INDIA

'ജീവനും സ്വാതന്ത്ര്യവും പ്രധാനം, തിരഞ്ഞെടുപ്പിന് മുൻപ് എന്തിനായിരുന്നു കെജ്‌രിവാളിന്റെ അറസ്റ്റ്'; ഇ ഡിയോട് സുപ്രീംകോടതി

വെബ് ഡെസ്ക്

ഡല്‍ഹി എക്സൈസ് നയവുമായി ബന്ധപ്പെട്ട് കള്ളപ്പണം വെളുപ്പിച്ചെന്ന കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ ലോക്സഭാ തിരഞ്ഞെടുപ്പിന് മുമ്പ് അറസ്റ്റ് ചെയ്തതിനെ ചോദ്യം ചെയ്ത് സുപ്രീംകോടതി. അറസ്റ്റ് ചെയ്യാന്‍ ഉത്തരവുകളൊന്നും ഇല്ലാതെ ക്രിമിനല്‍ നടപടികള്‍ ആരംഭിക്കാന്‍ സാധ്യമാണോയെന്നും കോടതി ചോദിച്ചു. ചോദ്യങ്ങള്‍ക്ക് അടുത്ത ഹിയറിങ്ങില്‍ ഉത്തരം നല്‍കണമെന്നും ബെഞ്ച് നിര്‍ദേശിച്ചു.

ഇഡിയുടെ അറസ്റ്റ് ചോദ്യം ചെയ്തുകൊണ്ടുള്ള കെജ്‌രിവാളിന്റെ ഹര്‍ജി പരിഗണിക്കവെയാണ് ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ദിപാങ്കുര്‍ ദത്ത എന്നിവരടങ്ങിയ ബെഞ്ച് ഇ ഡി അഭിഭാഷകനോട് ചോദ്യങ്ങള്‍ ചോദിച്ചത്. അറസ്റ്റ് ചെയ്യാന്‍ ഉത്തരവുകളൊന്നും ഇല്ലാതെ ക്രിമിനല്‍ നടപടികള്‍ ആരംഭിക്കാന്‍ സാധ്യമാണോയെന്ന് കോടതി ചോദിച്ചു. കെജ്‌രിവാളിന്റെ കേസില്‍ ഇതുവരേയും അറ്റാച്ച്‌മെന്റ് നടപടികള്‍ ആരംഭിച്ചിട്ടില്ലെന്നും ജസ്റ്റിസ് ഖന്ന ചൂണ്ടിക്കാട്ടി.

ജാമ്യത്തിന് അപേക്ഷിക്കുന്നതിന് പകരം, അറസ്റ്റിനും റിമാന്‍ഡിനും എതിരെയാണ് കെജ്‌രിവാള്‍ കോടതിയെ സമീപിക്കുന്നത്. ഈ സാഹചര്യത്തില്‍ പിഎംഎല്‍എ നിയമത്തിലെ സെക്ഷന്‍ 19 എങ്ങനെ വ്യാഖ്യാനിക്കുമെന്നും കോടതി ചോദിച്ചു. ഈ കേസില്‍ അറസ്റ്റിന്റെ സമയം നിര്‍ണയാകമാണെന്ന് കെജ്‌രിവാള്‍ ചൂണ്ടിക്കാണിക്കുന്നുണ്ടെന്ന് നിരീക്ഷിച്ചായിരുന്നു കോടതി, തിരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് എന്തിനായിരുന്നു അറസ്റ്റ് എന്ന ചോദ്യം ഉന്നയിച്ചത്. അടുത്ത വെള്ളിയാഴ്ച കേസ് വീണ്ടും പരിഗണിക്കും.

കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമത്തിന്റെ (പിഎംഎല്‍എ) 50-ാം വകുപ്പുപ്രകാരം തന്റെ മൊഴിയെടുത്തില്ലെന്ന് കെജ്‌രിവാള്‍ ആരോപിച്ച സാഹചര്യത്തില്‍ സമന്‍സിന് ഹാജരാകാത്തകാര്യം സുപ്രീംകോടതി കഴിഞ്ഞ ദിവസം ആരാഞ്ഞിരുന്നു. സമന്‍സ് അയച്ചിട്ടും ഹാജരായില്ലെങ്കില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ എന്താണ് ചെയ്യേണ്ടതെന്നും കെജ്‌രിവാളിനോട് സുപ്രീം കോടതി ചോദിച്ചിരുന്നു.

എന്നാല്‍, ഏപ്രില്‍ 16-ന് കെജ്‌രിവാള്‍ സിബിഐക്ക് മുന്‍പാകെ ഹാജരായി എല്ലാകാര്യങ്ങളും പറഞ്ഞതാണെന്ന് അദ്ദേഹത്തിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ മനു അഭിഷേക് സിങ്‌വി സുപ്രീം കോടിതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. സമന്‍സിന് ഹാജരായില്ല എന്ന കാരണത്താല്‍ അറസ്റ്റുചെയ്യാനാവില്ല. പിഎംഎല്‍എ നിയമപ്രകാരം സഹകരിച്ചില്ല എന്നത് അറസ്റ്റിനുള്ള കാരണമല്ലെന്ന് സുപ്രീംകോടതിതന്നെ മുമ്പ് വ്യക്തമാക്കിയതാണ്. മുഖ്യമന്ത്രിക്ക് പ്രത്യേകപരിരക്ഷയില്ല. എന്നാല്‍, മറ്റു പൗരര്‍ക്കുള്ള അവകാശം അദ്ദേഹത്തിനും നല്‍കണമെന്നും സിങ്‌വി വാദിച്ചിരുന്നു.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും