INDIA

കേരളത്തിൽ നിപ; അതിര്‍ത്തിയില്‍ പരിശോധന കര്‍ശനമാക്കി തമിഴ്‌നാട്

വെബ് ഡെസ്ക്

കേരളത്തിൽ നിപ സ്ഥിരീകരിച്ച സാഹചര്യത്തിൽ അതിർത്തിയിൽ പരിശോധന കർശനമാക്കി തമിഴ്‌നാട് സർക്കാർ. തമിഴ്‌നാട്ടില്‍ നിപ ഭീഷണി ഇല്ലെങ്കിലും അതിര്‍ത്തി പ്രദേശങ്ങള്‍ നിരീക്ഷിച്ചുവരികയാണെന്ന് തമിഴ്നാട് ആരോഗ്യ കുടുംബക്ഷേമ മന്ത്രി എം സുബ്രഹ്മണ്യൻ പറഞ്ഞു. ഇന്ന് രാവിലെ മുതൽ കന്യാകുമാരിയിലെ ജില്ലാ ആരോഗ്യവകുപ്പ് അധികൃതർ കേരളത്തില്‍ നിന്നെത്തുന്നവര്‍ക്ക് പനി പരിശോധന നടത്താന്‍ ആരംഭിച്ചു.

കേരള അതിർത്തിയോട് ചേർന്ന് ആറ് ജില്ലകളാണുള്ളത്. നീലഗിരി, കോയമ്പത്തൂര്‍, തിരുപ്പൂര്‍, കന്യാകുമാരി, തെങ്കാശി എന്നിവിടങ്ങളില്‍ നിരീക്ഷണം നടത്തുന്നുണ്ടെന്നും കേരളത്തില്‍ നിന്ന് എത്തുന്നവര്‍ക്ക് പരിശോധന നടത്തുമെന്നും മന്ത്രി എം സുബ്രഹ്മണ്യൻ പറഞ്ഞു. ''കേരളത്തിൽ നിന്ന് സംസ്ഥാനത്തേക്ക് വരുന്നവർക്കായി അധികൃതർ പനി പരിശോധന നടത്തും. പരിശോധനയ്ക്കിടെ രോഗലക്ഷണങ്ങൾ പ്രകടിപ്പിക്കുന്നവർക്ക് ചികിത്സ ലഭ്യമാക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചുവരികയാണ്. പരിഭ്രാന്തരാകേണ്ട ആവശ്യമില്ല''- മന്ത്രി വ്യക്തമാക്കി.

ഹെൽത്ത് ഇൻസ്‌പെക്ടർ, തദ്ദേശ സ്വയംഭരണ സ്ഥാപന ഉദ്യോഗസ്ഥർ, പോലീസ് എന്നിവരടങ്ങുന്ന ഉദ്യോഗസ്ഥ സംഘത്തെ പരിശോധനകൾക്കായി നിയോഗിച്ചിട്ടുണ്ടെന്ന് ജില്ലാ കളക്ടർ പി എൻ ശ്രീധർ പറഞ്ഞു. ''കളിയകവല, പഴുഗൽ, നെട്ട, കോഴിവിള, കാക്കവിള എന്നിങ്ങനെ അഞ്ചിടങ്ങളിൽ ചെക്ക്‌പോസ്റ്റുകൾ സ്ഥാപിച്ചു. യാത്രക്കാർക്ക് ഏതെങ്കിലും തരത്തിലുള്ള രോഗലക്ഷണങ്ങൾ ഉണ്ടോയെന്ന് ഉദ്യോഗസ്ഥർ പരിശോധിക്കുകയും പനി കണ്ടെത്തിയാൽ അവരെ ആശുപത്രികളിൽ എത്തിക്കുകയും ചെയ്യും. പ്രാദേശിക സർക്കാർ ആശുപത്രികൾക്കും സ്വകാര്യ ആശുപത്രികൾക്കും പനി കണ്ടെത്തിയാൽ ജില്ലാ ആരോഗ്യ ഉദ്യോഗസ്ഥരെ അറിയിക്കാനും നിർദേശം നൽകിയിട്ടുണ്ട്''- ജില്ലാ കളക്ടർ പറഞ്ഞു.

കൂടാതെ, കേരളത്തിലേക്കും കന്യാകുമാരിയിലേക്കും പതിവായി ജോലിക്ക് പോകുന്നവരുടെ പട്ടിക തയ്യാറാക്കാൻ തദ്ദേശസ്ഥാപനങ്ങൾക്കും നിർദേശം നൽകിയിട്ടുണ്ട്.

നിർഭയം കശ്മീർ ജനത പോളിങ് ബൂത്തിലേക്ക്; പ്രചാരണ വേദികളില്‍ കണ്ടത് വലിയ ജനപങ്കാളിത്തം, മൂന്നരപതിറ്റാണ്ടിനിടെ ആദ്യം

ഓരോ മന്ത്രിമാരെയും നേതാക്കളെയും നേരിട്ട് കണ്ട് കെജ്‍‌രിവാള്‍; എഎപി നിയമസഭാകക്ഷി യോഗം നാളെ, മുഖ്യമന്ത്രിയില്‍ സസ്പെൻസ് തുടരുന്നു

നിപയില്‍ ജാഗ്രത; മലപ്പുറത്ത് 175 പേർ സമ്പർക്ക പട്ടികയില്‍, 10 പേർ ചികിത്സയില്‍

വാഗ്ധാനം സുഖജീവിതം, കാത്തിരിക്കുന്നത് നരകം; വിദ്യാർത്ഥികളുടെ ജീവിതം വിറ്റ് കൊഴുക്കുന്ന ഏജൻസികള്‍ | ദ ഫോര്‍ത്ത് അന്വേഷണപരമ്പര-8

ഒറ്റ ദിവസം പെയ്തിറങ്ങിയത് ഒരു മാസം ലഭിക്കേണ്ട മഴ; വെള്ളപ്പൊക്കത്തിൽ മുങ്ങി മധ്യ യൂറോപ്പ്, ബോറിസ് കൊടുങ്കാറ്റ് മാരകമായത് എന്തുകൊണ്ട്?