INDIA

സനാതന ധർമത്തെക്കുറിച്ചുള്ള പരമാർശം: തമിഴ്നാട് സർക്കാരിനും ഉദയനിധി സ്റ്റാലിനും സുപ്രീം കോടതിയുടെ നോട്ടീസ്

വെബ് ഡെസ്ക്

സനാതന ധർമ്മത്തെക്കുറിച്ചുള്ള പരാമർശത്തിൽ തമിഴ്നാട് സർക്കാരിനും ഡിഎംകെ നേതാവും തമിഴ്‌നാട് യുവജനക്ഷേമ മന്ത്രിയുമായ ഉദയനിധി സ്റ്റാലിനും നോട്ടിസയച്ച് സുപ്രീം കോടതി. 'സനാതന ധർമ്മം ഉന്മൂലനം ചെയ്യണം' എന്ന പരാമർശത്തിന് ഉദയനിധി സ്റ്റാലിനെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്യണമെന്ന ഹർജിയിലാണ് സുപ്രീം കോടതി നോട്ടീസ്. തമിഴ്‌നാട് സർക്കാരിന്റെ വിവിധ വകുപ്പുകൾ, ഡിജിപി, പോലീസ് കമ്മീഷണർ, സിബിഐ എന്നിവരുൾപ്പെടെ 14 കക്ഷികളെയാണ് ഹർജിയിൽ ചേർത്തിരിക്കുന്നത്.

മദ്രാസ് ഹൈക്കോടതി അഭിഭാഷകനായ ബി ജഗന്നാഥ്‌ ആണ് സുപ്രീം കോടതിയിൽ പൊതുതാല്പര്യ ഹർജി നൽകിയത്. ഭാവിയിൽ സനാതന ധർമത്തിനെതിരെയോ ഹിന്ദുമതത്തിനെതിരെയോ വിദ്വേഷ പ്രസംഗം നടത്തുന്നതിൽ നിന്ന് തടയണമെന്നും ഹർജിയിൽ പറയുന്നു. 2023 സെപ്തംബർ രണ്ടിന്‌ നടന്ന 'സനാതൻ ധർമ്മ നിർമ്മാർജ്ജനം' എന്ന പേരിൽ നടന്ന യോഗത്തിൽ സംസ്ഥാന മന്ത്രിമാരുടെ പങ്കാളിത്തം ഭരണഘടനാ വിരുദ്ധവും ഭരണഘടനയുടെ 25, 26 വകുപ്പുകളുടെ ലംഘനവുമാണെന്ന് പ്രഖ്യാപിക്കണമെന്ന് ജഗന്നാഥ് ഹർജിയിൽ ആവശ്യപ്പെട്ടു.

എംപി എ രാജ, എംപി തിരുമാവളവൻ, എംപി സു വെങ്കിടേശൻ, തമിഴ്‌നാട് ഡിജിപി, ഗ്രേറ്റർ ചെന്നൈ പോലീസ് കമ്മീഷണർ, കേന്ദ്ര ആഭ്യന്തര മന്ത്രാലയം, ഹിന്ദു റിലീജിയസ് ആൻഡ് ചാരിറ്റബിൾ എൻഡോവ്‌മെന്റ് വകുപ്പ് മന്ത്രി പി കെ ശേഖർ ബാബു, തമിഴ്‌നാട് സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ പീറ്റർ അൽഫോൺസും മറ്റുള്ളവരും ചെയർമാൻ എന്നിവരുൾപ്പടെയുള്ളവർക്കാണ് നോട്ടീസ് അയച്ചതെന്ന് എഎൻഐ റിപ്പോർട്ട് ചെയ്തു. സനാതന ധർമമെന്നത് കോവിഡും കൊതുക് പരത്തുന്ന ഡെങ്കുവും മലേറിയയും പോലെയാണ്. അതിനെ എതിർത്താൽ മാത്രം മതിയാകില്ല, മറിച്ച് തുടച്ച് മാറ്റുകയാണ് വേണ്ടതെന്നായിരുന്നു ഉദയനിധിയുടെ പരാമർശം.

ജസ്റ്റിസുമാരായ അനിരുദ്ധ് ബോസ്, ബേല എം ത്രിവേദി എന്നിവരുടെ ബെഞ്ചാണ് നോട്ടീസ് അയച്ചത്. എന്തുകൊണ്ടാണ് ഹൈക്കോടതിയെ സമീപിക്കാതിരുന്നത് എന്ന് ബെഞ്ച് ഹർജിക്കാരനോട് ചോദിച്ചു. മറുപടിയായി ഒരു സാധാരണ വ്യക്തി ഒരു മതത്തിനെതിരെ വിമർശനങ്ങൾ ഉന്നയിക്കുകയായിരുന്നുവെങ്കിൽ അങ്ങനെ ചെയ്യാമായിരുന്നു എന്ന് ഹർജിക്കാരൻ ചൂണ്ടിക്കാട്ടി. എന്നാൽ ഇവിടെ ഒരു മന്ത്രിയും ഭരണകൂട സംവിധാനവും ഒരു പ്രത്യേക മതത്തിനെതിരെ വിമർശങ്ങൾ അഴിച്ചുവിടുകയാണ് എന്നും അദ്ദേഹം പറഞ്ഞു. വിദ്വേഷ പ്രസംഗങ്ങളുമായി ബന്ധപ്പെട്ട സമാനമായ കേസുകൾ തീർപ്പ് കൽപ്പിക്കാതെ കിടക്കുന്നുണ്ടെന്നും ഹർജിക്കാരൻ കോടതിയെ അറിയിച്ചു. പിന്നാലെയാണ് നോട്ടീസ് അയക്കാൻ കോടതി തീരുമാനിച്ചത്. എന്നാൽ ഉദയനിധി നടത്തിയത് വിദ്വേഷ പ്രസംഗമായി കണക്കാക്കാൻ കോടതി വിസമ്മതിച്ചു.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും