INDIA

ചരിത്രം ആവർത്തിക്കുന്നു; അദാനിയെ പറഞ്ഞാൽ രേഖയിലുണ്ടാകില്ല, രാഹുലിന്റെ ആരോപണം 'അണ്‍പാർലമെന്ററി' ആക്കുന്നത് ഇതാദ്യമല്ല

വെബ് ഡെസ്ക്

മൂർച്ചയേറിയ വാക്കുകൾ കൊണ്ട് വിവിധ വിഷയങ്ങൾ ഉന്നയിച്ച്‌ പ്രധാനമന്ത്രി നരേന്ദ്രമോദിയെയും ബിജെപിയെയും കടന്നാക്രമിക്കുന്ന രാഹുൽ ഗാന്ധിയെയാണ് തിങ്കളാഴ്ച പാർലമെന്റ് കണ്ടത്. ഹിന്ദു മതത്തിന്റെ പേരിൽ വിദ്വേഷവും ഹിംസയും പ്രചരിപ്പിക്കുന്നതിനെതിരേ ബിജെപിയെയും ആർഎസ്എസിനെയും ആഞ്ഞടിച്ച രാഹുലിന്റെ പരാമർശങ്ങൾ പക്ഷെ സഭ രേഖകളിൽ കാണാനില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും ഉൾപ്പെടെയുള്ളവർ എതിർപ്പ് പ്രകടിപ്പിച്ചതിന് പിന്നാലെയാണ് രാഹുലിന്റെ പരാമർശങ്ങൾ സഭ രേഖകളിൽനിന്ന് സ്പീക്കർ നീക്കിയത്.

സമാനമായി രാജ്യസഭയിലെ പ്രതിപക്ഷ നേതാവായ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ ആർഎസ്എസിനെയും മോദിയെയും കടന്നാക്രമിച്ച് നടത്തിയ പ്രസംഗത്തിൻ്റെ വലിയ ഭാഗങ്ങളും രേഖകളിൽ നിന്ന് നീക്കം ചെയ്യപ്പെട്ടു. “എനിക്ക് പറയാനുള്ളത്, ഞാൻ പറഞ്ഞു, അതാണ് സത്യം. അവർക്ക് എത്ര വേണമെങ്കിലും നീക്കം ചെയ്യാം, പക്ഷേ സത്യം വിജയിക്കും. സത്യത്തെ മോദിയുടെ ലോകത്ത് മാത്രമേ ഇല്ലാതാക്കാൻ കഴിയൂ,” എന്നായിരുന്നു പരാമർശങ്ങൾ നീക്കം ചെയ്ത നടപടിയോടുള്ള രാഹുലിന്റെ പ്രതികരണം.

തൻ്റെ പ്രസംഗത്തിൻ്റെ ഭാഗങ്ങൾ നീക്കം ചെയ്ത നടപടി പാർലമെൻ്ററി ജനാധിപത്യത്തിന് എതിരാണ് എന്നാരോപിച്ച് കൊണ്ട് സ്പീക്കർ ഓം ബിർളക്ക് രാഹുൽ കത്തയച്ചിരുന്നു. മുൻ കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂറിൻ്റെ ആരോപണങ്ങൾ നിറഞ്ഞ പ്രസംഗം നീക്കം ചെയ്തിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. രേഖകളിൽ നിന്ന് നീക്കം ചെയ്ത പരാമർശങ്ങൾ പുനഃസ്ഥാപിക്കണമെന്ന് രാഹുൽ അഭ്യർത്ഥിച്ചെങ്കിലും നടപടിയുണ്ടായില്ല. ഇതാദ്യമായല്ല രാഹുലിന്റേതടക്കമുള്ള പ്രതിപക്ഷത്തിന്റെ പരാമർശങ്ങൾ സഭാരേഖകളിൽ നിന്ന് നീക്കം ചെയ്യുന്നത്. സ്പീക്കർ ഓം ബിർള മുൻപും ഇത്തരം നടപടികൾ കൈക്കൊണ്ടിട്ടുണ്ട്.

നടപടിക്രമങ്ങളുടെ ഏതെല്ലാം ഭാഗങ്ങൾ നീക്കം ചെയ്യണമെന്ന തീരുമാനം പൂർണമായും സഭയുടെ പ്രിസൈഡിംഗ് ഓഫീസറുടേതാണ്. ലോക്‌സഭയുടെ കാര്യത്തിൽ അത് സ്പീക്കർക്കും രാജ്യസഭയിൽ ചെയർമാനുമാണ് ആ അധികാരം. പാർലമെൻ്റിനുള്ളിൽ ഉറപ്പുനൽകിയിട്ടുള്ള അഭിപ്രായ സ്വാതന്ത്ര്യം ദുരുപയോഗം ചെയ്യുന്നില്ലെന്ന് ഉറപ്പാക്കാനാണ് ഈ വ്യവസ്ഥ. ലോക്‌സഭയിലെ നടപടിക്രമങ്ങളുടെയും പെരുമാറ്റത്തിൻ്റെയും ചട്ടങ്ങളുടെ റൂൾ 380 പ്രകാരം സംവാദത്തിൽ അപകീർത്തികരമോ അസഭ്യമോ പാർലമെൻ്ററി വിരുദ്ധമോ അന്തസില്ലാത്തതോ ആയ വാക്കുകൾ ഉപയോഗിച്ചിട്ടുണ്ടെന്ന് അഭിപ്രായമുണ്ടെങ്കിൽ, സ്പീക്കർക്ക് തന്റെ വിവേചനാധികാരം ഉപയോഗിച്ച് അത്തരം വാക്കുകൾ സഭാ നടപടികളിൽ നിന്ന് നീക്കം ചെയ്യാൻ ഉത്തരവിടാം. എംപിമാർക്ക് ഉപയോഗിക്കാൻ കഴിയാത്ത അൺപാർലമെൻ്ററി പദങ്ങളുടെ ഒരു പട്ടികയും ഉണ്ട്. സമയാസമയങ്ങളിൽ ഇത് അപ്ഡേറ്റ് ചെയ്യാറും ഉണ്ട്.

കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ മോദിയെയും വ്യവസായി ഗൗതം അദാനിയെയും ബന്ധപ്പെടുത്തി ലോക്‌സഭയിൽ രാഹുൽ നടത്തിയ പ്രസംഗത്തിൻ്റെ വലിയൊരു ഭാഗം നീക്കം ചെയ്തിരുന്നു. 53 മിനിറ്റ് നീണ്ട പ്രസംഗത്തിനിടെ അദ്ദേഹം നടത്തിയ 18 പരാമർശങ്ങൾ രേഖകളിൽ കാണാനില്ല. അടുത്ത ദിവസം ഇതേ വിഷയത്തിൽ ഖാർഗെ നടത്തിയ ആറ് പരാമർശങ്ങളും പിന്നീട് ലോക്‌സഭയും രാജ്യസഭയും നീക്കം ചെയ്തു. രാജ്യസഭാ ചെയർമാനും ഉപാധ്യക്ഷനുമായ ജഗ്ദീപ് ധൻഖറിന് നൽകിയ പരാതിയിൽ , സർക്കാരിനെയും അതിൻ്റെ നയങ്ങളെയും അവയുടെ അനന്തരഫലങ്ങളെയും കുറിച്ചുള്ള ഏതൊരു വിമർശനത്തിനും സഭയുടെ അന്തസ് കുറയ്ക്കാൻ കഴിയില്ലെന്ന് ഖാർഗെ ചൂണ്ടിക്കാട്ടി.

2020 ൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പരാമർശങ്ങൾ നീക്കം ചെയ്ത അപൂർവ നടപടിയും സഭാനാഥനിൽ നിന്നുണ്ടായിട്ടുണ്ട്. മോദി സർക്കാരും പ്രതിപക്ഷവും തമ്മിലുള്ള ബന്ധം മോശമായിരുന്നു കാലത്താണ് പ്രധാനമന്ത്രി രാജ്യസഭയിൽ നടത്തിയ പരാമർശങ്ങൾ ഔദ്യോഗിക രേഖകളിൽ നിന്ന് നീക്കുന്ന അപൂർവ്വ നടപടി ഉണ്ടാകുന്നത്. ബജറ്റ് സമ്മേളനത്തിൻ്റെ തുടക്കത്തിൽ രാഷ്ട്രപതിയുടെ പ്രസംഗത്തിന് മേലുള്ള നന്ദി പ്രമേയ ചർച്ചയ്ക്കുള്ള മറുപടിയിൽ മോദി ഉപയോഗിച്ച വാക്ക് രാജ്യസഭാ ചെയർമാൻ എം വെങ്കയ്യ നായിഡു നീക്കം ചെയ്യുകയായിരുന്നു. പൗരത്വ (ഭേദഗതി) നിയമത്തെക്കുറിച്ചും ആസൂത്രിതമായ ദേശീയ ജനസംഖ്യാ രജിസ്റ്ററെക്കുറിച്ചും മോദി തൻ്റെ പ്രസംഗത്തിൽ പറഞ്ഞിരുന്നു.

പാർലമെൻ്ററി രേഖകളിൽ നിന്ന് വാക്കുകളോ വാക്യങ്ങളോ പ്രസംഗത്തിൻ്റെ ഭാഗങ്ങളോ നീക്കം ചെയ്യുന്നത് ഒരു പതിവ് നടപടിക്രമമാണെങ്കിലും ഭരണപക്ഷവും പ്രതിപക്ഷവും തമ്മിലുള്ള ബന്ധം കൂടുതൽ വഷളായ സാഹചര്യം ആയിരുന്നതിനാൽ ഇത് വിവാദമാവുകയായിരുന്നു.

എന്നാല്‍ രാഹുൽ ഗാന്ധിയുടെ പ്രസംഗങ്ങളെ സംബന്ധിച്ചിടത്തോളം ബിജെപി, ആർഎസ്എസ്, അദാനി തുടങ്ങിയ പദങ്ങളെല്ലാം സഭയിൽ അണ്‍പാർലമെന്ററി ആണ്. ഭരണപക്ഷത്തിനെതിരെയുള്ള രാഹുലിന്റെ പല കടന്നുകയറ്റങ്ങളും ഇത്തരത്തിൽ സഭയിൽ നിന്ന് നീക്കം ചെയ്യപ്പെട്ടിട്ടുമുണ്ട്. കൂടുതൽ വിവാദവും വിദ്വേഷവും നിറഞ്ഞ പരാമർശങ്ങൾ ഭരണപക്ഷ എംപിമാരിൽ നിന്ന് തന്നെ സഭയിൽ ഉണ്ടായിട്ടും സ്‌പീക്കറുകാരുടെ നടപടികൾ പലപ്പോഴും നീളുന്നത് രാഹുലിനും പ്രതിപക്ഷത്തിനും നേരെയാണ് എന്നതും ശ്രദ്ധിക്കേണ്ട വസ്തുതയാണ്.

ഫ്രഞ്ച് തിരഞ്ഞെടുപ്പ്: തീവ്രവലതുപക്ഷത്തെ പിടിച്ചുകെട്ടി ഇടതുപക്ഷം; മറീൻ ലി പെന്നിന്റെ നാഷണൽ റാലി മൂന്നാം സ്ഥാനത്ത്

മൂര്‍ക്കോത്ത് രാമുണ്ണി: മാനവികതയുടെ മുന്നണിപ്പോരാളി

രാഹുല്‍ മണിപ്പൂരിലേക്ക്, മോദി റഷ്യയിലേക്ക്; ഒരു ദിവസം, രണ്ട് 'രാഷ്ട്രീയ യാത്രകള്‍', നേട്ടമാര്‍ക്ക്?

വരവറിയിച്ച് അഭിഷേക് ശർമ; സെഞ്ചുറിക്ക് പിന്നിലെ 'രഹസ്യം' വെളിപ്പെടുത്തി താരം

ഉത്തരേന്ത്യ കടുത്ത ജലക്ഷാമത്തിലേക്കോ? ഭൂഗർഭജലം 450 ക്യൂബിക് കിലോമീറ്റർ കുറഞ്ഞതായി പഠനം