സുപ്രീം കോടതി 
INDIA

'കടമെടുപ്പ് പരിധി വെട്ടിക്കുറച്ചു'; കേരളത്തിന്റെ ഹർജിയില്‍ കേന്ദ്രത്തിന് സുപ്രീംകോടതി നോട്ടീസ്

വെബ് ഡെസ്ക്

കടമെടുപ്പ് പരിധി വെട്ടി കുറച്ചതിനെതിരായ കേരളത്തിന്റെ ഹർജിയിൽ കേന്ദ്ര സർക്കാരിന് സുപ്രീം കോടതി നോട്ടീസ്. സാമ്പത്തികമായി കേന്ദ്രം ഞെരുക്കുന്നുവെന്നായിരുന്നു കേരളം ഹർജിയിൽ ആരോപിച്ചിരുന്നത്. അടിയന്തരമായി വിഷയം പരിഗണിക്കണമെന്നും കടമെടുക്കാൻ ഇടക്കാല ഉത്തരവ് പുറപ്പെടുവിപ്പിക്കണമെന്നും കേരളം സുപ്രീംകോടതിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. കപിൽ സിബലാണ് കേരളത്തിന് വേണ്ടി ഹാജരായത്. ഹർജി ഈ മാസം 25നാണ് പരിഗണിക്കുക.

കടമെടുപ്പ് പരിധി വെട്ടിക്കുറച്ചു കൊണ്ട് കേന്ദ്രം പുറത്തിറക്കിയ രണ്ട് ഉത്തരവുകൾക്കെതിരെയാണ് കേരളം സുപ്രീംകോടതിയെ സമീപിച്ചത്. ഭരണഘടനയുടെ 131-ാം അനുച്ഛേദം അനുസരിച്ചാണ് ഹർജി. സംസ്ഥാനത്തിന്റെ സാമ്പത്തിക സ്വയം ഭരണാവകാശത്തിൽ കേന്ദ്രം ഭരണഘടനാപരമായി ഇടപെടുന്നത് തടയണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. ജസ്റ്റിസുമാരായ സൂര്യകാന്ത്, കെ വി വിശ്വനാഥൻ എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിച്ചത്.

ഇല്ലാത്ത അധികാരം ഉപയോഗിച്ചാണ് കേന്ദ്രം കടമെടുപ്പ് പരിധി വെട്ടിക്കുറക്കുന്നതെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടുന്നുണ്ട്. വിഷയം ഭരണഘടനാ ബെഞ്ച് പരിഗണിക്കേണ്ട വിഷയമാണെന്ന് കപിൽ സിബൽ ചൂണ്ടിക്കാട്ടി. ഇതിനോട് കോടതി വാക്കാൽ യോജിച്ചു. സ്യുട്ട് ഹർജി ആയതിനാൽ അറ്റോർണി ജനറലിന്റെ ഓഫീസ് മുഖേന കേന്ദ്രത്തിന് സമൻസ് കൈമാറാൻ സുപ്രീംകോടതി നിർദേശിക്കുകയായിരുന്നു.

നേരത്തെ സംസ്ഥാന സര്‍ക്കാരിന്റെ കടമെടുപ്പ് പരിധി 2017ന് മുമ്പുള്ള സ്ഥിതിയിലേക്ക് പുനഃസ്ഥാപിക്കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് കേരളം ആവശ്യപ്പെട്ടിരുന്നു. സംസ്ഥാന സര്‍ക്കാരിന്റെ കീഴിലുള്ള പൊതുമേഖലാ സ്ഥാപനങ്ങള്‍ സര്‍ക്കാര്‍ ഗ്യാരണ്ടികളുടെ പിന്‍ബലത്തില്‍ എടുക്കുന്ന വായ്പകള്‍ സംസ്ഥാന സര്‍ക്കാരിന്റെ നേരിട്ടുള്ള ബാധ്യതകളല്ലെന്നാണ് സംസ്ഥാനത്തിന്റെ നിലപാട്.

എന്നാല്‍ സംസ്ഥാന പൊതുമേഖലാ കമ്പനികള്‍-കോര്‍പ്പറേഷനുകള്‍, പ്രത്യക ഉദ്ദേശ സ്ഥാപനങ്ങള്‍ എന്നിവ സംസ്ഥാന ബജറ്റ് വഴിയോ അവര്‍ക്കായി നിശ്ചയിച്ചു നല്‍കിയ സംസ്ഥാനത്തിന്റെ നികുതി (സെസ്) ഏതെങ്കിലും തരത്തിലുള്ള സംസ്ഥാന വരുമാനം എന്നിവ വഴിയോ തിരിച്ചടയ്ക്കുന്ന വായ്പകള്‍, അനുച്ഛേദം 293(3) പ്രകാരം കടമെടുപ്പിനുള്ള സമ്മതപത്രം പുറപ്പെടുവിക്കുമ്പോള്‍ സംസ്ഥാനം എടുത്ത കടമായി കണക്കാക്കണമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ വ്യവസ്ഥ ചെയ്തിട്ടുള്ളത്.

സംസ്ഥാന സര്‍ക്കാരിന്റെ കീഴിലുള്ള ചില പ്രത്യേക ഉദ്ദേശ സ്ഥാപനങ്ങളായ കിഫ്ബി, കെഎസ്എസ്പിഎല്‍ മുതലായവ എടുക്കുന്ന എല്ലാ കടമെടുപ്പുകളും സംസ്ഥാന സര്‍ക്കാരിന്റെ പൊതുകടത്തിലാണ് ഇപ്പോള്‍ കേന്ദ്രസര്‍ക്കാര്‍ പരിഗണിക്കുന്നത്.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും