ഭാര്യയെ മുത്തലാഖ് ചൊല്ലി വിവാഹ ബന്ധം വേര്‍പ്പെടുത്തിയ ഡോക്ടര്‍ അറസ്റ്റില്‍. യു കെ യിലേക്ക് കടക്കാന്‍ ശ്രമിക്കവേ ബെംഗളൂരു വിമാനത്താവളത്തില്‍ വെച്ചാണ് ഇദ്ദേഹം അറസ്റ്റിലായത്. ഡല്‍ഹി സ്വദേശിനിയായ യുവതി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഡല്‍ഹി പോലീസ് ഇയാളെ പിടികൂടിയത്. മറ്റൊരു യുവതിയുമായി വിവാഹേതര ബന്ധം പുലര്‍ത്തിയിരുന്ന ഭര്‍ത്താവ് തന്നെ നിരന്തരം മര്‍ദ്ദിക്കുകയും തുടര്‍ന്ന് മുത്തലാഖ് ചൊല്ലി ബന്ധം അവസാനിപ്പിച്ചെന്നുമായിരുന്നു യുവതിയുടെ പരാതി. ഈസ്റ്റ് ഡല്‍ഹിയിലെ കല്യാണ്‍പുരി പോലീസ് സ്റ്റേഷനില്‍ കഴിഞ്ഞ വർഷം ഒക്ടോബറിലായിരുന്നു കേസ് രജിസ്റ്റര്‍ ചെയ്തത്.
2020 ല്‍ വിവാഹിതരായ ഇവര്‍ ഡല്‍ഹിയില്‍ ഒരുമിച്ചായിരുന്നു താമസം. വിദേശത്ത് ജോലി തേടുന്നതുമായി ബന്ധപ്പെട്ടുള്ള പഠനത്തിനും പരീക്ഷകള്‍ക്കുമായി ഭര്‍ത്താവ് അധികം വൈകാതെ നഗരത്തിലെ മറ്റൊരിടത്തേക്ക് മാറി താമസിച്ചു. ഫോണിലും നേരിട്ടും ബന്ധപ്പെടാന്‍ ശ്രമിച്ചപ്പോള്‍ ഭര്‍ത്താവ് മോശമായി പെരുമാറിയതായി യുവതി പരാതിയില്‍ പറയുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഭര്‍ത്താവിന് മറ്റൊരു സ്ത്രീയുമായി ബന്ധമുള്ളതായി കണ്ടെത്തി. ഇത് ചോദ്യം ചെയ്ത തന്നെ മര്‍ദ്ദിക്കുകയും മുത്തലാഖ് ചൊല്ലി വിവാഹ ബന്ധം ഉപേക്ഷിക്കുകയും ചെയ്തെന്ന് അവര്‍ പരാതിയില്‍ പറയുന്നു .
2019 ല്‍ പാര്‍ലമെന്റ് പാസാക്കിയ മുത്തലാഖ് നിരോധന നിയമ പ്രകാരമാണ് ഭര്‍ത്താവിനെതിരെ കേസെടുത്ത് അറസ്റ്റ് രേഖപ്പെടുത്തിയതെന്ന് ഡല്‍ഹി പോലീസ് അറിയിച്ചു. ഭാര്യയെ മുത്തലാഖ് ചൊല്ലി വിവാഹബന്ധം ഉപേക്ഷിക്കുന്നയാള്‍ക്ക് മൂന്നു വര്‍ഷം വരെ തടവും പിഴ ശിക്ഷയും വ്യവസ്ഥ ചെയ്യുന്ന നിയമമാണ് മുത്തലാഖ് നിരോധന നിയമം. നിയമം പ്രാബല്യത്തില്‍ വന്നതോടെ മുത്തലാഖ് ചൊല്ലി വിവാഹ ബന്ധം വേര്‍പെടുത്തുന്ന രീതി ഗണ്യമായി കുറഞ്ഞതായാണ് കണക്കുകള്‍