INDIA

'കൊലപാതകം പെൺകുട്ടി അവഗണിച്ചതിനാൽ, ടാറ്റൂ ചെയ്തതിൽ തർക്കം'; പശ്ചാത്താപമില്ലെന്ന് ഡൽഹി കൊലപാതകത്തിൽ പിടിയിലായ സാഹിൽ

വെബ് ഡെസ്ക്

ഡൽഹിയിൽ പെണ്‍കുട്ടിയെ ക്രൂരമായി കൊലപ്പെടുത്തിയതിൽ പശ്ചാത്താപമില്ലെന്ന് പ്രതി സാഹിൽ. പ്രണയബന്ധം അവസാനിപ്പിക്കാൻ പെണ്‍കുട്ടി ശ്രമിച്ചെന്ന് മനസിലാക്കിയപ്പോഴാണ് കൊലപാതകമെന്ന് പ്രതി പോലീസിനോട് പറഞ്ഞു.

ഞായറാഴ്ച വൈകുന്നേരമാണ് സുഹൃത്തിന്റെ മകന്റെ പിറന്നാളിന് പോകുകയായിരുന്ന പെണ്‍കുട്ടിയെ പൊതുസ്ഥലത്ത് വച്ച് സാഹില്‍ ആക്രമിച്ച് കൊലപ്പെടുത്തിയത്.

കുറച്ചുകാലമായി പെണ്‍കുട്ടി അവഗണിക്കുന്നതിനാല്‍ പ്രകോപിതനായിരുന്നുവെന്ന് പ്രതി പോലീസിനോട് പറഞ്ഞു. ഇനിയും ശല്യപ്പെടുത്തിയാല്‍ പോലീസില്‍ പരാതി നൽകുമെന്ന് പെണ്‍കുട്ടി സാഹിലിനോട് പറഞ്ഞിരുന്നു. മറ്റൊരു സുഹൃത്തുമായി പെണ്‍കുട്ടി ബന്ധം പുതുക്കിയെന്ന സംശയവും സാഹിലിനുണ്ടായിരുന്നു. പെണ്‍കുട്ടി ശരീരത്തിൽ പ്രവീണ്‍ എന്നെഴുതിയ ടാറ്റൂ പതിച്ചതും പ്രകോപനത്തിന് കാരണമായെന്നാണ് റിപ്പോര്‍ട്ടുകൾ.

കൊലപാതകശേഷം രക്ഷപ്പെട്ട സഹിലിനെ ഉത്തര്‍പ്രദേശിലെ ബുലന്ദ്സഹറിൽ നിന്നാണ് പോലീസ് പിടികൂടിയത്. കൊലപാതകത്തിന്റെ സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. പ്രതി പെണ്‍കുട്ടിയെ നിരവധി തവണ മാരകമായി ദേഹത്ത് കത്തികൊണ്ട് കുത്തുന്നതും സ്ലാബ് എടുത്ത് തലയ്ക്ക് അടിക്കുന്നതുമെല്ലാം ദൃശ്യങ്ങളിലുണ്ട്. ഒരു ഘട്ടത്തിൽ ആക്രമണമവസാനിപ്പിച്ച് മടങ്ങിയ യുവാവ് തിരികെ വന്ന് കല്ലെടുത്ത് തലയക്കടിക്കുന്നതും സിസിടിവി ദൃശ്യങ്ങളിൽ കാണാം. ആളുകള്‍ പരിസരത്ത് കൂടി നടന്നുപോകുമ്പോഴാണ് ക്രൂരമായ ആക്രമണം നടന്നത്.

ഏകദേശം 25 മിനിറ്റാണ് പെൺകുട്ടിയുടെ മൃതദേഹം തെരുവിൽ കിടന്നത്. ശരീരത്തില്‍ 34 മുറിവുകളുണ്ടായിരുന്നു. തലയോട്ടി പൊട്ടുകയും ചെയ്തിട്ടുണ്ട്.

കൊലപാതകം നടന്ന് നിമിഷങ്ങള്‍ക്കകം പ്രതി ഫോണ്‍ ഓഫ് ചെയ്ത് സംഭവ സ്ഥലത്ത് നിന്ന് രക്ഷപ്പെടുകയായിരുന്നു. പിന്നീടാണ് ഉത്തര്‍പ്രദേശിലെ ബുലന്ദ്സഹറിലേക്ക് ബസ് കയറുന്നത്. പ്രതിക്ക് വധശിക്ഷ നല്‍കണമെന്ന ആവശ്യവുമായി പെണ്‍കുട്ടിയുടെ മാതാപിതാക്കൾ രംഗത്തെത്തി.

എഡിജിപി എം ആര്‍ അജിത്ത്കുമാറിനെതിരേ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ട് സര്‍ക്കാര്‍

ലബനന് നേര്‍ക്ക് വീണ്ടും ഇസ്രയേല്‍ വ്യോമാക്രമണം; സംഭവം ഹിസബുള്ള നേതാവ് ഹസന്‍ നസ്‌റള്ളയുടെ അഭിസംബോധനയ്ക്കിടെ

നിപയില്‍ ആശ്വാസം; ഒരാളുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ്, സമ്പര്‍ക്ക പട്ടികയില്‍ 268 പേര്‍

എംപോക്‌സ് കേരളത്തിലും എത്തുമ്പോള്‍?

വിമാനങ്ങളില്‍ വിലക്ക്, 'സംശയമുള്ള' പേജറുകള്‍ എല്ലാം പൊട്ടിച്ചുകളയുന്നു; ഇലക്‌ട്രോണിക് ആക്രമണ ഭീതിയില്‍ ലെബനനും ഹിസ്ബുള്ളയും