പുകൽപ്പിക്കാത്ത അയോഗ്യത ഹർജികൾ ന്യായമായ കാലയളവിനുള്ളിൽ തീർപ്പാക്കണമെന്ന് സ്‌പീക്കർക്ക് നിർദേശം നൽകിയിരുന്നു. എന്നിട്ടും സ്‌പീക്കർ തീരുമാനം മനപ്പൂർവം വൈകിപ്പിച്ചതായി ഹർജിയിൽ ആരോപിക്കുന്നു. അപേക്ഷയുമായി ബന്ധപ്പെട്ട് ഒരു ഹിയറിങ് പോലും നടത്താൻ സ്പീക്കർ തയ്യാറായില്ല.

അയോഗ്യത വിഷയങ്ങളിൽ വാദം കേൾക്കാൻ 15 മെയ്, 23 മെയ്, 02 ജൂൺ, എന്നീ തീയതികളിൽ ഹർജിക്കാരൻ ഹാജരായിട്ട് പോലും സ്പീക്കർ വാദം കേൾക്കാൻ തയ്യാറായില്ല. സ്പീക്കർ തന്റെ ഭരണഘടനാപരമായ ചുമതലകൾ അവഗണിച്ച് തീർപ്പുകൽപ്പിക്കുന്നത് മനപ്പൂർവം വൈകിപ്പിച്ചു എന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.

അയോഗ്യരാക്കപ്പെടാൻ സാധ്യതയുള്ള എംഎൽഎമാർക്ക് നിയമസഭയിൽ തുടരാനും മഹാരാഷ്ട്ര സർക്കാരിൽ ഉത്തരവാദിത്വപ്പെട്ട പദവികൾ വഹിക്കാനും അനുവദിക്കുന്നതിനാൽ അയോഗ്യത നടപടികൾ തീരുമാനിക്കുന്നതിൽ സ്പീക്കറുടെ നിഷ്‌ക്രിയത്വം ഗുരുതരമായ ഭരണഘടനാലംഘനമാണ് എന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.

2022 ജൂൺ 23 ന് ഷിൻഡെക്കും മറ്റ് 15 എംഎൽഎമാർക്കുമെതിരെ സുനിൽ പ്രഭു അയോ​ഗ്യത ഹർജി നൽകിയിരുന്നു. സ്പീക്കർ ഇവർക്കെതിരെ നോട്ടീസ് നൽകിയിരുന്നെങ്കിലും മറ്റ് നടപടികളൊന്നും ഉണ്ടായിട്ടില്ല. 2023 മെയ് 11 ലെ ഭരണഘടന ബെഞ്ച് വിധിയിൽ, ശിവസേനയിലെ ഭിന്നതയുമായി ബന്ധപ്പെട്ട വിഷയത്തിൽ, വിശ്വാസ വോട്ടെടുപ്പ് കൂടാതെ രാജിവച്ചതിനാൽ ഉദ്ധവ് താക്കറെ സർക്കാരിനെ പുനഃസ്ഥാപിക്കാൻ ഉത്തരവിടാൻ കഴിയില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും