INDIA

'കെജ്‌രിവാളിനെതിരായ ബിജെപി ഗൂഢാലോചനയുടെ കരു'; സ്വാതിയെ തള്ളി എഎപി

വെബ് ഡെസ്ക്

ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ വസതിയിൽവച്ച് അദ്ദേഹത്തിന്റെ പേഴ്സണല്‍ സെക്രട്ടറി ബൈഭവ് കുമാര്‍ ആക്രമിച്ചുവെന്ന് പരാതി ഉയര്‍ത്തിയ ആം ആദ്മി പാര്‍ട്ടി രാജ്യസഭാ എംപി സ്വാതി മലിവാളിനെ തള്ളി പാര്‍ട്ടി. സ്വാതിയുടെ ആരോപണങ്ങള്‍ അടിസ്ഥാനരഹിതവും ബിജെപി ഗൂഢാലോചനയുടെ ഭാഗവുമാണെന്നു ഡല്‍ഹി മന്ത്രിയും എഎപി നേതാവുമായ അതിഷി ആരോപിച്ചു.

''അരവിന്ദ് കെജ്‌രിവാളിനു ജാമ്യം ലഭിച്ചതു മുതല്‍ ബിജെപി അസ്വസ്ഥരാണ്. തല്‍ഫലമായി, ബിജെപി ഗൂഢാലോചന നടത്തി സ്വാതി മലിവാളിനെ മേയ് 13 നു രാവിലെ മുഖ്യമന്ത്രിയുടെ വസതിയിലേക്ക് അയയ്ക്കുകയായിരുന്നു. ഈ ഗൂഢാലോചനയുടെ മുഖവും കരുവുമാണ് സ്വാതി,''അതിഷി വാര്‍ത്താ സമമ്മേളനത്തില്‍ പറഞ്ഞു.

സ്വാതി മലിവാള്‍ ഉന്നയിച്ച ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണ്. താന്‍ ക്രൂരമായി ആക്രമിക്കപ്പെട്ടുവെന്നാണ് സ്വാതിയുടെ പരാതി. എന്നാല്‍ ഇന്ന് പുറത്തുവന്ന വീഡിയോ തികച്ചും വ്യത്യസ്തമായ യാഥാര്‍ത്ഥ്യമാണ് കാണിക്കുന്നതെന്ന് അതിഷി പറഞ്ഞു.

മുന്‍കൂട്ടി അനുമതി തേടാതെയാണ് സ്വാതി മുഖ്യമന്ത്രിയുടെ വസതിയിലെത്തിയിലെത്തിയത്. അരവിന്ദ് കെജ്‌രിവാളിനെതിരെ ആരോപണം ഉന്നയിക്കുകയെന്നഎന്നതായിരുന്നു സ്വാതിയുടെ ഉദ്ദേശ്യം. സ്വാതി എത്തിയപ്പോൾ മുഖ്യമന്ത്രി വസതിയിലുണ്ടായിരുന്നില്ല. സ്വീകരണമുറിയില്‍ പ്രവേശിച്ച സ്വാതിയെ മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സെക്രട്ടറി വൈഭവ് കുമാര്‍ തടഞ്ഞപ്പോള്‍ അവര്‍ തര്‍ക്കിക്കാന്‍ തുടങ്ങിയെന്നും അതിഷി പറഞ്ഞു.

''മുഖ്യമന്ത്രിക്കുമേല്‍ പഴി ചുമത്താനായിരുന്നു സ്വാതിയുടെ ഉദ്ദേശ്യം. എന്നാൽ അദ്ദേഹം അവിടെയുണ്ടായിരുന്നില്ലെന്നതിനാൽ അത് നടന്നില്ല. തുടര്‍ന്നാണ് സ്വാതി ബൈഭവ് കുമാറിനെതിരെ ആരോപണം ഉന്നയിച്ചത്. പോലീസില്‍ നല്‍കിയ പരാതിയില്‍ താന്‍ ആക്രമിക്കപ്പെട്ടതായി സ്വാതി പറയുന്നു. എന്നാല്‍ മുഖ്യമന്ത്രിയുടെ വസതിയിലെ സ്വീകരണ മുറിയില്‍ സ്വാതി സുഖമായി ഇരിക്കുന്നതും പോലീസ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുന്നതുമായ വീഡിയോയാണ് ഇന്നു പുറത്തുവന്നത്. ബൈഭവ് കുമാറിനെ ഭീഷണിപ്പെടുത്തുന്നതും വീഡിയോയില്‍ കാണാം. സ്വാതിയുടെ വസ്ത്രങ്ങള്‍ കീറിയതോ തലയ്ക്ക് മുറിവുണ്ടായതോ വീഡിയോയില്‍ ദൃശ്യമായില്ല,'' അതിഷി കുറ്റപ്പെടുത്തി.

അതേസമയം, സ്വാതി മലിവാളിന്റെ പരാതിയില്‍ പരിശോധനയ്ക്കായി ഡല്‍ഹി പോലീസ് സംഘം മുഖ്യമന്ത്രിയുടെ വസതിയിലെത്തി. സ്വാതി ആരോപിക്കുന്ന സംഭവം മുഖ്യമന്ത്രിയുടെ വസതിയില്‍ പോലീസ് സംഘം പുനഃസൃഷ്ടിച്ചു. പരാതിയില്‍ ഇന്നലെ രാത്രിയാണ് സ്വാതിയുടെ മൊഴി പോലീസ് രേഖപ്പെടുത്തിയത്.

മുഖ്യമന്ത്രിയുടെ വീട്ടില്‍വെച്ച് ബൈഭവ് കുമാര്‍ ആറ്-ഏഴ് തവണ തല്ലിയെന്നാണ് സ്വാതി മൊഴി നല്‍കിയതായാണ് എഫ്‌ഐആറില്‍ പറയുന്നത്. ''വയറ്റില്‍ ഉള്‍പ്പെടെ ഏഴ്-എട്ട് തവണ അടിച്ചു. നെഞ്ചിലും വയറ്റിലും ഇടുപ്പ് ഭാഗത്തും ചവിട്ടിയെന്നും എഫ്ഐആറില്‍ പറയുന്നു. ''അരവിന്ദ് കെജ്രിവാളിന്റെ ഡ്രോയിങ് മുറിയില്‍ ഇരിക്കുകയായിരുന്ന സ്വാതിയെ ബൈഭവ് കുമാര്‍ വലിച്ചിഴക്കുകയും ഉപദ്രവിക്കുകയുമായിരുന്നു. കെജ്രിവാള്‍ വീട്ടിലുണ്ടായിരുന്ന സമയമായിരുന്നു അത്,'' എഫ്ഐആറില്‍ പറയുന്നു. സ്വാതിയുടെ ഷര്‍ട്ടില്‍ കയറിപ്പിടിച്ചെന്നും തലമുടിയിയില്‍ പിടിച്ച് മേശയില്‍ ഇടിച്ചെന്നും എഫ്‌ഐആറില്‍ പറയുന്നു

മേയ് 13നു പുലര്‍ച്ചെയാണു വൈഭവില്‍നിന്നു മര്‍ദനമേറ്റതെന്നാണു സ്വാതിയുടെ പരാതിയില്‍ പറയുന്നത്. മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിലായിരുന്നു തന്നെ വൈഭവ് കുമാർ മർദിച്ചതെന്നും കെ‌ജ്‌രിവാൾ അനങ്ങയില്ലെന്നുമാണ് സ്വാതി ആദ്യ ഘട്ടത്തിൽ ആരോപിച്ചത്. എന്നാൽ ഇക്കാര്യം സ്വാതി ആവർത്തിച്ചില്ല.

സംഭവത്തില്‍ പാര്‍ട്ടി നടപടിയുണ്ടാകാത്ത സാഹചര്യത്തിലാണ് പോലീസിനെ സമീപിച്ചതെന്നാണ് സ്വാതിയുടെ നിലപാട്. സ്ത്രീകള്‍ക്കെതിരെയുള്ള കുറ്റകൃത്യങ്ങള്‍ക്കെതിരായ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 354, 506, 509, 323 വകുപ്പുകള്‍ ചുമത്തിയാണ് വൈഭവിനെതിരെ കേസെടുത്തിരിക്കുന്നത്.

ഹമാസ് തലവൻ യഹിയ സിൻവാർ കൊല്ലപ്പെട്ടതായി സൂചന; ഡിഎൻഎ പരിശോധനയിലൂടെ സ്ഥിരീകരിക്കാൻ ഐഡിഎഫ്

വിമാനങ്ങൾക്ക് നേരെ തുടരെയുള്ള വ്യാജ ബോംബ് ഭീഷണികൾ: സന്ദേശങ്ങളുടെ ഐപി അഡ്രസുകൾ യൂറോപ്യൻ രാജ്യങ്ങളിൽ

ഷെയ്‌ഖ് ഹസീനയെ അറസ്റ്റ് ചെയ്യാൻ ഉത്തരവിട്ട് ബംഗ്ലാദേശ് കോടതി; നവംബർ 18നുള്ളില്‍ ഹാജരാക്കണം

വില്ലന്മാരുടെ കാരണവര്‍ക്ക് നൂറ് വയസ്

സതീശനെതിരെ രൂക്ഷവിമർശനവുമായി സരിൻ, പുറത്താക്കി കോണ്‍ഗ്രസ്; ഇനി ഇടതുപക്ഷത്തിനൊപ്പം