Supreme Court  
INDIA

അനുമതിയില്ലാതെ രാജ്യത്ത് ഇനി ബുൾഡോസർ രാജ് നടപ്പാക്കരുത്; ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ച് സുപ്രീംകോടതി

വെബ് ഡെസ്ക്

രാജ്യത്ത് ബുൾഡോസർ രാജ് തടഞ്ഞ് സുപ്രീംകോടതി. അനുമതിയില്ലാതെ രാജ്യത്ത് ഇനി ബുൾഡോസർ രാജ് നടപ്പാക്കരുതെന്ന് സുപ്രീം കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചു. ജസ്റ്റിസുമാരായ ബിആർ ഗവായ്, കെവി വിശ്വനാഥൻ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് ഉത്തരവ്. പൊതു റോഡുകൾ, നടപ്പാതകൾ, റെയിൽവേ ലൈനുകൾ, ജലാശയങ്ങൾ എന്നിവയിലെ കൈയേറ്റങ്ങൾക്ക് ഈ ഉത്തരവ് ബാധകമല്ലെന്നും കോടതി വ്യക്തമാക്കി.

ബുൾഡോസർ നടപടിക്കെതിരെ ഗുജറാത്ത് സ്വദേശിയുടെ ഉൾപ്പടെയുള്ള ഒരു കൂട്ടം ഹർജികൾ പരിഗണിക്കവെയാണ് കോടതിയുടെ നിർദേശം. വിവിധ സംസ്ഥാന സർക്കാരുകൾ കുറ്റാരോപിതരുടെ കെട്ടിടങ്ങൾ ശിക്ഷാനടപടിയായി പൊളിച്ചുനീക്കുന്ന നടപടിയെ ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജികളായിരുന്നു കോടതി പരിഗണിച്ചത്. കേസ് അടുത്ത വാദം കേൾക്കുന്നതിനായി ഒക്ടോബർ ഒന്നിലേക്ക് മാറ്റി. അന്നുവരെ ബുൾഡോസർ രാജ് നടപ്പാക്കരുതെന്നാണ് ഉത്തരവ്.

നിയമപരമായി അധികാരമുള്ളവരുടെ കൈകൾ ഇത്തരത്തിൽ കെട്ടിയിടാൻ പാടില്ലെന്ന് പറഞ്ഞുകൊണ്ട് സോളിസിറ്റർ ജനറൽ ഓഫ് ഇന്ത്യ തുഷാർ മേത്ത കോടതി ഉത്തരവിനെതിരെ എതിർപ്പ് ഉന്നയിച്ചു. എന്നാൽ, രണ്ടാഴ്ചത്തേക്ക് ഇത്തരം പൊളിക്കൽ നടപടികൾ നിർത്തിവെച്ചാൽ സ്വർഗം ഇടിഞ്ഞ് വീഴില്ലെന്നായിരുന്നു കോടതിയുടെ പ്രതികരണം. " പൊളിക്കൽ നടപടികൾ നിർത്തൂ, 15 ദിവസത്തിനുള്ളിൽ എന്താണ് സംഭവിക്കുക?," ജസ്റ്റിസ് ഗവായ് ചോദിച്ചു.

ഭരണഘടനയുടെ ആർട്ടിക്കിൾ 142 പ്രകാരമുള്ള പ്രത്യേക അധികാരങ്ങൾ ഉപയോഗിച്ചാണ് നിർദ്ദേശം പാസാക്കിയതെന്ന് ബെഞ്ച് പറഞ്ഞു. നിയമവിരുദ്ധമായി കെട്ടിടങ്ങൾ പൊളിക്കുന്ന ഒരു സംഭവമുണ്ടായാൽ പോലും അത് ഭരണഘടനയുടെ ധാർമികതയ്ക്ക് വിരുദ്ധമാണെന്ന് ജസ്റ്റിസ് വിശ്വനാഥൻ ചൂണ്ടിക്കാട്ടി. അനധികൃത നിർമാണങ്ങൾ പൊളിക്കുന്നതിനുള്ള അധികാര ദുർവിനിയോഗം തടയാൻ മാർഗനിർദേശങ്ങൾ പുറപ്പെടുവിക്കാൻ കോടതി ഉദ്ദേശിക്കുന്നുവെന്നും വാദത്തിനിടെ കോടതി പറഞ്ഞു.

പൊളിക്കൽ നടപടികളെക്കുറിച്ച് കോടതിയുടെ അവസാന വാദത്തിൽ ആശങ്ക പ്രകടിപ്പിച്ചിട്ടും പൊളിച്ചുമാറ്റൽ തുടരുകയാണെന്ന് വാദത്തിനിടെ മുതിർന്ന അഭിഭാഷകൻ ചന്ദർ ഉദയ് സിങ് കോടതിയെ അറിയിച്ചു. കെട്ടിടങ്ങൾ പൊളിക്കലും കുറ്റകൃത്യങ്ങളിൽ പ്രതികളുടെ പങ്കാളിത്തവും തമ്മിൽ ബന്ധമില്ലെന്നും അദ്ദേഹം വാദിച്ചു.

നേരത്തെ ബുൾഡോസർ രാജിൽ കോടതി ആശങ്ക രേഖപ്പെടുത്തിയ അവസാന വാദത്തിന് ശേഷവും മന്ത്രിമാർ ചില പ്രസ്താവനകൾ നടത്തിയതായി കോടതി വാദത്തിനിടെ ചൂണ്ടിക്കാട്ടി. "ഉത്തരവിന് ശേഷം ബുൾഡോസർ തുടരുമെന്ന് പ്രസ്താവനകൾ വന്നിട്ടുണ്ട്...'' ജസ്റ്റിസ് ഗവായ് പറഞ്ഞു.

"സെപ്തംബർ 2 ന് ശേഷം വലിയ നിലപാടും ന്യായീകരണവും ഉണ്ടായിട്ടുണ്ട്. ഇത് നമ്മുടെ രാജ്യത്ത് സംഭവിക്കണോ? തിരഞ്ഞെടുപ്പ് കമ്മീഷൻ്റെ ശ്രദ്ധയിൽപ്പെടുത്തേണ്ടതുണ്ടോ? ഞങ്ങൾ നിർദ്ദേശങ്ങൾ രൂപീകരിക്കും," ജസ്റ്റിസ് വിശ്വനാഥൻ പറഞ്ഞു.

ലബനന് നേര്‍ക്ക് വീണ്ടും ഇസ്രയേല്‍ വ്യോമാക്രമണം; സംഭവം ഹിസബുള്ള നേതാവ് ഹസന്‍ നസ്‌റള്ളയുടെ അഭിസംബോധനയ്ക്കിടെ

എഡിജിപി എം ആര്‍ അജിത്ത്കുമാറിനെതിരേ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ട് സര്‍ക്കാര്‍

നിപയില്‍ ആശ്വാസം; ഒരാളുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ്, സമ്പര്‍ക്ക പട്ടികയില്‍ 268 പേര്‍

എംപോക്‌സ് കേരളത്തിലും എത്തുമ്പോള്‍?

വിമാനങ്ങളില്‍ വിലക്ക്, 'സംശയമുള്ള' പേജറുകള്‍ എല്ലാം പൊട്ടിച്ചുകളയുന്നു; ഇലക്‌ട്രോണിക് ആക്രമണ ഭീതിയില്‍ ലെബനനും ഹിസ്ബുള്ളയും