INDIA

'കാനഡ ഭീകരവാദത്തെയും വിഘടനവാദത്തെയും പ്രോത്സാഹിപ്പിക്കുന്നവർക്ക് അഭയം നൽകുന്നു'; രൂക്ഷവിമർശനവുമായി എസ് ജയശങ്കർ

വെബ് ഡെസ്ക്

ഖലിസ്ഥാന്‍ നേതാവിന്റെ മരണത്തെ തുടര്‍ന്ന് വഷളായ ഇന്ത്യ - കാനഡ ബന്ധത്തില്‍ വാദപ്രതിവാദങ്ങള്‍ പുരോഗമിക്കെ കാനഡക്കെതിരെ രൂക്ഷവിമർശനവുമായി ഇന്ത്യൻ വിദേശകാര്യമന്ത്രി ഡോ. എസ് ജയശങ്കർ. കാനഡ ഭീകരവാദത്തെയും വിഘടനവാദത്തെയും പ്രോത്സാഹിപ്പിക്കുന്നവർക്ക് അഭയം നൽകുന്നുവെന്നാണ് ജയശങ്കറിന്റെ ഏറ്റവും പുതിയ ആരോപണം. യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കനുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമായിരുന്നു ഇന്ത്യന്‍ വിദേശ കാര്യ മന്ത്രിയുടെ പ്രതികരണം. കനേഡിയൻ രാഷ്ട്രീയത്തിന്റെ ഭാ​ഗമായാണ് ഭീകരവാദികൾക്കും മറ്റും അവിടെ അഭയം നൽകിയത്. ഈ വിഷയത്തിന്റെ അടിസ്ഥാനത്തിൽ നിരവധി വർഷങ്ങളായി ഇന്ത്യയും കാനഡയും തമ്മിൽ അസ്വാരസ്യങ്ങൾ നിലനിൽക്കുന്നതായും അദ്ദേഹം പറഞ്ഞു. ഇന്ത്യ കാനഡ തർക്കം രൂക്ഷമായി തുടരുന്ന സാഹചര്യത്തിലാണ് വിദേശകാര്യ മന്ത്രിയുടെ പരാമർശം.

ഇന്ത്യ ഒരു പാശ്ചാത്യ രാജ്യമല്ല, എന്നാൽ പാശ്ചാത്യ വിരുദ്ധവുമല്ലെന്ന് ജയശങ്കർ പറഞ്ഞു. കനേഡിയൻ പ്രധാനമന്ത്രി ആദ്യം സ്വകാര്യമായും പിന്നീട് പരസ്യമായും പല ആരോപണങ്ങൾ ഉന്നയിച്ചു. കാനഡ ഉന്നയിക്കുന്ന ആരോപണങ്ങളിൽ കഴമ്പുണ്ടെങ്കിൽ വിഷയവുമായി ബന്ധപ്പെട്ട് എന്ത് അന്വേഷണത്തിനും സഹകരിക്കുമെന്നും ജയശങ്കർ വ്യക്തമാക്കി.

ഖലിസ്ഥാന്‍ നേതാവ് ഹര്‍ദീപ് സിങ് നിജ്ജാറിന്റെ കൊലപാതകത്തെത്തുടര്‍ന്ന് ഉടലെടുത്ത ഇന്ത്യ-കാനഡ നയതന്ത്ര പ്രതിസന്ധിക്കിടെ എസ് ജയ്‌ശങ്കറും ആന്റണി ബ്ലിങ്കനും ഇന്ന് പുലര്‍ച്ചെയാണ് കൂടിക്കാഴ്ച നടത്തിയത്. കാനഡ വിഷയത്തിന്റെ പശ്ചാത്തലത്തില്‍ ഈ കൂടിക്കാഴ്ചയ്ക്ക് ആഗോളതലത്തില്‍ ഏറെ പ്രാധാന്യം ലഭിച്ചിരുന്നു. എന്നാല്‍ കാനഡ വിഷയം ഒഴിച്ചു നിര്‍ത്തി ഇന്തോ-അമേരിക്കന്‍ നയതന്ത്ര വിഷയങ്ങള്‍ മാത്രമാണ് കൂടിക്കാഴ്ചയില്‍ വിഷമായതെന്ന് ദേശീയ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ഇന്ത്യ-കാനഡ വിഷയത്തില്‍ പ്രശ്‌നങ്ങള്‍ രമ്യമായി പരിഹരിക്കാനും നിജ്ജാര്‍ കൊലപാതകവുമായി ബന്ധപ്പെട്ട് കനേഡിയന്‍ സര്‍ക്കാര്‍ നടത്തുന്ന അന്വേഷണത്തില്‍ സഹകരിക്കാനും ഇന്ത്യയോട് ബ്ലിങ്കന്‍ ആവശ്യപ്പെട്ടതായും വിദേശകാര്യ വക്താവ് മാത്യു മില്ലര്‍ പറഞ്ഞിരുന്നു. ഇന്ത്യയുമായി അടുത്ത ബന്ധം പുലര്‍ത്താന്‍ കാനഡ ഇപ്പോഴും പ്രതിജ്ഞാബദ്ധരാണെന്ന് കനേഡിയന്‍ പ്രധാന മന്ത്രി ജസ്റ്റിന്‍ ട്രൂഡോയും വ്യക്തമാക്കിയിരുന്നു.

ഹമാസ് തലവൻ യഹിയ സിൻവാർ കൊല്ലപ്പെട്ടതായി സൂചന; ഡിഎൻഎ പരിശോധനയിലൂടെ സ്ഥിരീകരിക്കാൻ ഐഡിഎഫ്

വിമാനങ്ങൾക്ക് നേരെ തുടരെയുള്ള വ്യാജ ബോംബ് ഭീഷണികൾ: സന്ദേശങ്ങളുടെ ഐപി അഡ്രസുകൾ യൂറോപ്യൻ രാജ്യങ്ങളിൽ

ഷെയ്‌ഖ് ഹസീനയെ അറസ്റ്റ് ചെയ്യാൻ ഉത്തരവിട്ട് ബംഗ്ലാദേശ് കോടതി; നവംബർ 18നുള്ളില്‍ ഹാജരാക്കണം

വില്ലന്മാരുടെ കാരണവര്‍ക്ക് നൂറ് വയസ്

സതീശനെതിരെ രൂക്ഷവിമർശനവുമായി സരിൻ, പുറത്താക്കി കോണ്‍ഗ്രസ്; ഇനി ഇടതുപക്ഷത്തിനൊപ്പം