INDIA

സെന്തിൽ ബാലാജിയുടെ വകുപ്പുകൾ കൈമാറാം, മന്ത്രിയായി തുടരുന്നത് അംഗീകരിക്കാനാവില്ല: തമിഴ്നാട് ഗവർണർ

വെബ് ഡെസ്ക്

എൻഫോഴ്സ്മെന്റ് ഡയരക്ടറേറ്റ് (ഇ ഡി) അറസ്റ്റ് ചെയ്ത തമിഴ്‌നാട് മന്ത്രി സെന്തിൽ ബാലാജിയുടെ വകുപ്പുകൾ കൈമാറുന്ന കാര്യത്തിൽ ഡിഎംകെ സർക്കാരുമായുള്ള പോരിനൊടുവിൽ പാതിവഴങ്ങി ഗവർണർ. സെന്തിൽ ബാലാജി കൈവശം വച്ചിരുന്ന വൈദ്യുതി വകുപ്പ് മന്ത്രി തങ്കം തെന്നരശനും എക്സൈസ് വകുപ്പ് മന്ത്രി മുത്തുസ്വാമിക്കും കൈമാറാൻ ഗവർണർ ആർ എൻ രവി അനുമതി നൽകി.

സെന്തിൽ ബാലാജിയുടെ വകുപ്പുകളെടുത്ത് മാറ്റി മന്ത്രി പദവി മാത്രം നിലനിർത്താനുള്ള മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ നിർദേശം ഗവർണർ നേരത്തെ തന്നെ തള്ളിയിരുന്നു. സെന്തിൽ ബാലാജി ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്നതിനാലും ക്രിമിനൽ നടപടികൾ നേരിടുന്നതിനാലും മന്ത്രിയായി തുടരാൻ അനുവദിക്കാനാകില്ലെന്നാണ് ഗവര്‍ണറുടെ നിലപാട്. ഇക്കാര്യം ഇന്ന് രാജ്ഭവൻ പത്രക്കുറിപ്പിൽ ഇന്നും ആവർത്തിച്ചു.

സെന്തിൽ ബാലാജിയുടെ വകുപ്പുകൾ തങ്കം തെന്നരശിനും എസ് മുത്തുസ്വാമിക്കും കൈമാറാനുള്ള ശുപാർശ കഴിഞ്ഞ ദിവസമാണ് മുഖ്യമന്ത്രി ഗവർണർക്ക് നൽകിയത്. എന്നാൽ സർക്കാരിന്റെ നിർദേശം തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടി ഗവർണർ ആവശ്യം തള്ളുകയായിരുന്നു. സെന്തിൽ ബാലാജിയുടെ അറസ്റ്റിന് മുൻപ് തന്നെ അദ്ദേഹത്തെ മന്ത്രിസ്ഥാനത്തുനിന്ന് നീക്കണമെന്നാവശ്യപ്പെട്ട് ഗവർണർ മുഖ്യമന്ത്രിക്ക് കത്ത് നൽകി. എഐഎഡിഎംകെയും ബിജെപിയും സമാന ആവശ്യവുമായി രംഗത്തെത്തിയതിന് പിന്നാലെയായിരുന്നു നീക്കം.

കള്ളപ്പണം വെളുപ്പിക്കൽ കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ബുധനാഴ്ചയാണ് സെന്തിൽ ബാലാജിയെ അറസ്റ്റ് ചെയ്തത്. അറസ്റ്റിന് പിന്നാലെ നെഞ്ചുവേദന അനുഭവപ്പെട്ട അദ്ദേഹത്തിന് ഡോക്ടർമാർ അടിയന്തര ബൈപാസ് സർജറി നിര്‍ദേശിച്ചിരിക്കുകയാണ്.

ഒരു മന്ത്രിക്കെതിരെ കേസുണ്ടെന്ന കാരണത്താൽ മാത്രം അദ്ദേഹത്തെ സ്ഥാനത്ത് നിന്ന് നീക്കം ചെയ്യാനാകില്ലെന്ന നിലപാടിലാണ് തമിഴ്നാട് സര്‍ക്കാര്‍. അമിത് ഷാ ഗുജറാത്തിൽ മന്ത്രിയായിരുന്ന കാലത്ത് കേസുണ്ടായിരുന്നിട്ടും അദ്ദേഹത്തെ പുറത്താക്കിയിരുന്നില്ലെന്ന് ഡിഎംകെ ചൂണ്ടിക്കാട്ടുന്നു.

പ്രതിപക്ഷം ഭരിക്കുന്ന പല സംസ്ഥാനങ്ങളിലും നിലനിൽക്കുന്ന ഗവർണർ- സർക്കാർ പോരിന്റെ തുടർച്ച നേരത്തെ മുതൽ തമിഴ്നാട്ടിലുമുണ്ട്. നിയമസഭയിൽ നയപ്രഖ്യാപന പ്രസംഗത്തിനിടെ ഗവർണർ ആർ എൻ രവി ഇറങ്ങിപ്പോയത് വലിയ വിവാദമായിരുന്നു.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും