INDIA

തമിഴ്നാട് സർക്കാരിനെ വിടാതെ വീണ്ടും ഇ ഡി; ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെയും മകന്റെയും വീടുകളില്‍ റെയ്ഡ്

വെബ് ഡെസ്ക്

തമിഴ്‌നാട് മന്ത്രിമാര്‍ക്കെതിരെ പിടിമുറുക്കി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് . കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ഡിഎംകെ നേതാവും തമിഴ്നാട്ടിലെ ഉന്നത വിദ്യാഭ്യാസ മന്ത്രിയുമായ കെ പൊന്‍മുടിയുടെയും മകന്റെയും വീടുകളില്‍ ഇ ഡി റെയ്ഡ് നടത്തി. മന്ത്രി കെ പൊന്‍മുടിയുടെയും മകനും എംപിയുമായ ഗൗതം സിഗാമണിയുടെയും ചെന്നൈയിലും വില്ലുപുരത്തുമുള്ള വീടുകളിലാണ് റെയ്ഡ് നടന്നത്.

സംസ്ഥാന ഖനന മന്ത്രിയായിരിക്കെ (2007നും 2011നും ഇടയില്‍) കള്ളപ്പണം വെളുപ്പിച്ചു എന്നതാണ് പൊന്‍മുടിക്കെതിരായ കേസ്. ക്വാറി ലൈസന്‍സ് വ്യവസ്ഥകള്‍ ലംഘിച്ച് സര്‍ക്കാര്‍ ഖജനാവിന് പൊന്‍മുടി 28 കോടി രൂപയുടെ നഷ്ടം വരുത്തിയതായും ആരോപണമുണ്ട്. മകനുള്‍പ്പെടെയുള്ള മറ്റ് ബന്ധുക്കള്‍ക്കായി ക്വാറി ഖനന ലൈസന്‍സ് നേടിയെന്നും പരിധിക്കപ്പുറം ഖനനം നടത്തിയെന്നും ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു.

ഇളവ് ആവശ്യപ്പെട്ട് മന്ത്രിയുടെ മകന്‍ ഗൗതം സിഗാമണി ഹൈക്കോടതിയെ സമീപിച്ചെങ്കിലും കേസിന്റെ വിചാരണ സ്‌റ്റേ ചെയ്യാന്‍ വിസമ്മതിച്ചു

മന്ത്രിക്കും അദ്ദേഹത്തോട് ബന്ധമുള്ളവര്‍ക്കുമെതിരായ അഴിമതി ആരോപണങ്ങള്‍ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന പോലീസിന് പരാതി ലഭിച്ചിരുന്നു. കേസിൽ മന്ത്രിയുടെ മകന്‍ ഗൗതം സിഗാമണി ഹൈക്കോടതിയെ സമീപിച്ചെങ്കിലും വിചാരണ സ്‌റ്റേ ചെയ്യാന്‍ മദ്രാസ് ഹൈക്കോടതി വിസമ്മതിച്ചു. ഹര്‍ജിക്കാരന്‍ കുറ്റം ചെയ്തുവെന്ന് അനുമാനിക്കാന്‍ കാരണമുണ്ടെന്നായിരുന്നു ഹൈക്കോടതി നിരീക്ഷണം.

കേന്ദ്രസര്‍ക്കാര്‍ ഇ ഡിയെ ഉപയോഗിച്ച് രാഷ്ട്രീയ പകപോക്കല്‍ നടത്തുകയാണെന്ന് ഡിഎംകെ ആരോപിച്ചു. പാര്‍ട്ടിയെ ഭീഷണിപ്പെടുത്താനുള്ള നീക്കമാണ് കേന്ദ്രം നടത്തുന്നതെന്നാണ് ഡിഎംകെ നിലപാട്. പാർട്ടി അധ്യക്ഷനും മുഖ്യമന്ത്രിയുമായ എം കെ സ്റ്റാലിന്‍ ബെംഗളൂരുവില്‍ വിശാല പ്രതിപക്ഷ യോഗത്തില്‍ പങ്കെടുക്കുന്നതിനിടെയാണ് മന്ത്രിക്കെതിരായ ഇ ഡി നീക്കം.

വില്ലുപുരം ജില്ലയിലെ തിരുക്കോയിലൂര്‍ നിയമസഭാ മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എയാണ് 72 കാരനായ മന്ത്രി പൊന്‍മുടി. മകന്‍ സിഗാമണി കള്ളക്കുറിച്ചി മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന പാര്‍ലമെന്റ് അംഗമാണ്. അഴിമതിയാരോപണം ഉന്നയിച്ച് എക്‌സൈസ് മന്ത്രിയായിരുന്ന സെന്തില്‍ ബാലാജിയെ കഴിഞ്ഞ മാസമാണ് ഇ ഡി അറസ്റ്റ് ചെയ്തത്. പിന്നാലെയാണ് സ്റ്റാലിന്‍ മന്ത്രിസഭയിലെ മറ്റൊരു മന്ത്രിക്ക് നേരെയും ഇ ഡിയുടെ സമാന നടപടി.

സീറോ - മലബാർ സഭ പിളർത്താനുള്ള വിമത നീക്കത്തിനെതിരെ ജാഗ്രത പുലർത്തണം; കുർബാന അർപ്പണ രീതിക്കെതിരെയുള്ള പ്രചാരണങ്ങള്‍ അവസാനിപ്പിക്കണമെന്ന് സര്‍ക്കുലര്‍

'ഫയല്‍ കൈവശം ഉണ്ടായിരുന്നത് ആറ് ദിവസം മാത്രം'; എഡിഎം നവീന്‍ ബാബു കൈക്കൂലി വാങ്ങിയെന്ന ആരോപണം തള്ളി കണ്ണൂര്‍ കളക്ടറുടെ റിപ്പോര്‍ട്ട്

'അഞ്ച് കോടി വേണം, അല്ലെങ്കില്‍ ബാബാ സിദ്ധിഖിയെക്കാള്‍ മോശം സ്ഥിതിയാകും'; സല്‍മാന്‍ ഖാന് വീണ്ടും വധഭീഷണി

ഹമാസ് തലവൻ യഹിയ സിൻവാർ കൊല്ലപ്പെട്ടതായി സൂചന; ഡിഎൻഎ പരിശോധനയിലൂടെ സ്ഥിരീകരിക്കാൻ ഐഡിഎഫ്

വിമാനങ്ങൾക്ക് നേരെ തുടരെയുള്ള വ്യാജ ബോംബ് ഭീഷണികൾ: സന്ദേശങ്ങളുടെ ഐപി അഡ്രസുകൾ യൂറോപ്യൻ രാജ്യങ്ങളിൽ