INDIA

സ്വവർഗ വിവാഹങ്ങൾ നിയമപരമാക്കൽ: സുപ്രീം കോടതിയുടെ നിർണായക വിധി ഈ മാസം

വെബ് ഡെസ്ക്

സ്വവർഗ വിവാഹങ്ങൾക്ക് നിയമപരമായ അംഗീകാരം തേടിയുള്ള ഹർജികളിൽ സുപ്രീം കോടതി ഈ മാസം തന്നെ വിധി പറയും. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസ് സഞ്ജയ് കിഷൻ കൗൾ, ജസ്റ്റിസ് എസ് രവീന്ദ്ര ഭട്ട്, ജസ്റ്റിസ് ഹിമ കോഹ്ലി, ജസ്റ്റിസ് പി എസ് നരസിംഹ എന്നിവരടങ്ങിയ ബെഞ്ചാണ് വിഷയം പരിഗണിക്കുന്നത്. ഈ വർഷം ഏപ്രിൽ 18 നാണ് ഈ വിഷയത്തിൽ വാദം കേട്ട് തുടങ്ങിയത്.

സ്പെഷ്യൽ മാര്യേജ് ആക്ട് 1954, ഹിന്ദു മാരേജ് ആക്ട് 1955, ഫോറിൻ മാരേജ് ആക്ട് 1969 എന്നിവയുടെ വ്യവസ്ഥകളെ ചോദ്യം ചെയ്ത് വിവിധ സ്വവർഗ ദമ്പതികൾ, ട്രാൻസ്ജെൻഡർ വ്യക്തികൾ, എൽജിബിടിക്യുഐഎ+ പ്രവർത്തകർ എന്നിവർ സമർപ്പിച്ച ഇരുപത് ഹർജികളാണ് ബെഞ്ച് തീർപ്പാക്കുക. ഈ നിയമങ്ങളൊന്നും ഭിന്നലിംഗമല്ലാത്ത വിവാഹങ്ങളെ അംഗീകരിക്കുന്നില്ല. കേസ് പ്രത്യേക വിവാഹ നിയമങ്ങളിൽ മാത്രം ഒതുക്കുമെന്നും വ്യക്തിനിയമങ്ങളെ സ്പർശിക്കില്ലെന്നും വാദം കേൾക്കുന്നതിനിടെ ബെഞ്ച് വ്യക്തമാക്കി.

വാദത്തിനിടെ പ്രായപൂർത്തിയാകാത്ത സ്വവർഗ ദമ്പതികൾക്ക് ചില അവകാശങ്ങൾ നൽകാനാകുമോ എന്നത് പരിഗണിക്കാമെന്ന് കേന്ദ്രം അറിയിച്ചിരുന്നു. പാർലമെന്റ് തീരുമാനിക്കേണ്ട വിഷയമെന്ന നിലയിൽ ഹർജികളെ ആദ്യ മുതലേ തന്നെ എതിർത്തിരുന്ന കേന്ദ്രം പിന്നീട് വിഷയം പരിഗണിക്കാൻ സന്നദ്ധത പ്രകടിപ്പിക്കുകയായിരുന്നു. ജോയിന്റ് ബാങ്ക് അക്കൗണ്ടുകൾ തുറക്കാനുള്ള അനുമതി, ലൈഫ് ഇൻഷുറൻസ് പോളിസികൾ, പിഎഫ്, പെൻഷൻ തുടങ്ങിയവയിൽ പങ്കാളിയെ നോമിനിയായി നാമകരണം ചെയ്യൽ തുടങ്ങിയ ക്ഷേമ നടപടികളും സാമൂഹിക സുരക്ഷയും സ്വവർഗ ദമ്പതികൾക്ക് ലഭിക്കാനാവശ്യമായ നിർദേശങ്ങൾ പുറപ്പെടുവിക്കാമോ എന്ന് കേന്ദ്രത്തോട് കോടതി ചോദിച്ചിരുന്നു. ഇതേത്തുടർന്നാണ് ഈ വിഷയങ്ങൾ പരിഗണിക്കാമെന്ന് കേന്ദ്രം മറുപടി നൽകിയത്. നിലവിലുള്ള ചട്ടങ്ങളിൽ ഇടപെടാതെ സ്വവർഗ ദമ്പതികൾക്ക് വിവാഹം കഴിക്കാനുള്ള അവകാശം പ്രഖ്യാപിക്കാനാകുമോയെന്നും ബെഞ്ച് പരിഗണിക്കുന്നുണ്ട്.

സ്‌പെഷ്യൽ മാരേജ് ആക്‌റ്റിലെ 'ഭർത്താവ്', 'ഭാര്യ' എന്നീ വാക്കുകൾ ലിംഗഭേദമില്ലാതെ 'ഇണ' അല്ലെങ്കിൽ 'വ്യക്തി' എന്ന് വായിക്കണമെന്ന വാദം ഹർജിക്കാർ മുന്നോട്ട് വെച്ചിരുന്നു. സ്പെഷ്യൽ മാര്യേജ് ആക്ട് നടപ്പിലാക്കിയത് തികച്ചും വ്യത്യസ്തമായ ലക്ഷ്യത്തോടെയാണെന്നും 1954-ൽ അത് പാസാക്കിയപ്പോൾ, സ്വവർഗരതിക്കാരായ ദമ്പതികളെ അതിന്റെ പരിധിയിൽ കൊണ്ടുവരുന്നതിനെക്കുറിച്ച് ഒരിക്കലും ചിന്തിച്ചിട്ടില്ലെന്നും കേന്ദ്രം വ്യക്തമാക്കി. ദത്തെടുക്കൽ, പരിപാലനം, വാടക ഗർഭധാരണം, പിന്തുടർച്ചാവകാശം, വിവാഹമോചനം തുടങ്ങിയവ കൈകാര്യം ചെയ്യുന്ന മറ്റ് നിയമനിർമ്മാണങ്ങളെ ഇത്തരമൊരു വ്യാഖ്യാനം തടസപ്പെടുത്തുമെന്നും ചൂണ്ടിക്കാട്ടി.

ദേശീയ ബാലാവകാശ സംരക്ഷണ കമ്മീഷൻ സ്വവർഗ ദമ്പതികളെ ദത്തെടുക്കാൻ അനുവദിക്കുന്നതിനുള്ള ആശങ്കകൾ പങ്കുവെച്ചപ്പോൾ ഡൽഹി കമ്മീഷൻ ഫോർ പ്രൊട്ടക്ഷൻ ഓഫ് ചൈൽഡ് റൈറ്റ്സ് ഈ ഹർജികളെ പിന്തുണക്കുകയും സ്വവർഗ ദമ്പതികൾക്ക് ദത്തെടുക്കാനുള്ള അവകാശത്തെ പിന്തുണയ്ക്കുകയും ചെയ്തു.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും