INDIA

സർക്കാരിനെതിരെ തെരുവിലിറങ്ങാൻ ചീഫ് ജസ്റ്റിസിന്റെ ആഹ്വാനമെന്ന് വ്യാജ പ്രചാരണം; നിയമനടപടി സ്വീകരിച്ചതായി സുപ്രീംകോടതി

വെബ് ഡെസ്ക്

സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിന്റെ ചിത്രം ഉപയോഗിച്ച് വ്യാജപ്രചാരണം. സർക്കാരിനെതിരെ പ്രതിഷേധിക്കാൻ പൊതുജനങ്ങളോട് ചീഫ് ജസ്റ്റിസ് ആഹ്വാനം ചെയ്യുന്നതായുള്ള കുറിപ്പാണ് വ്യാപകമായി പ്രചരിപ്പിക്കുന്നത്. സമൂഹമാധ്യമങ്ങൾ വഴി പങ്കുവയ്ക്കപ്പെടുന്ന കുറിപ്പ് വ്യജമാണെന്ന് ചൂണ്ടിക്കാട്ടി സുപ്രീംകോടതി പ്രസ്താവന പുറത്തിറക്കി.

"ജനങ്ങളോട് സർക്കാരിനെതിരെ പ്രതിഷേധിക്കാൻ ആവശ്യപ്പെടുന്ന ഒരു പോസ്റ്റിൽ ചീഫ് ജസ്റ്റിസിന്റെ ചിത്രം ഉൾപ്പെടുത്തി അദ്ദേഹത്തിന്റെ ആഹ്വാനമെന്ന നിലയിൽ പ്രചരിക്കുന്നതായി സുപ്രീംകോടതിയുടെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഈ പോസ്റ്റ് വ്യാജവും ദുരുദ്ദേശ്യപരവുമാണ്. ഇത്തരമൊരു പോസ്റ്റ് ചീഫ് ജസ്റ്റിസ് പുറപ്പെടുവിക്കുകയോ അദ്ദേഹം അംഗീകാരം നൽകുകയോ ചെയ്തിട്ടില്ല. ഇക്കാര്യത്തിൽ ഉചിതമായ നടപടി സ്വീകരിച്ചുവരികയാണ്" - സുപ്രീംകോടതി പിആർഒ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. സുപ്രീംകോടതി സെക്രട്ടറി ജനറൽ അതുൽ കുരേക്കറും സോളിസിറ്റർ ജനറൽ തുഷാർ മേത്തയും വാർത്ത വ്യാജമാണെന്ന് സ്ഥിരീകരിച്ചു.

'ഇന്ത്യൻ ജനാധിപത്യം, സുപ്രീംകോടതി സിന്ദാബാദ്' എന്ന തലക്കെട്ടിലാണ് സമൂഹമാധ്യമങ്ങളിൽ വാർത്ത പ്രചരിക്കുന്നത്. "ഇന്ത്യൻ ഭരണഘടനയെയും ജനാധിപത്യത്തെയും സംരക്ഷിക്കാൻ ഞങ്ങൾ പരമാവധി ശ്രമിക്കുന്നു. നിങ്ങളുടെ സഹകരണവും ഇതിന് വളരെ പ്രധാനമാണ്. എല്ലാ ജനങ്ങളും ഒറ്റക്കെട്ടായി തെരുവിലിറങ്ങി സർക്കാരിനോട് അവകാശങ്ങൾ ചോദിക്കുക. ഈ ഏകാധിപത്യ സർക്കാർ ആളുകളെ ഭയപ്പെടുത്തും, ഭീഷണിപ്പെടുത്തും, പക്ഷേ നിങ്ങൾ ഭയപ്പെടേണ്ടതില്ല, സർക്കാരിനോട് ധൈര്യമായി ചോദിക്കുക, ഞാൻ നിങ്ങളോടൊപ്പമുണ്ട്" എന്നാണ് ചീഫ് ജസ്റ്റിസിന്റെ ആഹ്വാനമെന്ന രീതിയിൽ പ്രചരിക്കുന്ന വ്യാജ കുറിപ്പ്.

'ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്' 2029ല്‍? കാലാവധി പൂർത്തിയാക്കാതെ പടിയിറങ്ങാൻ 17 സർക്കാരുകള്‍!

പേജറിന് പിന്നാലെ ലെബനനില്‍ വാക്കി ടോക്കി സ്ഫോടനം; ഒൻപത് പേർ കൊല്ലപ്പെട്ടു, 300ലധികം പേർക്ക് പരുക്ക്

ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്: ബിൽ അപ്രായോഗികം, പാസാക്കിയെടുക്കാൻ കടമ്പകളേറെ - പിഡിടി ആചാരി അഭിമുഖം

ചൂരല്‍മല: 'മാധ്യമങ്ങള്‍ കേന്ദ്രസഹായം ഇല്ലാതാക്കാന്‍ ശ്രമിച്ചു'; പ്രസ്‌ക്ലബ്ബിനു മുന്നില്‍ പ്രതിഷേധം പ്രഖ്യാപിച്ച് ഡിവൈഎഫ്‌ഐ

കേരളത്തിലെ ആദ്യ എംപോക്‌സ് കേസ് മലപ്പുറത്ത്; രോഗം സ്ഥിരീകരിച്ചത് യുഎഇയില്‍നിന്നു വന്ന മുപ്പത്തിയെട്ടുകാരന്